കൊച്ചി: ശബരിമലയിലെ യുവതിപ്രവേശന വിഷയത്തില്‍ വിവാദങ്ങളും ഒച്ചപ്പാടുകളും നടക്കുമ്പോള്‍ നവരാത്രി-പൂജാ അവധിയായിലായിരുന്ന സുപ്രീം കോടതി ഇന്ന് തുറന്നു. ശബരിമല കേസില്‍ റിവ്യൂ ഹര്ജികള്ക്കുമേല് എന്തു തീരുമാനം എടുക്കുമെന്ന ആകാംക്ഷയായിരുന്നു പലര്‍ക്കും. സുപ്രീംകോടതിയില്‍ നടന്ന സംഭവങ്ങള്‍ പ്രമുഖ കോടതി റിപ്പോര്‍ട്ടര്‍ ബാലഗോപാല്‍. ബി. നായര്‍ എഴുതുന്നു-
മൂന്ന് മിനുട്ട് നീണ്ടു നിന്ന ചര്‍ച്ച. ഒടുവില്‍ തീരുമാനം നാളെ പറയാമെന്ന് ചീഫ് ജസ്റ്റിസ്. ശബരിമല യുവതി പ്രവേശന കേസില്‍ സുപ്രീം കോടതിയില്‍ ഇന്ന് കണ്ടതും കേട്ടതും. ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം.
” സമയം രാവിലെ 10.05 : പൂജ അവധിക്ക് ശേഷം സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് കോടതിയുടെ മൂന്ന് പ്രവേശന കവാടങ്ങള്‍ ഇന്ന് തുറന്നത് 5 മിനുട്ട് വൈകി.
10.10 : അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും ചീഫ് ജസ്റ്റിസ് കോടതി മുറിയിലേക്ക് പ്രവേശിക്കുന്നു.
10. 15 : ചീഫ് ജസ്റ്റിസ് കോടതിയിലെ ഇടത് വിസിറ്റേഴ്സ് ഗാലറിയില്‍ ഇരുന്ന് ദേശിയ മാധ്യമങ്ങളിലെയും തമിഴ് മാധ്യമങ്ങളിലെയും ചില മാധ്യമ പ്രവര്‍ത്തകര്‍ ശബരിമല വിഷയം ചര്‍ച്ച ചെയ്യുന്നു. ശബരിമലയില്‍ ഇത് വരെ പ്രവേശിക്കാന്‍ ശ്രമിച്ച യുവതികളെ കുറിച്ച് ആയിരുന്നു ചര്‍ച്ച.
ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റിസ് ആയതിന് ശേഷം വിസിറ്റേഴ്സ് ഗാലറിയില്‍ എപ്പോഴും ദല്‍ഹി പോലീസിലെ സുരക്ഷാ ജീവനക്കാര്‍ ഉണ്ടാകും. അവര്‍ ശബരിമല സംബന്ധിച്ച ചര്‍ച്ചകള്‍ കേട്ട് ഇരിക്കുന്നു.
10. 18 : മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി കോടതി മുറിയിലേക്ക് കടന്ന് വരുന്നു. ഏറ്റവും പുറകില്‍ ആയി തന്റെ ജൂനിയേഴ്സിന് ഒപ്പം അദ്ദേഹം നിന്നു. ഇതിന് ഇടയില്‍ ഗാലറിയില്‍ ഉണ്ടായിരുന്ന ഒരു മാധ്യമ പ്രവര്‍ത്തകനോട് കുശല അന്വേഷണം.
10. 23 : കേരള സര്‍ക്കാരിന്റെ അഭിഭാഷകന് ജി പ്രകാശ് കോടതി മുറിയിലേക്ക് മാധ്യമ പ്രവര്‍ത്തകര്‍ ഇരിക്കുന്ന വിസിറ്റേഴ്സ് ഗാലറിയുടെ കടന്ന് വരുന്നു. മുഖത്ത് പതിവിലും അധികം ഗൗരവം. ശബരിമല കേസില്‍ സംസ്ഥാനം എന്തെങ്കിലും ഫയല്‍ ചെയ്യുന്നുവോ എന്ന ദേശിയ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് ഗൗരവ്വം ഏറിയ ഒരു നോട്ടം നല്കിയ ശേഷം അദ്ദേഹം മുന്നോട്ട് പോയി.
10. 25 : കേസുകള്‍ മെന്‍ഷന്‍ ചെയ്യാന്‍ ഉള്ളവരുടെ ചെറിയ നിര കോടതിയില്‍ രൂപ പെട്ടു. നിരയില്‍ ആദ്യം നിരന്തരം പൊതു താത്പര്യ ഹര്‍ജി നല്കുന്ന അഭിഭാഷകന് മനോഹര്‍ ലാല്‍ ശര്‍മ്മ.
10. 26 : ശബരിമല കേസില്‍ തന്ത്രി കുടുംബത്തിന് വേണ്ടി ഹാജര്‍ ആയിരുന്ന സീനിയര്‍ അഭിഭാഷകന് വി ഗിരി കോടതി മുറിയില്‍ എത്തി. മാധ്യമ പ്രവര്‍ത്തകര്‍ ഇരിക്കുന്ന ഗാലറിക്ക് തൊട്ട് മുന്നില്‍ അദ്ദേഹം നില ഉറപ്പിച്ചു. പതിവിലും അധികം ഗൗരവ്വം ആ മുഖത്ത് പ്രകടം ആയിരുന്നു.
10. 28 : ശബരിമല കേസില്‍ പുതിയ റിട്ട് ഹര്‍ജി നല്കിയ ശൈലജ വിജയന്റെ അഭിഭാഷകന് മാത്യു നെടുമ്പാറ കോടതി മുറിയില്‍ എത്തി. ഹര്‍ജികള്‍ മെന്‍ഷനിങ് ചെയ്യാന്‍ നില്ക്കുന്ന അഭിഭാഷകരുടെ നിരയില്‍ മാത്യു സ്ഥാനം പിടിച്ചു. (ജസ്റ്റിസ് കര്‍ണ്ണന്റെ അഭിഭാഷകന് ആയിരുന്നു മാത്യു നെടുമ്പാറ).
10. 29 : പുതിയ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതി മുറിയില്‍ എത്തി.
10. 31 : ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് , ജസ്റ്റിസ് സഞ്ജയ് കിഷന് കൗള്‍ എന്നിവര്‍ ചീഫ് ജസ്റ്റിസ് കോടതി മുറിയില്‍ എത്തി.
(ഇനി അങ്ങോട്ട് സമയം ഞാന്‍ എഴുതിയിട്ടില്ല)
ആദ്യ മെന്‍ഷനിങ് അഭിഭാഷകന് മനോഹര്‍ ലാല്‍ ശര്‍മ്മ വക. മീ ടൂ കേസുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹര്‍ജി അടിയന്തിരമായി കേള്‍ക്കണം എന്ന് ആവശ്യം.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് : നിങ്ങളുടെ ഹര്‍ജി രെജിസ്ടറി അതിന്റെ ക്രമം അനുസരിച്ച് ലിസ്റ്റ് ചെയ്തു കൊള്ളും.
ഹര്‍ജി അടിയന്തിരമായി കേള്‍ക്കണം എന്ന് മനോഹര്‍ ലാല്‍ ശര്‍മ്മ വീണ്ടും ആവശ്യപ്പെട്ടപ്പോള്‍, സാധ്യമല്ല എന്ന് ചീഫ് ജസ്റ്റിസിന്റെ മറുപടി.
മെന്‍ഷനിങ് നടത്തുന്ന പല അഭിഭാഷകരോടും ഹര്‍ജി ഫയല്‍ ചെയ്ത തീയതി ചീഫ് ജസ്റ്റിസ് ആരായുന്നുണ്ടായിരുന്നു. മിക്കവയും സെപ്റ്റംബറില്‍ ഫയല്‍ ചെയ്തവ. എന്നാല്‍ ഒന്ന് പോലും ലിസ്റ്റ് ചെയ്യാന്‍ ചീഫ് ജസ്റ്റിസ് തയ്യാര്‍ ആയില്ല. ഇതിന് ഇടയില്‍ ചില അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് കയര്‍ക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
14 ആദ്യത്തെ മെന്‍ഷനിങ് ആയിരുന്നു മാത്യു നെടുമ്പാറയുടേത്.
മാത്യു നെടുമ്പാറ (ശൈലജ വിജയന്റെ അഭിഭാഷകന്) : ശബരിമലയുമായി ബന്ധപ്പെട്ട ഒരു വിഷയം ആണ് ………..
കസേരയില്‍ മുന്നോട്ട് ഇരുന്നിരുന്ന ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് പിന്നോട്ട് ചാഞ്ഞു. ബെഞ്ചില്‍ ഉള്ള ജസ്റ്റിസ് സഞ്ജയ് കിഷന് കൗളുമായി ചര്‍ച്ച. കൃത്യമായി പറഞ്ഞാല്‍ മൂന്ന് മിനുട്ട് ചര്‍ച്ച നീണ്ടു
(ചര്‍ച്ചക്ക് ശേഷം) ചീഫ് ജസ്റ്റിസ് : നിങ്ങള്‍ ഹര്‍ജിയുടെ നമ്പര്‍ (കോര്‍ട്ട് മാസ്റ്റര്‍ക്ക്) കൈമാറു. ഞങ്ങള്‍ നോക്കട്ടെ.
പി. വി. യോഗേശ്വരന് (എസ്. ജയ രാജ്കുമാറിന്റെ അഭിഭാഷകന്) : ഞങ്ങളുടെ റിട്ട് ഹര്‍ജിയും ഉണ്ട്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് : ആ ഹര്‍ജിയുടെ നമ്പറും കൈമാറു.
പി. വി. യോഗേശ്വരന്: ആ റിട്ട് ഹര്‍ജിക്ക് ഒപ്പം നിരവധി റിവ്യൂ ഹര്‍ജികളും ഫയല്‍ ചെയ്തിട്ടുണ്ട്. അത് കൂടി റിട്ട് ഹര്‍ജിക്ക് ഒപ്പം തുറന്ന കോടതിയില്‍ വാദം കേള്‍ക്കണം.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് : എന്ത് എപ്പോള്‍ കേള്‍ക്കണം എന്ന് ഞങ്ങള്‍ക്ക് അറിയാം. നിങ്ങള്‍ നിര്‍ദേശിക്കേണ്ട. ഇത് വരെ 19 റിവ്യൂ ഹര്‍ജികള്‍ ആണ് സുപ്രീം കോടതിയില്‍ ഈ കേസുമായി ബന്ധപ്പെട്ട് ഫയല്‍ ചെയ്തിട്ടുള്ളത്. നിങ്ങളുടെ റിട്ട് ഹര്‍ജി എപ്പോള്‍ കേള്‍ക്കും എന്ന് നാളെ അറിയിക്കാം.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയുടെ മുന്നില്‍ അടുത്ത മെന്‍ഷനിങ് ആരംഭിച്ചു.
ചീഫ് ജസ്റ്റിസ് ഇന്ന് അടിയന്തിരമായി കേള്‍ക്കാം എന്ന് സമ്മതിച്ച ഏക ഹര്‍ജിയും ശബരിമലയും ആയി ബന്ധപ്പെട്ട ഈ രണ്ട് റിട്ട് ഹര്‍ജികള്‍ ആണ്.
ശൈലജ വിജയന്റെ റിട്ട് ഹര്‍ജി
ശൈലജ വിജയന്റെ റിട്ട് ഹര്‍ജിയിലെ ആവശ്യം : സുപ്രീം കോടതി ഭരണഘടന ബെഞ്ച് പുറപ്പടിവിച്ച വിധിക്ക് പ്രഖ്യാപിത സ്വഭാവമാണ് ഉള്ളത്. നിര്‍ദേശക സ്വഭാവം ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ തിരക്ക് പിടിച്ച് നടപ്പിലാക്കേണ്ട കാര്യമില്ല. ശബരിമല യുവതി പ്രവേശനത്തിന് ആയി സുപ്രീം കോടതിയെ സമീപിച്ചവരുടെ ഒരു മൗലിക അവകാശവും ലംഘിക്കപെട്ടിട്ടില്ല. എന്നാല്‍ ഭരണഘടന ബെഞ്ച് കേള്‍ക്കാത്ത തന്നെ പോലുള്ളവരുടെ മൗലിക അവകാശം ആയ ആരാധന സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടു. അതിനാല്‍ പുതിയ റിട്ട് ഹര്‍ജിയിലൂടെ കോടതി തങ്ങളുടെ വാദം കേള്‍ക്കണം.
എസ്. ജയ രാജ്കുമാറിന്റെ റിട്ട് ഹര്‍ജിയിലെ ആവശ്യം : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആണ് ജയ രാജ് കുമാറിന്റെ റിട്ട് ഹര്‍ജിയിലെ പ്രധാന എതിര് കക്ഷികള്‍. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കണം എന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
ഇതിന് പുറമെ ശബരിമല കേസുമായി ബന്ധപ്പെട്ട് തമിഴ് നാട്ടില്‍ നിന്നുള്ള രണ്ട് അഭിഭാഷകര്‍ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അത് ഈ ഹര്‍ജികള്‍ക്ക് ഒപ്പം ലിസ്റ്റ് ചെയ്യുമോ എന്ന് അറിയില്ല.
ഇന്ന് കോടതിയില്‍ നടന്ന നടപടികള്‍ ഏതെങ്കിലും നിലപാടുകളുടെ വിജയമോ പരാജയമോ ആയി വ്യാഖ്യാനിക്കാന്‍ ആകില്ല. കേസിന്റെ അടിയന്തര പ്രധാന്യം കണക്കില്‍ എടുത്ത് വേഗത്തില്‍ കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു എന്ന് മാത്രമേ ഉള്ളു. എന്നാല്‍ അടിയന്തിര പ്രാധാന്യം കോടതിക്ക് ബോധ്യമാകാന്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ സംഭവങ്ങള്‍ കാരണമായി എന്നും വിലയിരുത്താം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: