ന്യൂദല്‍ഹി: പോലീസുകാരുടെ ആത്മാര്‍പ്പണത്തെയും ത്യാഗത്തെയും അനുസ്മരിക്കുന്നതിനിടെ വികാരാധീനനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ദേശീയ പോലീസ് സ്മൃതിദിനത്തില്‍ ദല്‍ഹി ചാണക്യപുരിയില്‍ ‘ദേശീയ പോലീസ് മ്യൂസിയം’ ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിനിടെയാണ് കണ്ണുകള്‍ നിറഞ്ഞ് മോദി വിതുമ്പിയത്. കണ്ഠമിടറി വാക്കുകള്‍ തടസ്സപ്പെട്ടപ്പോള്‍ കുറച്ചുനേരം അദ്ദേഹം നിശബ്ദനായി സദസ്സിന് മുന്പില് നിന്നു.
”കശ്മീരില്‍ സമാധാനത്തിന് വേണ്ടി പോരാടുന്ന ജവാന്മാരെ അനുസ്മരിക്കേണ്ട ദിവസമാണിന്ന്. മാവോയിസ്റ്റ് ഭീകരതയുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജവാന്മാര് ചെയ്യുന്ന സേവനം മഹത്തരമാണ്. അവരുടെ ആത്മാര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനമാണ് നക്സല്‍ ബാധിത പ്രദേശങ്ങളുടെ എണ്ണം കുറച്ചത്. അവിടെയുള്ള ജനങ്ങള്‍ ഇപ്പോള്‍ മുഖ്യധാരയിലേക്ക് കടന്നുവരുന്നു. രാജ്യത്ത് ഭയവും അരക്ഷിതാവസ്ഥയുമുണ്ടാക്കാനുള്ള നിരവധി ഗൂഢാലോചനകള്‍ അവര്‍ പരാജയപ്പെടുത്തി. രാജ്യത്ത് ജീവിക്കുന്ന ഓരോ പൗരന്റെയും സമാധാനത്തോടെയുള്ള ഓരോ നിമിഷവും പോലീസുകാരുടെ ആത്മാര്‍പ്പണത്തിന്റെ ഫലമാണ്”. പ്രധാനമന്ത്രി പറഞ്ഞു. 1959ല്‍ ചൈനയുടെ ആക്രമണത്തില്‍ ബലിദാനികളായ 10 പോലീസുകാരുടെ ഓര്‍മക്കായാണ് സ്മൃതിദിനം ആചരിക്കുന്നത്.
ദേശീയ പോലീസ് മ്യൂസിയം യാഥാര്‍ഥ്യമാക്കാന്‍ യുപിഎ സര്‍ക്കാര്‍ പരാജയപ്പെട്ടതായി മോദി വിമര്‍ശിച്ചു. മ്യൂസിയം യാഥാര്‍ഥ്യമാക്കാന്‍ സ്വാതന്ത്ര്യം ലഭിച്ച് 70 വര്‍ഷം കാത്തിരിക്കേണ്ടി വന്നത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന എല്‍.കെ. അദ്വാനിയാണ് മ്യൂസിയത്തിന് തറക്കല്ലിട്ടത്. എന്നാല്‍ പിന്നീട് വന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പദ്ധതി വൈകിപ്പിച്ചു, പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സ്വാതന്ത്ര്യത്തിന് ശേഷം ജോലിക്കിടയില്‍ ജീവന് നഷ്ടപ്പെട്ട 34844 പോലീസുകാരുടെ സ്മരണയ്ക്ക് 6.12 ഏക്കര്‍ സ്ഥലത്താണ് മ്യൂസിയം നിര്‍മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: