പത്തനംതിട്ട: സന്നിധാനത്ത് പോലീസ് നടപടിക്ക് മടിക്കില്ലെന്ന് മുഖ്യമന്ത്രി. പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയന്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്ന എല്ലാഭക്തര്‍ക്കും സുരക്ഷയും സൗകര്യവും ഒരുക്കുമെന്നും ഇത് തടസപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ സന്നിധാനത്ത് പോലീസ് നടപടിക്ക് മടിക്കില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. സുപ്രീംകോടതി വിധിയില്‍ സര്‍ക്കാര്‍ പുന:പരിശോധനാഹര്‍ജി നല്കുന്ന പ്രശ്നമില്ല.
കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ നീക്കത്തെ വിമര്‍ശിച്ച മുഖ്യമന്ത്രി എന്തിനാണ് തിരിക്കിടുന്നതെന്ന് ചിന്തിക്കാനും പറഞ്ഞു. ശബരിമലയില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതികരിച്ച ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്കെതിരെ നടപടിവേണം. ആചാരലംഘനമുണ്ടായാല്‍ നടയടച്ചിടുമെന്ന തന്ത്രിയുടെ നിലപാടിനെ വിമര്‍ശിച്ച പിണറായി പന്തളം രാജകുടുംബത്തേയും തന്ത്രികുടുബത്തേയും വ്യക്തിപരമായി അവഹേളിക്കാനും മടിച്ചില്ല.
ശബരിമല ക്ഷേത്രം തന്ത്രിയുടെ സ്വത്തല്ല. ക്ഷേത്രങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സ്വത്താണ്. ഇത് മനസ്സിലാക്കിയാല്‍ തന്ത്രിക്ക് നല്ലത്. പാണ്ഡ്യ രാജഭരണകാലത്ത് ആന്ധ്രയില്‍നിന്നും കുടിയേറിയവരാണ് തന്ത്രികുടുംബം. ഇവരുടെ കോന്തലയിലെ താക്കോലിലാണ് അധികാരമെന്ന് കരുതരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു കാലഘട്ടത്തില്‍ പന്തളം രാജവംശം അടുത്തൂണ്‍ പറ്റിപ്പോയി. അതോടെ തിരുവിതാംകൂര്‍ രാജാവ് രാജ്യം ഏറ്റെടുക്കുകയായിരുന്നു. പിന്നീടാണ് ദേവസ്വം ബോര്‍ഡുകള്‍ രൂപീകരിച്ചത്. അന്നുമുതല്‍ ക്ഷേത്രങ്ങളുടെ അധികാരം ദേവസ്വം ബോര്ഡിനാണെന്നുപറഞ്ഞ മുഖ്യമന്ത്രി സന്നിധാനത്ത് തടിച്ചുകൂടിയവരെല്ലാം ഭക്തരല്ല ക്രിമിനലുകളാണെന്നും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: