ന്യൂദല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടില്ലെന്ന് മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാക്കുമെന്ന് പാര്‍ട്ടി നേരത്തെയും പറഞ്ഞിട്ടില്ല. ന്യൂസ് 18നു നല്കിയ അഭിമുഖത്തില്‍ ചിദംബരം പറഞ്ഞു.
പക്വതയോ തന്ത്രമോ നേതാവിനു വേണ്ട ഗുണങ്ങളോ ഇല്ലാത്ത, നുണ മാത്രം പറയുന്ന രാഹുലിനെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടുന്നതില്‍ കോണ്‍ഗ്രസില്‍ വലിയ എതിര്‍പ്പുണ്ട്. ഇതാണ് ചിദംബരത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. സഖ്യ കക്ഷികള്‍ക്കും രാഹുലിനെ ഉയര്ത്തിക്കാണിക്കുന്നതിേനാട് ഒട്ടും താല്‍പ്പര്യമില്ല. മാത്രമല്ല പ്രധാനമന്ത്രിക്കസേര നോട്ടമിട്ട് കുപ്പായം തയ്പ്പിച്ചിരിക്കുന്നവര് സഖ്യകക്ഷികളില്‍ ധാരാളം. എതിര്‍പ്പിന് ഇതും ഒരു കാരണമാണ്.
സഖ്യകക്ഷികള്‍ അനുകൂലിച്ചാല്‍ താനാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെന്ന് രാഹുല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ തന്നെ എതിര്‍പ്പുണ്ടെന്ന് ചിദംബരത്തിന്റെ വാക്കുകള്‍ വ്യക്തമാക്കുന്നു. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി മഹാസഖ്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. രാഹുല്‍ പ്രധാനമന്ത്രിയാകണമെന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ചില കോണ്‍ഗ്രസുകാര്‍ ഇത് പറഞ്ഞപ്പോള്‍ പാര്‍ട്ടി ഇടപെട്ട് പ്രചാരണം നിര്‍ത്തിച്ചു. രാഹുലിനെ ഉയര്‍ത്തിക്കാണിക്കുന്നതില്‍ സഖ്യകക്ഷികളില്‍ ചിലര്‍ക്കും എതിര്‍പ്പുണ്ട്. ബിജെപിയെ പുറത്താക്കണം. ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കണം.
ചിദംബരം പറയുന്നു. തങ്ങളുമായി സഖ്യമുണ്ടാക്കുന്നതില്‍ നിന്ന് പ്രധാനമ്രന്തി നരേന്ദ്ര മോദി പ്രാദേശിക പാര്‍ട്ടികളെ ഭീഷണിപ്പെടുത്തുകയാണ്, ചിദംബരം പറഞ്ഞു.സഖ്യമുണ്ടാക്കാന്‍ ഞങ്ങള്‍ക്കാഗ്രഹമുണ്ട്. തെരഞ്ഞെടുപ്പിനു ശേഷം പ്രധാനമന്ത്രിയെ തീരുമാനിക്കും, ചിദംബരം പറഞ്ഞു.
ഇന്നത്തെ നിലയില്‍ സ്വന്തം നിലയ്ക്ക് അധികാരത്തില്‍ വരാന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് കഴിഞ്ഞ ദിവസം മുന്‍കേന്ദ്രമന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസിന്റെ ചെലവില്‍ പ്രതിപക്ഷ സഖ്യം ഉണ്ടാകാന്‍ അനുവദിക്കരുതെന്നും ഖുര്‍ഷിദ് പറഞ്ഞു.
ബിജെപിയെ തോല്‍പ്പിക്കാന്‍ സഖ്യകക്ഷികള്‍ ചില ത്യാഗങ്ങള്‍ ചെയ്യണം. ഭരണമാറ്റത്തിന് സഖ്യം അനിവാര്യമാണെന്ന് ഞങ്ങളുടെ നേതാക്കള്‍ പറയുന്നുണ്ട്. ബിജെപിയെ പുറത്താക്കണം. അതിന് ത്യാഗമോ നീക്കുപോക്കോ ചര്‍ച്ചകളോ എന്താണ് വേണ്ടതെങ്കില്‍ അത് ചെയ്യണം. അത് ചെയ്യാന്‍ കോണ്‍ഗ്രസ് തയാറാണ് ഖുര്‍ഷിദ് പറഞ്ഞു. പക്ഷെ അതേ ന്യായമായ നിലപാടായിരിക്കണം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: