കോഴിക്കോട്: ആചാരവിശ്വാസങ്ങള്‍ ലംഘിച്ച് ശബരിമലയിലെത്താന്‍ യുവതി പോയത് ലീവ് അപേക്ഷ നല്‍കാതെ. കോഴിക്കോട് മെഡിക്കല്‍ കോളജ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപികയായ ബിന്ദു ടി.വിയാണ് വിദ്യാലയത്തില്‍ ലീവ് അപേക്ഷ പോലും നല്‍കാതെ വിശ്വാസലംഘനം നടത്താനായി ശബരിമലയിലേക്ക് പോയത്.
വിശ്വാസലംഘനത്തിന് മുതിര്‍ന്ന ബിന്ദുവിനെതിരെ കടുത്ത പ്രതിഷേധമാണ് ഇന്നലെ ഉയര്‍ന്നത്. ബിന്ദു താമസിക്കുന്ന വാടകവീടിന് മുന്നിലേക്കും വിദ്യാലയത്തിന് മുന്നിലേക്കും ഇന്നലെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നൂറുകണക്കിന് ഭക്തര്‍ നാമജപ പ്രതിഷേധയാത്ര നടത്തി. വിദ്യാര്‍ഥികളെ വഴിതെറ്റിക്കുന്നതരത്തില് പ്രവര്‍ത്തിക്കുന്ന അധ്യാപികയെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്യണമെന്ന് നാമജപയാത്ര ഉദ്ഘാടനം ചെയ്ത ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ. ഷൈനു പറഞ്ഞു. മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജയാസദാനന്ദന്‍ സംസാരിച്ചു.
വിദ്യാലയത്തിലെ നാഷണല്‍ സര്‍വീസ് സ്കീം കോ-ഓര്‍ഡിനേറ്റര്‍ കൂടിയാണ് ഈ അധ്യാപിക. 12ന് പുറത്തിറങ്ങിയ താല്‍ക്കാലിക സ്ഥലം മാറ്റ ലിസ്റ്റില്‍ ഇവരെ അഗളി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലേക്ക് മാറ്റിയിട്ടുണ്ട്. അന്തിമ സ്ഥലംമാറ്റ ഉത്തരവ് രണ്ടു ദിവസത്തിനകം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രധാന അധ്യാപിക പറഞ്ഞു. അധ്യാപികയുടെ നടപടികളില്‍ രക്ഷിതാക്കളും വിദ്യാര്‍ഥികളും പ്രതിഷേധത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: