കോഴിക്കോട്: ഐ ലീഗ് ഫുട്ബോള്‍ മത്സരങ്ങള്‍ക്കൊരുങ്ങി ഗോകുലം കേരള എഫ്സി. പരിചയസമ്പന്നര്‍ക്കും യുവാക്കള്‍ക്കും പ്രധാന്യം നല്‍കിയുള്ള ടീമിനെ നയിക്കുന്നത് വിദേശതാരം മുഡ്ഡെ മൂസയാണ്. 27ന് ഹോം ഗ്രൗണ്ടായ കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ മോഹന്‍ ബഗാനെ നേരിടും.
കോഴിക്കോട്ട് നടന്ന ചടങ്ങില്‍ ചെയര്മാന് ഗോകുലം ഗോപാലന് ടീമിന്റെ ജഴ്സി പ്രകാശനം ചെയ്തു. ഉദ്ഘാടന മത്സരത്തില്‍ ടിക്കറ്റ് വില്‍പ്പനയിലൂടെ ലഭിക്കുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുമെന്ന് ഗോകുലം ഗോപാലന് അറിയിച്ചു.
മലയാളിതാരം മുഹമ്മദ് റാഷിദാണ് ഗോകുലം ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ആറു വിദേശതാരങ്ങളാണ് ടീമിലുള്ളത്. കഴിഞ്ഞ വര്‍ഷം കളിച്ച ഉഗാണ്ടന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ മുഡ്ഡെ മൂസയെയും പ്രതിരോധതാരം ഡാനിയല്‍ അഡോയെയും ടീമില്‍ നിലനിര്‍ത്തി. പ്രതിരോധനിര ശക്തിപ്പെടുത്താന്‍ അര്‍ജന്റീനയില്‍ നിന്നുള്ള ഫാബ്രിസിയോ ഒര്ടിസിനെ ഉള്‍പ്പെടുത്തി. സ്ട്രൈക്കര്‍ അന്റോണിയോ ജര്‍മ്മനാണ് ഗോകുലത്തിന്റെ പ്രതീക്ഷ. ബ്രസീലില്‍ നിന്നുള്ള ഗില്‍ഹെര്‍മെ കാസ്ട്രോ (മുന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് താരം), ഉസ്ബെക്കിസ്ഥാന്റെ എവ്ജനി കൊച്ചേവ് എന്നിവരും വിദേശനിരയിലെ കരുത്തരാണ്.
29 അംഗ ടീമില്‍ 14 പേര് മലയാളികള്‍. കഴിഞ്ഞ സീസണില്‍ തിളങ്ങിയ മുഹമ്മദ് റാഷിദ്, അര്ജ്ജുന് ജയരാജ്, കെ. സല്മാന്, ഉസ്മാന് ആഷിക് എന്നിവരെ നിലനിര്‍ത്തി. കോഴിക്കോട്ടുകാരനായ ഗോള്‍കീപ്പര്‍ ഷിബിന്‍രാജ് കുനിയില്‍, പി.എ. അജ്മല്‍, ജസ്റ്റിന് ജോര്‍ജ്ജ്, ജീഷ്ണു ബാലകൃഷ്ണന്, ബിജേഷ് ബാലന്, എസ്. രാജേഷ്, വി.പി. സുഹൈര്‍, ഗനി അഹമ്മദ് നിഗം, ഷഹബാസ് സലീല്‍, പി.എ. നാസര്‍ എന്നിവരാണ് മറ്റു മലയാളിതാരങ്ങള്‍.
ഗോകുലത്തിന്റെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. 50 രൂപയാണ് ഏറ്റവും കുറഞ്ഞ ടിക്കറ്റ് നിരക്ക്. 75 രൂപയുടെയും 150 രൂപയുടെയും ദിവസ ടിക്കറ്റുകളുണ്ട്. സീസണ് ടിക്കറ്റുകള്‍ക്ക് 300, 500, 700 രൂപയാണ് നിരക്ക്. പത്ത് മത്സരങ്ങളാണ് കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തിലുള്ളത്. ടിക്കറ്റുകള്‍ പേടിഎം ആപ്പ്, വെബ്സൈറ്റ്, ഗോകുലം വിവിധ ഓഫീസുകള്‍ എന്നിവ വഴി ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: