കൊളംബോ: ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഇടം കൈയന്‍ സ്പിന്നര്‍ രംഗന ഹെറാത്ത് വിരമിക്കുന്നു. ഇംഗ്ലണ്ടിനെതിരെ അടുത്ത മാസം നടക്കുന്ന ആദ്യ ടെസ്റ്റിനുശേഷം വിരമിക്കുമെന്ന് ശ്രീലങ്കന്‍ താരമായ ഹെറാത്ത് പ്രഖ്യാപിച്ചു.
നാല്‍പ്പതുകാരനായ ഹെറാത്ത് പത്തൊന്‍പത് വര്‍ഷം മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറിയ വേദിയില്‍ തന്നെയാണ് അവസാന ടെസ്റ്റും കളിക്കുന്നത്. ഗാലിയിലെ ആദ്യ ടെസ്റ്റിനുശേഷം വിരമിക്കാന്‍ അനുവദിക്കണമെന്ന് ഹെറാത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ്ബോര്ഡിനോട് അഭ്യര്‍ഥിച്ചു.
ജൂലൈയില്‍ നാട്ടില്‍ ദക്ഷിണാഫ്രിക്കെക്കെതിരായ പരമ്പരയ്ക്കിടയ്ക്ക്് നവംബറില്‍ വിരമിക്കാന്‍ ആലോചിക്കുന്നതായി ഹെറാത്ത് പറഞ്ഞിരുന്നു. 2016 ല്‍ ട്വന്റി 20, ഏകദിന മത്സരങ്ങളില്‍ നിന്ന് ഹെറാത്ത് വിരമിച്ചു.
92 ടെസ്റ്റ് കളിച്ച ഹെറാത്ത് 430 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാരുടെ പട്ടികയില്‍ ഹെറാത്ത് പത്താം സ്ഥാനത്താണ്. മുപ്പത്തിനാല് തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചു. ഒമ്പത് പ്രാവശ്യം പത്ത് വിക്കറ്റുകള്‍ വീതം വീഴ്ത്തിയിട്ടുണ്ട്.
ശ്രീലങ്കയുടെ തന്നെ സ്പിന്നര്‍ മുത്തയ്യ മുരളീധരനാണ് ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത (800) ടെസ്റ്റ് ബൗളര്‍. 2010 ല്‍ മുരളീധരന് വിരമിച്ചശേഷം ഹെറാത്താണ് ശ്രീലങ്കയുടെ സ്പിന്നാക്രമണത്തെ നയിക്കുന്നത്. അടുത്തിടെ കാല്‍മുട്ടിലെ പരിക്ക് ഹെറാത്തിനെ അലട്ടിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: