കൊച്ചി: ശബരിമല വഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. ശബരിമല ക്ഷേത്രത്തിന്റെയും സ്വത്തിന്റേയും അവകാശം ദേവസ്വം ബോര്‍ഡിനല്ല, അവിടുത്തെ ദേവതയ്ക്കാണ്.
ക്ഷേത്രവും തന്ത്രിയും ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണെന്ന മുഖ്യമന്ത്രിയുടെ ധാരണ തെറ്റാണ്. അവിശ്വാസിയായ മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങള്‍ അറിയില്ലെങ്കില്‍ അറിവുള്ളവരോട് ചോദിച്ച് മനസിലാക്കണമെന്നും എം.ടി. രമേശ് കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. ബിജെപി ജില്ല പ്രസിഡന്റ് എന്‍.കെ. മോഹന്‍ദാസ്, മധ്യമേഖല ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
വിശ്വാസ സമൂഹത്തെ അധിക്ഷേപിക്കുന്ന പ്രസ്താവനകളാണ് മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ച് ദിവസം സന്നിധാനത്തെത്തിയ ഭക്തരെ ക്രിമിനലുകള്‍ എന്ന് വിശേഷിപ്പിച്ചത് ഒരു സിപിഎമ്മുകാരന് ഭൂഷണമാണെങ്കിലും കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ല അത്തരം പ്രസ്താവനകളെന്നും എം.ടി. രമേശ് പറഞ്ഞു. പോലീസിനെ കൂട്ടുപിടിച്ച് സ്ത്രീകളെ ശബരിമലയില്‍ കയറ്റാന്‍ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന്റെ അമര്‍ഷമാണ് മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനത്തില്‍ പ്രകടമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വൃശ്ചികം ഒന്നിന് വീണ്ടും നട തുറക്കാനിരിക്കെ പോലീസ് നടപടികളുമായി മുന്നോട്ടു പോകാനാണ് സര്‍ക്കാരിന്റെ ശ്രമമെങ്കില്‍ അതിനെ ശക്തമായി നേരിടും. നിലയ്ക്കലും പമ്പയിലും അക്രമണം നടത്തിയത് ബിജെപിക്കാരാണെന്ന ആരോപണം എം.ടി. രമേശ് നിഷേധിച്ചു.
ക്രമസമാധാന പ്രശ്നങ്ങള്‍ കണക്കിലെടുത്താണ് നിലയ്ക്കലില്‍ നടത്താന്‍ പാര്‍ട്ടി നിശ്ചയിച്ചിരുന്ന പ്രതിഷേധ പരിപാടി പത്തനംതിട്ടയിലേക്ക് മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന്റെ വിഡിയോ പോലീസ് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നവംബര്‍ 15 വരെ സംസ്ഥാനത്തുടനീളം ബിജെപിയുടെ നേതൃത്വത്തില്‍ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മദനിയുടെ പരോള്‍ സംബന്ധിച്ച വിഷയത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രി വിശ്വാസികളുടെ കാര്യത്തില്‍ നിയമസഭ വിളിച്ചുചേര്‍ക്കാന്‍ മടി കാണിക്കുന്നതെന്തിനാണെന്നും രമേശ് ചോദിച്ചു. ശബരിമല വിഷയത്തില്‍ നിയമനിര്‍മാണം നടത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന യുക്തിരഹിതമാണ്.
സംസ്ഥാന സര്‍ക്കാരിന് നേരിടാന്‍ കഴിയാത്ത അടിയന്തരഘട്ടങ്ങളില്‍ മാത്രമെ കേന്ദ്രസര്‍ക്കാരിന് നേരിട്ട് ഇടപെടാനാകൂ. ശബരിമല വിഷയത്തില്‍ മെല്ലെപോക്ക് സമീപനം സ്വീകരിക്കുന്ന പ്രതിപക്ഷനേതാവ് സോളാര്‍ വിഷയത്തില്‍ തന്റെ എതിരാളികളെ ഒതുക്കിയ മുഖ്യമന്ത്രിയോടുള്ള നന്ദിയാണ് കാണിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: