കണ്ണൂര്‍: കീഴാറ്റൂരില്‍ കൃഷിയിറക്കി പ്രതിഷേധിക്കാനുള്ള വയല്‍ക്കിളികളുടെ നീക്കം തടയാന്‍ സിപിഎം പോഷക സംഘടനയായ കര്‍ഷകസംഘം രംഗത്ത്. കര്‍ഷക സംഘത്തിന്റെ പ്രാദേശിക നേതാക്കള്‍ പ്രദേശത്തെ വയല്‍ ഉടമകളെ കൃഷിയിറക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്ന് വയല്‍ക്കിളികള്‍ ആരോപിച്ചു.
കീഴാറ്റൂരില്‍ കൃഷിയിറക്കുന്നതിന് ഉദ്യോഗസ്ഥന്മാര്ക്ക് പ്രശ്നങ്ങളൊന്നും ഇല്ലെന്നും കര്‍ഷകസംഘം പ്രവര്‍ത്തകര്‍ക്കാണ് പ്രശ്നമെന്നും വയല്‍ക്കിളികള്‍ പറയുന്നു. 99 ശതമാനം കര്‍ഷകരും തങ്ങള്‍ക്കൊപ്പമാണെന്നും നിലം ഉഴുതുമറിക്കല്‍ ആദ്യഘട്ടം പൂര്‍ത്തിയായെന്നും രണ്ടാം ഘട്ടം ആരംഭിച്ചെന്നും വയല്‍ക്കിളി പ്രവര്‍ത്തകര്‍ പറഞ്ഞു.
26ന് വയല്‍ക്കിളികളുടെ യോഗം ചേരും. വിത്തിടല്‍ ദിവസം സംബന്ധിച്ച് ഈ യോഗത്തില്‍ തീരുമാനമെടുക്കും. നോട്ടിഫിക്കേഷന്‍ വന്ന ഭാഗത്ത് കൃഷി ചെയ്യാന്‍ അനുവദിക്കില്ലെന്നാണ് കര്‍ഷക സംഘം നേതാക്കളുടെ വാദം. കൃഷിയിറക്കിയാല്‍ കേസുണ്ടാകുമെന്നും മറ്റും പറഞ്ഞ് കര്‍ഷകരെ ഭീഷണിപ്പെടുത്തുകയാണ്. വയലിന്റെ നടുവില്‍ 45 മീറ്റര്‍ ഒഴിച്ചുവെച്ച് കൃഷി ചെയ്യുകയെന്നത് പ്രായോഗികമല്ലെന്നും വയലിലെ കൃഷി പൂര്‍ണ്ണമായും തടസ്സപ്പെടുത്താനുളള നീക്കമാണ് കര്‍ഷക സംഘത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നതെന്നും വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു.
നെല്‍വയല്‍ നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതില്‍ പ്രതിഷേധിച്ചാണ് വയല്‍ക്കിളികള്‍ ഇത്തവണ കീഴാറ്റൂരില്‍ കൃഷിയിറക്കാന്‍ തീരുമനിച്ചത്. ‘കീഴാറ്റൂര്‍ വിതയ്ക്കും കീഴാറ്റൂര്‍ കൊയ്യും’ എന്ന മുദ്രാവാക്യവുമായാണ് വയല്‍ക്കിളികള്‍ വിത്തിറക്കുന്നത്.
വിത്തിടല്‍ ദിവസം ആഘോഷമാക്കാനുള്ള പ്രചാരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവര്‍ത്തകരെയടക്കം പങ്കെടുപ്പിച്ച് വിപുലമായ പരിപാടികളോടെ വിത്തിടല്‍ നടത്താനുളള ഒരുക്കങ്ങളാണ് വയല്‍ക്കിളികള്‍ നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: