തൊടുപുഴ: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സിപിഎമ്മില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് തുടരുന്നു. തൊടുപുഴ സ്വദേശിയും ഡിവൈഎഫ്ഐ ചാലംകോട് യൂണിറ്റ് സെക്രട്ടറിയുമായ യുവാവ് ഇട്ട പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്.
ഇടവെട്ടി പുത്തന്‍വീട്ടില്‍ മിഥുന് ആണ് പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. ശബരിമലയ്ക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഭരണകൂടത്തിന്റെ പ്രവൃത്തിയില്‍ മനംനൊന്താണ് താന്‍ പാര്‍ട്ടി വിടുന്നതെന്ന് ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഞായറാഴ്ച ഉച്ചയോടെ ഫേസ്ബുക്കിലിട്ട പോസ്റ്റിന് ഇന്നലെ വൈകിട്ട് വരെ 12,361 ഷെയറുകളും 14,000ന് മുകളില്‍ ലൈക്കുകളുമാണ് ലഭിച്ചത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇത് വാര്‍ത്തയുമാക്കി. പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ അടുത്തിടെ സജീവമായിരുന്ന യുവാവ് സാധാരണയായി ഇടുന്ന പോസ്റ്റുകള്‍ക്ക് പരമാവധി 150ല്‍ താഴെ ലൈക്കുകള്‍ ലഭിച്ച സ്ഥാനത്താണിത്. കുറിപ്പില്‍ പറയുന്നത് ഇങ്ങനെ:
എന്റെ പേര് മിഥുന് പുത്തന്‍വീട്ടില്‍, ഞാന്‍ ഇത്രയും നാള് ഒരു സിപിഎം പ്രവര്‍ത്തകനായിരുന്നു. എന്നാല്‍ ഈ നിമിഷം മുതല്‍ ഞാന്‍ ഇടതുപ്രസ്ഥാനത്തിന്റെ എല്ലാ സംഘടനകളില്‍ നിന്നും സ്വമേഥയാ രാജിവച്ചു പുറത്തിറങ്ങുന്നു. കാരണം, ഞാന്‍ വിശ്വസിക്കുന്ന എന്റെ അയ്യപ്പസ്വാമിക്ക് എതിരായി പ്രവര്‍ത്തിക്കുന്ന ഒരു നാറിയ ഭരണകൂടത്തെ ഞാന്‍ എന്തിനു ചുമക്കണം. എതിര്‍പ്പുള്ളവര്‍ സ്വയം അലോചിക്കുക. സ്വാമി ശരണം. അതേസമയം താന്‍ ഇനി ഏത് പാര്‍ട്ടിയില്‍ ചേരുമെന്നത് ശബരിമല വിഷയത്തിലെ തീരുമാനം അറിഞ്ഞിട്ടേ ഉള്ളൂവെന്നും മിഥുന് ഇന്നലെയിട്ട കുറിപ്പില്‍ പറയുന്നു. അതേസമയം ഇയാളെ കുറച്ചുകാലം മുമ്പ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയതായാണ് സിപിഎമ്മിന്റെ ഔദ്യോഗിക വിശദീകരണം. ശബരിമല വിഷയത്തില്‍ അടുത്തിടെയുണ്ടായ വ്യാപക കൊഴിഞ്ഞുപോക്ക് പാര്‍ട്ടിക്ക് തീരാ തലവേദനയാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: