തിരുവനന്തപുരം: നവകേരള നിര്‍മാണത്തിന്റെ മറവില്‍ പണം സ്വരൂപിക്കാന്‍ മുഖ്യമന്ത്രി വിദേശത്ത് പോയത് നിക്ഷേപം സ്വീകരിക്കാന്‍ തന്നെയെന്ന് തുറന്ന സമ്മതം. തന്റെ യുഎഇ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യുഎഇ കമ്പനികള്‍ സംസ്ഥാനത്ത് നടത്താന്‍ ഉദ്ദേശിക്കുന്ന വിദേശ നിക്ഷേപം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മനസ്സ് തുറന്നത്.
മന്ത്രിമാരുടെ വിദേശ സന്ദര്‍ശനത്തിന് കേന്ദ്രം അനുമതി നിഷേധിച്ചതിനെ, പ്രധാനമന്ത്രിയെയും സംസ്ഥാന ബിജെപി നേതൃത്വത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചതിനു പിന്നാലെയാണ് പ്രളയാനന്തര നിര്‍മിതി മാത്രമല്ല, മറിച്ച് സംസ്ഥാനത്തേക്ക് നിക്ഷേപം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകളും നടന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനങ്ങളില്‍ ഒന്നായ മുബദല സംസ്ഥാനത്ത് നിക്ഷേപം നടത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടത്തി. 16 ലക്ഷം കോടി രൂപ നിക്ഷേപ നിധിയുളള മുബദലയുടെ ചെയര്മാന് അബുദാബി കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി.
പെട്രോകെമിക്കല്‍ സമുച്ചയം, ഡിഫന്‍സ് പാര്‍ക്ക്, ലൈഫ് സയന്‍സ് പാര്‍ക്ക്, ഭക്ഷ്യസംസ്കരണ കേന്ദ്രം, വ്യോമയാന വ്യവസായം, കൃഷി തുടങ്ങി ഒട്ടേറെ മേഖലകളില്‍ നിക്ഷേപം നടത്താന്‍ മുബദല താല്പര്യം പ്രകടിപ്പിച്ചു. മുബദലയുടെ ഉന്നതതല സംഘത്തെ ഉടന്‍ സംസ്ഥാനത്തേക്ക് അയയ്ക്കാനും തീരുമാനിച്ചു. ചര്‍ച്ചയില്‍ മുബദലയുടെ വിവിധ കമ്പനികളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു.
കേരളത്തില്‍ തുറമുഖ മേഖലയില്‍ നിക്ഷേപമുളള ദുബായ് ഡിപി വേള്‍ഡിന്റെ ചെയര്മാന് സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘവുമായും ചര്‍ച്ച നടത്തി. കേരള സര്‍ക്കാരുമായി സംയുക്ത സംരംഭമെന്ന നിലയ്ക്ക് ലോജിസ്റ്റിക് പാര്‍ക്ക്, ഇന്‍ഡ്സ്ട്രിയല്‍ പാര്‍ക്ക് തുടങ്ങി ഒട്ടേറെ മേഖലകളില്‍ നിക്ഷേപം നടത്താമെന്ന് ഡിപി വേള്‍ഡും സന്നദ്ധത പ്രകടിപ്പിച്ചു.
കേരളത്തില്‍ സ്മാര്‍ട്സിറ്റി നടപ്പിലാക്കുന്ന ദുബായ് ഹോള്‍ഡിംഗ് ചെയര്മാന് അബ്ദുളള ഹബ്ബായുമായും ചര്‍ച്ചകള്‍ നടത്തി. സ്മാര്‍ട് സിറ്റിയുമായി ബന്ധപ്പെട്ട് അവര്‍ ഉന്നയിച്ചിട്ടുളള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തു.. പ്രവാസി ഇന്ത്യന്‍ പ്രൊഫഷണലുകളുടെ സംഘടനകളായ ഐബിപിജിയും ഐബിപിസിയും അബുദാബിയിലും ദുബായിലും യഥാക്രമം വിപുലമായ ബിസിനസ്സ് മീറ്റുകള്‍ സംഘടിപ്പിച്ചിരുന്നു.
പ്രളയത്തെ അതിജീവിക്കാന്‍ പണം സ്വരൂപിക്കാന്‍ യുഎഇ സന്ദര്‍ശനം നടത്തുന്നതിന് കേന്ദ്രം കര്‍ശന വ്യവസ്ഥകള്‍ വച്ചിരുന്നു. എന്നാല്‍ നിക്ഷേപകരെ കണ്ടപ്പോള്‍ പ്രധാനമന്ത്രിയെ കുറ്റപ്പെടുത്താനാണ് മുഖ്യമന്ത്രി അധിക സമയം കണ്ടെത്തിയത്. സന്ദര്‍ശന വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു കൂടിക്കാഴ്ചകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: