ന്യൂദല്‍ഹി: സേവനത്തിനിടയില്‍ ജീവന് നഷ്ടപ്പെട്ട പോലീസുകാരുടെ ഓര്‍മയ്ക്കായി സ്ഥാപിച്ച ദേശീയ പോലീസ് മ്യൂസിയത്തില്‍ ഇടംനേടി ശബരിമലയും. പ്രധാനതീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ പോലീസിന്റെ സേവനം വിവരിക്കുന്ന ഭാഗത്താണ് ശബരിമലയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ശരണംവിളികളുമായെത്തി സന്നിധാനം നിറഞ്ഞുനില്ക്കുന്ന ഭക്തരുടെ ചിത്രങ്ങളും ഇതോടൊപ്പമുണ്ട്. പോലീസ് സ്മൃതി ദിനമായ ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മ്യൂസിയം രാജ്യത്തിന് സമര്‍പ്പിച്ചത്.
മുംബൈ ഗണേശോത്സവം, കുംഭമേള, പുരി രഥയാത്ര, അമര്‍നാഥ് തീര്‍ഥാടനം, അഹമ്മദാബാദ് രഥയാത്ര, സിഖ് തീര്‍ഥാടനമായ ഹൊല മൊഹല്ല എന്നിവയും ശബരിമലയ്ക്ക് പുറമെ ഉള്‍പ്പെട്ടിട്ടുണ്ട്. ശബരിമലയെക്കുറിച്ചുള്ള വിവരണം ഇങ്ങനെ. ”ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ശബരിമലയില്‍ പ്രതിവര്‍ഷം അഞ്ച് കോടിയോളം ഭക്തര്‍ എത്തുന്നതായാണ് കണക്ക്. തീര്‍ഥാടനം സുഗമമാക്കുന്നതിനായി കേരള പോലീസ് നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. ദ്രുതകര്‍മസേനയും ഇവര്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നു”.
നാല്‍പ്പതിനായിരത്തിലേറെ പോലീസുകാരെയാണ് ഗണേശോത്സവത്തിനും കുംഭമേളകള്‍ക്കും നിയോഗിക്കുന്നത്. ദല്‍ഹി ചാണക്യപുരിയില്‍ 6.12 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മ്യൂസിയത്തില്‍ സ്വാതന്ത്ര്യത്തിന് ശേഷം ജോലിക്കിടയില്‍ ജീവന് നഷ്ടപ്പെട്ട 34,844 പോലീസുകാരുടെ പേരുകള്‍ അനാച്ഛാദനം ചെയ്തിട്ടുണ്ട്.
വിവിധ പോലീസ് സേനകളെക്കുറിച്ചും അവയുടെ ചരിത്രവും രേഖപ്പെടുത്തിയിട്ടുണ്ട്. ഐസ്വാളില് മിസോ നാഷണല്‍ ആര്‍മി തീവ്രവാദികള്‍ നടത്തിയ ആക്രമണം, അക്ഷര്‍ധാം ക്ഷേത്രത്തിലെ ഭീകരാക്രമണം, 2010ലെ ദന്തേവാഡയിലെ മാവോയിസ്റ്റ് ആക്രമണം തുടങ്ങിയവയില്‍ ജീവന് നഷ്ടപ്പെട്ടവര്‍ക്കും മ്യൂസിയം ആദരവര്‍പ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: