തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനും ആചാരങ്ങള്‍ തകര്‍ക്കാനുമുള്ള നീക്കങ്ങള്‍ പരാജയപ്പെട്ടതോടെ തന്ത്രി കുടുംബത്തെയും പന്തളം രാജകുടുംബത്തെയും ഭീഷണിപ്പെടുത്തിയും അവഹേളിച്ചും വെല്ലുവിളിച്ചും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനവും പൊതു യോഗത്തിലെ പ്രസംഗവും.
പന്തളം രാജകുടുംബത്തിന് ശബരിമലയില്‍ ഒരവകാശവുമില്ലെന്ന് പറഞ്ഞ മുഖ്യമ്രന്തി പിണറായി വിജയന് ശബരിമലയുടെ പൂര്‍ണ അവകാശം ദേവസ്വം ബോര്‍ഡിനു മാത്രമാണെന്നും പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലും പത്തനംതിട്ടയില്‍ വിശദീകരണയോഗത്തിലുമാണ് മുഖ്യമന്ത്രി വെല്ലുവിളി മുഴക്കിയതും അവഹേളിച്ച് സംസാരിച്ചതും.
പന്തളം രാജകുടുംബത്തിന്റെ ഉത്സവാധികാരങ്ങള് തങ്ങള്‍ എടുത്തുകളയുന്നില്ലെന്നും മുഖ്യമന്ത്രി ഭീഷണി മുഴക്കി. (വേണമെങ്കില്‍ അതും തങ്ങള്‍ എടുത്തുകളയുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകളുടെ ധ്വനി) തന്ത്രിക്ക് ക്ഷേത്രം അടച്ചിടാന്‍ അധികാരമില്ലെന്നു പറഞ്ഞ മുഖ്യമന്ത്രി, വേണമെങ്കില്‍ വേറെയാളെ കൊണ്ടുവന്ന് ക്ഷേത്രം തുറപ്പിക്കുമെന്നും പരോക്ഷമായി ഭീഷണിപ്പെടുത്തി. മുന്‍പ് മലബാറിലെ ലോകനാര് കാവ് ക്ഷേത്രം അടച്ചിട്ടു. വേറെ തന്ത്രിയെ കൊണ്ടുവന്ന് ക്ഷേത്രത്തിലെ ചടങ്ങുകള്‍ നടത്തിച്ചിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ യുവതീപ്രവേശനം തടഞ്ഞവരെല്ലാം അക്രമികളാണെന്നും സംഘപരിവാറുകാരാണെന്നും പറഞ്ഞ മുഖ്യമന്ത്രി, അവരെ കൈകാര്യം ചെയ്യാനറിയാമെന്നും ഭീഷണി മുഴക്കി. യുവതികളെ പ്രവേശിപ്പിക്കാനുള്ള കോടതിവിധി എന്തു വില കൊടുത്തും നടപ്പാക്കും. മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സുപ്രീംകോടതി ഉത്തരവ് ബഹളത്തിലൂടെ തിരുത്താനാണ് സംഘപരിവാര്‍ സംഘടനകളുടെ ശ്രമം. കോടതിവിധി എന്തായാലും അതു നടപ്പിലാക്കും എന്നാണ് സര്‍ക്കാര്‍ നയം. അതു കോടതിയില്‍ ബോധിപ്പിച്ചതാണ്. മുഖ്യമന്ത്രി പറഞ്ഞു.
ശബരിമലയില്‍ ഇന്റലിജന്‍സ് വീഴ്ച ഉണ്ടായില്ലെന്നും സമാധാനം നിലനിര്‍ത്തുന്നതില്‍ പോലീസ് വിജയിച്ചതായും അവകാശപ്പെട്ട മുഖ്യമന്ത്രി, അവിടെവന്ന സ്ത്രീകളും പോലീസ് നടപടിയെക്കുറിച്ച് നല്ലതു മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും സൂചിപ്പിച്ചു.
പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് പത്തനംതിട്ടയിലെ യോഗത്തില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ശബരിമല അയ്യപ്പന് നൈഷ്ഠിക ബ്രഹ്മചാരിയായതിനാല്‍ തന്ത്രിയും ബ്രഹ്മചാരിയായിരിക്കണമെന്നും മുഖ്യമന്ത്രി തട്ടിവിട്ടു.
‘കൊട്ടാരത്തിന് അവകാശമില്ല തന്ത്രി ബോര്‍ഡ് ജീവനക്കാരന്’
പന്തളം കൊട്ടാരത്തിന് അവകാശമൊന്നുമില്ല. തന്ത്രി ദേവസ്വം ബോര്‍ഡ് ജീവനക്കാരന് മാത്രമാണ്, പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. ക്ഷേത്രം അടച്ചിടുമെന്ന് തന്ത്രി പറഞ്ഞു. പരികര്‍മികള്‍ ക്ഷേത്രത്തിന് താഴെ പ്രതിഷേധം നടത്തി. സുപ്രീംകോടതി വിധിയെ അട്ടിമറിക്കാന്‍ നടത്തിയ ഈ നീക്കം ഒരിക്കലും അംഗീകരിക്കാനാകില്ല. ക്ഷേത്രം തുറക്കാനും ദര്‍ശനത്തിനു ശേഷം അടയ്ക്കാനുമുള്ള അധികാരം ദേവസ്വം ബോര്‍ഡിനാണ്. അതിന്റെ അടിസ്ഥാനത്തിലാണ് തിരക്ക് കുറയ്ക്കാന്‍ മാസത്തിന്റെ ആദ്യ അഞ്ചു ദിവസം നട തുറക്കാന്‍ തീരുമാനിച്ചത്. തുറന്ന ക്ഷേത്രം എങ്ങനെ പ്രവര്‍ത്തിക്കണമെന്നു തന്ത്രിക്കു തീരുമാനിക്കാം. ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള സൗകര്യമൊരുക്കുകയെന്ന ഉത്തരവാദിത്തമാണ് ദേവസ്വം ബോര്‍ഡിനും തന്ത്രിക്കുമുള്ളത്.
ഗുരുവായൂര്‍ ക്ഷേത്രം പണ്ട് അടച്ചിട്ടു. എന്നാല്‍ പിന്നീടു തുറക്കേണ്ടിവന്നു. മലബാറിലെ ലോകനാര് കാവ് ക്ഷേത്രത്തില്‍ തന്ത്രിയെ മാറ്റി പുതിയ ആളെ കൊണ്ടുവന്ന ചരിത്രമുണ്ട്. ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. സാമ്പത്തിക പ്രതിസന്ധിയുണ്ടായ കാലത്ത് പന്തളം രാജ്യവും അവിടത്തെ എല്ലാ ആദായങ്ങളും ശബരിമലയിലെ നട വരവ് സഹിതം തിരുവിതാംകൂറിനു അടിയറ വച്ചതാണ്. ഒരു കവനന്റിന്റെ (കരാര്‍) കാര്യമാണ് അവര്‍ (പന്തളം കൊട്ടാരം) പറയുന്നത്. ഈ കവനന്റില്‍ പന്തളം കൊട്ടാരം ഉള്‍പ്പെട്ടിട്ടേയില്ല. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ നിന്നാണ് ബോര്‍ഡ് ക്ഷേത്രം ഏറ്റെടുത്തത്. തെറ്റായ അവകാശവാദം ആരും ഉന്നയിക്കേണ്ടതില്ല, മുഖ്യമന്ത്രി പറഞ്ഞു.
അവിടെ വന്ന ഭക്തകള്‍ ദര്‍ശനത്തിന് കഴിയാതെ കണ്ണീരോടെയാണ് മടങ്ങിയതെന്നും രഹ്ന ഫാത്തിമ, മേരി സ്വീറ്റി തുടങ്ങിയവരെ പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. പോലീസിലെ നല്ല ഉദ്യോഗസ്ഥരെപ്പോലും ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ സംഘപരിവാര്‍ ശ്രമിച്ചു. ഒരു ഉദ്യോഗസ്ഥന്റെ ദര്ശനത്തെപ്പോലും വേറെ തരത്തില്‍ ചിത്രീകരിച്ചു. ജോലിക്കെത്തിയ വനിതാ ഉദ്യോഗസ്ഥരുടെ പ്രായം പരിശോധിച്ച ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരെയും മുഖ്യമന്ത്രി ഭീഷണി മുഴക്കി. അവര്‍ക്കെതിരെ നടപടിക്ക് ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: