ന്യൂദല്‍ഹി: ഓണ്‍ലൈന്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ പേടിഎമ്മിന്റെ സിഇഒ വിജയ് ശേഖര്‍ ശര്‍മ്മയുടെ കമ്പ്യൂട്ടറില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തി പണം ആവശ്യപ്പെട്ട മൂന്ന് പേര് അറസ്റ്റില്‍. പേടിഎം ജീവനക്കാരായ മൂന്ന് പേരെയാണ് നോയിഡ സെക്ടര്‍ അഞ്ചില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്.
ഏറെ നാള് ശര്‍മ്മയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന സോണിയ ധവാന്, അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ദേവേന്ദര്‍ കുമാര്‍, സോണിയയുടെ ഭര്‍ത്താവ് രൂപക് ജെയിന് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കേസില്‍ ഉള്‍പ്പെട്ട നാലാമനെ പോലീസ് തിരയുകയാണ്.
ശര്‍മ്മയുടെ ലാപ്ടോപ്, ഫോണ്‍ എന്നിവയില്‍ നിന്നാണ് സോണിയ വിവരങ്ങള്‍ ചോര്‍ത്തിയത്. ഈ വിവരങ്ങള്‍ പുറത്ത് വിടാതിരിക്കണമെങ്കില്‍ 20 കോടി രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. ഇതോടെ വിജയ് ശേഖര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ അറസ്റ്റിലാവുകയായിരുന്നു.
30കാരിയായ സോണിയ 2010ല്‍ പേടിഎം സ്ഥാപിച്ചത് മുതല്‍ ശര്‍മ്മയോടൊപ്പം ജോലി ചെയ്ത് വരികയായിരുന്നു. അതേസമയം വ്യക്തികളുടെ വിവരങ്ങളാണ് കമ്പ്യൂട്ടറില്‍ നിന്ന് നഷ്ടപ്പെട്ടതെന്നും പേടിഎം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്നും കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: