ന്യൂദല്‍ഹി: അഴിമതി കേസില്‍ സിബിഐ സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ അറസ്റ്റ് ചെയ്യുന്നത് തിങ്കളാഴ്ച വരെ ദല്‍ഹി ഹൈക്കോടതി വിലക്കി. തനിക്കെതിരായ പ്രഥമവിവര റിപ്പോര്‍ട്ട് റദ്ദാക്കണമെന്നവശ്യപ്പെട്ട് അസ്താന നല്കിയ ഹര്‍ജിയിലാണ് നടപടി. സിബിഐ ഡയറക്ടര്‍ അലോക് വര്‍മ, ജോയിന്റ് ഡയറക്ടര്‍ എ.കെ. ശര്‍മ എന്നിവര്‍ക്ക് നോട്ടീസ് അയച്ച കോടതി, കേസിലെ തുടര്‍നടപടികളും സ്റ്റേ ചെയ്തു. ഹര്‍ജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
വ്യവസായി മോയിന്‍ ഖുറേഷിക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ രണ്ട് കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് അസ്താനക്കെതിരായ കേസ്. സതീഷ് സന എന്നയാളില്‍നിന്ന് പത്ത് തവണയായി അസ്താന പണം വാങ്ങിയെന്നാണ് എഫ്ഐആര്‍. എന്നാല്‍ സിബിഐയിലെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലെയും ചിലരുടെ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്ന് അസ്താന ആരോപിക്കുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച കത്തില്‍ അലോക് വര്‍മയാണ് കൈക്കൂലി വാങ്ങിയതെന്നും അസ്താന ആരോപിച്ചിരുന്നു. ഇതോടെ സിബിഐ തലപ്പത്ത് ചേരിപ്പോര് രൂക്ഷമായി. കഴിഞ്ഞ ദിവസം രണ്ട് പേരെയും പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച് വരുത്തി വിശദീകരണം തേടിയിരുന്നു.
അലോക് വര്‍മക്കെതിരെ വ്യാജമൊഴി നല്‍കിയെന്ന കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ ഡിഎസ്പി ദേവേന്ദ്ര കുമാറിനെ കോടതി ഒരാഴ്ചത്തേക്ക് കസ്റ്റഡിയില്‍ വിട്ടു. മൊയിന്‍ ഖുറേഷി കേസില്‍ അസ്താനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു കുമാര്‍. തന്റെ പേരിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുമാറും കോടതിയെ സമീപിച്ചിരുന്നെങ്കിലും അറസ്റ്റില്‍ കോടതി ഇടപെട്ടില്ല. വിഷയത്തില്‍ തിങ്കളാഴ്ചക്ക് മുന്‍പ് നിലപാട് അറിയിക്കാന്‍ സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: