ശബരിമല: ശബരിമലയിലെ യുവതീപ്രവേശനം മോഹിച്ച് മത്സരിച്ച് വാര്‍ത്തകള്‍ നല്കിയ ചില ചാനലുകള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ പഴിചാരി ഒരു ദിവസം മുമ്പേ നാണംകെട്ട് മലയിറങ്ങി. ഭക്തമനസ്സുകളെ മുറിവേല്‍പ്പിക്കുന്ന രീതിയില്‍ മുഖ്യധാരാ ചാനലുകള്‍ വാര്‍ത്തകള്‍ നല്കിയപ്പോള് വിവിധ ഭാഗങ്ങളില്‍നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ഇത്തരം പ്രതിഷേധങ്ങള്‍ അക്രമങ്ങളില്‍ കലാശിക്കുമെന്ന് ചിലര്‍ പ്രചരിപ്പിച്ചു. വിവരം പ്രചരിച്ചതോടെ പോലീസ് ഇത് നിഷേധിച്ചു. ഇൗ അഭ്യൂഹങ്ങളുടെ മറവിലാണ് ചാനലുകള്‍ ഒരു ദിവസം മുന്‍പേ മുങ്ങിയത്. ജനം, അമൃത, മംഗളം ചാനലുകളും പത്രങ്ങളുടെ റിപ്പോര്‍ട്ടര്‍മാരും മാത്രമാണിപ്പോഴുള്ളത്.
സുപ്രീംകോടതി വിധിയോടെ ഏറെ ആശങ്കള്‍ക്ക് നടുവിലാണ് ഈ വര്‍ഷത്തെ തുലാമാസ പൂജകള്‍ക്ക് നടതുറന്നത്. നടതുറന്നതോടെ പല ദിവസങ്ങളിലായി യുവതികള്‍ ശബരിമല ദര്‍ശനത്തിന് ശ്രമമാരംഭിച്ചു. ഇവരെ പ്രവേശിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലായിരുന്നു ഇവര്‍ വാര്‍ത്തകള്‍ പടച്ചുണ്ടാക്കിയത്. സിപിഎം സഹയാത്രികരായ റിപ്പോര്‍ട്ടര്‍മാര്‍, യുവതികള്‍ സന്നിധാനത്ത് പ്രവേശിച്ചെന്ന രീതിയില്‍ വിളിച്ചുകൂവി. ഇത്തരം നിരുത്തരവാദപരമായ സമീപനം മൂലം അയ്യപ്പഭക്തരുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ശക്തമായി. ഇതോടെ പത്തിമടക്കി ഇവര്‍ക്ക് മടങ്ങിപ്പോകേണ്ടിവന്നു.
യുവതികളുടെ ശബരിമല പ്രവേശനത്തിന് ചില ചാനലുകള്‍ മത്സരിച്ച് പ്രോത്സാഹനം നല്കി. ഭക്തരെ അക്രമികളായി ചിത്രീകരിക്കുകയും ചെയ്തു. നിലയ്ക്കലില്‍ അയ്യപ്പഭക്തര്‍ക്കെതിരെ പോലീസ് നടപടിയുണ്ടായപ്പോഴും ചാനലുകള്‍ പോലീസിനെ സംരക്ഷിക്കുന്ന നിലപാട് സ്വീകരിച്ചു. പോലീസ് നിരപരാധികളായ അയ്യപ്പഭക്തര്‍ക്ക് നേരെ കല്ലെറിയുന്നതും വാഹനങ്ങള്‍ അടിച്ചുതകര്‍ക്കുന്നതും പ്രേക്ഷകരില്‍ എത്തിക്കാന്‍ ശ്രമിച്ചില്ല.
യുവതീപ്രവേശനം നടപ്പാക്കണമെന്ന അജണ്ടയോടെ പ്രവര്‍ത്തിച്ച ചില ചാനല്‍ സ്ഥാപനങ്ങള്‍ ഇത് നടക്കില്ലെന്ന് മനസ്സിലായതോടെ അയ്യപ്പഭക്തര്‍ കലാപം അഴിച്ചുവിടാനുള്ള സാധ്യയുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. ഇതിന്റെ ഭാഗമായിട്ടായിരുന്നു ചാനല്‍ സംഘങ്ങള്‍ വളരെ വേഗം ഞായറാഴ്ച വൈകിട്ടുതന്നെ ട്രാക്ടറുകളില്‍ മലയിറങ്ങിയത്. ഇടതുപക്ഷ പശ്ചാത്തലമുള്ള ചിലരായിരുന്നു ഭക്തര്‍ക്കെതിരെയുള്ള വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: