പത്തനംതിട്ട: ശബരിമലയുടെ പവിത്രതയും ആചാരാനുഷ്ഠാനങ്ങളും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയ പിണറായി വിജയന്റെ ഇടതുപക്ഷ സര്‍ക്കാരിന് കനത്ത തിരിച്ചടിയായി വിശ്വാസികളുടെ ധര്‍മസമരം. തുലാമാസ പൂജയ്ക്ക് 17ന് വൈകിട്ട് നട തുറക്കുമ്പോള്‍ തന്നെ പോലീസിന്റെ സഹായത്തോടെ യുവതികളെ സന്നിധാനത്ത് എത്തിക്കാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി.
ഇതിനായി പോലീസിന്റെ വേഷം ധരിച്ച ആക്ടിവിസ്റ്റുകളെ വരെ അവര്‍ ഇറക്കി. പക്ഷെ സര്‍ക്കാരിന്റെ കുതന്ത്രങ്ങളും മറ്റും കണ്ടറിഞ്ഞ വിശ്വാസികള്‍ ഇതിനെ ധൈര്യസമേതം എതിര്‍ത്തു. രഹ്ന ഫാത്തിമ, മേരി സ്വീറ്റി തുടങ്ങിയ ആക്ടിവിസ്റ്റുകളെ വരെ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും സര്‍ക്കാര്‍ പരാജയപ്പെടുകയായിരുന്നു. തുലാമാസ പൂജയ്ക്ക് നട തുറന്ന ആറു ദിവസങ്ങളിലും കനത്ത ധര്‍മസമരമാണ് കേരളത്തിലങ്ങോളമിങ്ങോളവും പമ്പയിലും സന്നിധാനത്തും നടന്നത്. ഭക്തരുടെ കടുത്ത എതിര്‍പ്പുകാരണം ഒരു യുവതിയെപ്പോലും സന്നിധാനത്ത് എത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ല. ഇന്നലെ നട അടയ്ക്കുംവരെ യുവതികളെ എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു.
കോടതിയെ തെറ്റിദ്ധരിപ്പിച്ചും വ്യാജസത്യവാങ്ങ്മൂലം നല്‍കിയും നേടിയ വിധി ഉടന്‍ നടപ്പാക്കുമെന്നും യുവതികളെ ശബരിമലയില്‍ എത്തിക്കുമെന്നും പ്രഖ്യാപിച്ച് അതിനുള്ള നടപടികളാണ് സര്‍ക്കാര്‍ ചെയ്തുവന്നിരുന്നത്.
എന്നാല്‍ നൂറ്റാണ്ടുകളായി ശബരിമലയില്‍ അനുവര്‍ത്തിക്കുന്ന ആചാരങ്ങള്‍ കോടതിവിധിയുടെ മറവില്‍ ഇല്ലാതാക്കാനുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ നീക്കത്തെ ലക്ഷക്കണക്കിന് വിശ്വാസികള്‍ ഒറ്റക്കെട്ടായാണ് നേരിട്ടത്. ശരണമന്ത്രങ്ങള്‍ ഉരുക്കഴിച്ചും കീര്‍ത്തനങ്ങള്‍ ചൊല്ലിയും ജനലക്ഷങ്ങളാണ് പ്രതിരോധങ്ങളില്‍ പങ്കെടുത്തത്. ഇന്നലെ നട അടയ്ക്കും വരെ ഭക്തര്‍ കരുതലോടെ സന്നിധാനത്തും പമ്പയിലും നിലയ്ക്കലിലും നിലകൊണ്ടു.
മുഖ്യമന്ത്രിക്കും സിപിഎമ്മിനുമായിരുന്നു യുവതികളെ എത്തിച്ചേ തീരൂയെന്ന പിടിവാശി. ആദ്യം ഭക്തര്‍ക്കനുകൂലമായ നിലപാട് എടുത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ മുഖ്യമന്ത്രി വിരട്ടി നിലപാട് മാറ്റിക്കുകവരെ ചെയ്തു. മ്രന്തിമാരായ കടകംപള്ളി സുരേന്ദ്രനും ജി. സുധാകരനും എം.എം. മണിയും ഭക്തരെയും തന്ത്രിമാരെയും പന്തളം രാജകുടുംബത്തെയും അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തെങ്കിലും അവരും ശക്തമായ നിലപാടാണ് കൈക്കൊണ്ടത്.
സമരത്തില്‍ പങ്കെടുത്ത ലക്ഷക്കണക്കിന് വിശ്വാസികളും സംഘടനകളും അതിന് നേതൃത്വം നല്കിയവരും ആശ്വാസത്തോടെയാണ് മടങ്ങുന്നത്. ധര്‍മസമരം ശക്തമായി തുടരാനുള്ള തീരുമാനത്തിലാണ് വിവിധ സംഘടനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: