ന്യൂദല്‍ഹി: ശബരിമല കേസിലെ റിട്ട് ഹര്‍ജികള്‍ നവംബര്‍ 13ന് വൈകിട്ട് മൂന്ന് മണിക്ക് സുപ്രീംകോടതി പരിഗണിക്കും. ശൈലജ വിജയന്, എസ്. ജയരാജ്കുമാര് എന്നിവരുടെ റിട്ട് ഹര്‍ജികളാണ് കോടതി പരിഗണിക്കാന്‍ തീരുമാനിച്ചത്.
റിട്ട് ഹര്‍ജികള്‍ക്കൊപ്പം റിവ്യൂ ഹര്‍ജികളും പരിഗണിക്കും. തുറന്ന കോടതിയിലായിരിക്കും വാദം കേള്‍ക്കുക. അഭിഭാഷകരായ മാത്യു നെടുമ്പാറ, പി.വി യോഗേശ്വരന് എന്നിവരാണ് ചീഫ് ജസ്റ്റിസിന്റെ കോടതിയില്‍ റിട്ട് ഹര്‍ജിയുടെ കാര്യം സൂചിപ്പിച്ചത്. റിട്ട് ഹര്‍ജികള്‍ക്കൊപ്പം റിവ്യൂ ഹര്‍ജികള്‍ കൂടി തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തയ്യാറാവണമെന്ന് അഡ്വ. യോഗേശ്വരന് അഭ്യര്‍ഥിച്ചിരുന്നു.
ഇതുവരെ 19 റിവ്യൂ ഹര്‍ജികളാണ് കോടതിയിലെത്തിയതെന്നും ചീഫ് ജസ്റ്റിസ് ഗൊഗോയ് അറിയിച്ചു. വിധിക്ക് പ്രഖ്യാപിത സ്വഭാവമാണുള്ളതെന്നും നിര്‍ദേശക സ്വഭാവമില്ലാത്തതിനാല്‍ സര്‍ക്കാര്‍ തിരക്ക് പിടിച്ച് നടപ്പാക്കേണ്ടതില്ലെന്നുമാണ് ശൈലജ വിജയന്റെ റിട്ട് ഹര്‍ജിയിലെ ആവശ്യം. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്നാണ് എസ്. ജയരാജ്കുമാറിന്റെ റിട്ട് ഹര്‍ജിയിലെ ആവശ്യം.
എന്‍എസ്എസ്, അയ്യപ്പ സേവാ സമാജം അടക്കമുള്ള ഹൈന്ദവ സംഘടനകളുടെ റിവ്യൂ ഹര്‍ജികള്‍ അടുത്ത മാസം കോടതിയുടെ പരിഗണനയ്ക്ക് എത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: