തൃശൂര്‍: തൃശൂരില്‍ വീണ്ടും എടിഎം കവര്‍ച്ചാ ശ്രമം. കിഴക്കുംപാട്ടുകര കനറാ ബാങ്കിന്റെ എടിഎം ആണ് കുത്തിപ്പൊളിക്കാന്‍ ശ്രമിച്ചത് .കൊരട്ടി എടിഎം കവര്‍ച്ചയ്ക്ക് ശേഷം സുരക്ഷാ ശക്തമാക്കിയെന്ന പോലീസ് വാദം ഇതോടെ പൊളിഞ്ഞു.
പുലര്‍ച്ചെ 2.54 നാണ് കവര്‍ച്ചാ ശ്രമം നടന്നത് . രണ്ട് യുവാക്കളാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. മുഖം മറച്ചും കയ്യുറ ധരിച്ചും എത്തിയ ഇവരുടെ ദൃശ്യങ്ങള്‍ എടിഎം കൗണ്ടറിനകത്തെ നിരീക്ഷണ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. അക്രമത്തിനു പിന്നില്‍ പ്രഫഷണല്‍ സംഘമല്ലെന്നാണ് പോലീസിന്റെ നിഗമനം.
മോഷണം നടക്കുമ്പോള്‍ എടിഎമ്മിനകത്ത് അഞ്ചുലക്ഷത്തോളം രൂപയുണ്ടായിരുന്നു. കമ്പിപ്പാര ഉപയോഗിച്ച് എടിഎം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പണമിരിക്കുന്ന ഭാഗം തകര്‍ക്കാന്‍ മോഷ്ടാക്കള്‍ക്ക് സാധിച്ചില്ല. എടിഎമ്മിന് സുരക്ഷാ ജീവനക്കാരനുണ്ടായിരുന്നില്ലെന്നും രാവിലെയെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞതെന്നും ബാങ്ക് മാനേജര്‍ പറഞ്ഞു .
അടുത്തിടെ നടന്ന എടിഎം കവര്‍ച്ചാ പരമ്പരയ്ക്ക് ശേഷം സുരക്ഷാ ശക്തമാക്കിയിട്ടുണ്ടെന്നായിരുന്നു പോലീസ് വാദം . പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: