വിശാഖപട്ടണം: മുന്‍ നിരക്കാര്‍ മുമ്പില്ലാത്തവിധം റണ്‍സുകള്‍ വാരികൂട്ടി കത്തിനില്‍ക്കുന്ന സാഹചര്യം മുതലാക്കി രണ്ടാം മത്സരത്തിലും ആധികാരിക വിജയം ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുന്നു. അതേസമയം അസാധ്യമായ വിജയം കൈപ്പിടിയിലൊതുക്കാമെന്ന വ്യാമോഹത്തിലാണ് വെസ്റ്റ് ഇന്‍ഡീസ്. ഇരു ടീമുകളും തമ്മിലുളള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 1.30 ന് കളിയാരംഭിക്കും. ആദ്യ മത്സരം വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലാണ്.
എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യയെ ഇന്ത്യന്‍ മണ്ണില്‍ തോല്‍പ്പിക്കുന്നതിന് വെസ്റ്റ് ഇന്‍ഡീസിന് ആയാസപ്പെടേണ്ടിവരും. ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് അപാരഫോമിലാണ്. ആദ്യ ഏകദിനത്തില്‍ ക്യാപ്റ്റന്‍ കോഹ് ലിയും ഓപ്പണര്‍ രോഹിത് ശര്‍മയും തകര്‍ത്തടിച്ച് സെഞ്ചുറി നേടിയതോടെ വെസ്റ്റ് ഇന്‍ഡീസ് പടുത്തുയര്‍ത്തിയ വമ്പന്‍ വിജയലക്ഷ്യം ഇന്ത്യ അനായാസം മറികടന്നു.
കോഹ്ലി ഏകദിനത്തില്‍ പതിനായിരത്തിന്റെ പടിവാതുക്കലിലാണ്. ഇന്ന് ഒരു 81 റണ്‍സ് കൂടി നേടിയാല്‍ വേഗത്തില്‍ പതിനായിരം കടക്കുന്ന ബാറ്റ്സ്മാനായി ഇന്ത്യന്‍ നായകന് റെക്കോഡ് പുസ്തകത്തില്‍ കയറാം. മറ്റൊരു ഇന്ത്യന്‍ താരമായ സച്ചിന് ടെന്‍ഡുല്‍ക്കറുടെ റെക്കോഡാണ് തകരുക. നിലവില്‍ വേഗത്തില്‍ പതിനായിരം റണ്‍സ് കുറിച്ച ബാറ്റ്സ്മാന് സച്ചിനാണ്.
259 ഇന്നിങ്ങ്സിലാണ് സച്ചിന്റെ നേട്ടം. കോഹ്ലി ഇതുവരെ 204 ഇന്നിങ്ങ്സേ കളിച്ചിട്ടുള്ളൂ.
ഇന്ത്യന്‍ ബൗളിങ്ങ് നിര കുറെക്കൂടി മെച്ചപ്പെടാനുണ്ട്. ആദ്യ മത്സരത്തില്‍ ഉമേഷ് യാദവ് നയിച്ച പേസ് നിര റണ്‍സുകള്‍ ഏറെ വിട്ടുകൊടുത്തു. രണ്ടാം ടെസ്റ്റില്‍ പത്ത് വിക്കറ്റ് നേടിയ ഉമേഷ് ആദ്യ ഏകദിനത്തില്‍ നിറം മങ്ങി. പുതുമുഖം ഖലീല്‍ അഹമ്മദിനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. അവസരം മുതലാക്കിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റ്സ്മാന്മാര് 322 റണ്‍സെന്ന കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തി.
ഇന്ത്യന്‍ ബൗളര്‍മാരുടെ ദൗര്‍ബ്ബല്യം രണ്ടാം മത്സരത്തിലും മുതലാക്കമെന്ന പ്രതീക്ഷയിലാണ് വെസ്റ്റ് ഇന്‍ഡീസ്.
ആദ്യ ഏകദിനം കളിച്ച ടീമില്‍ ഇന്ത്യ ഒന്ന് രണ്ട് മാറ്റം വരുത്തിയേക്കും. ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന ചൈനാമന്‍ കുല്‍ദീപ് യാദവിനെ ഇന്ത്യ ഇന്ന് കളത്തിലിറക്കും. ഖലില്‍ അഹമ്മദിനെ ഒഴിവാക്കാനാണ് സാധ്യത.
ആദ്യ മത്സരത്തില്‍ 78 പന്തില്‍ 106 റണ്‍സ് നേടിയ ഹെറ്റ്മെയറും മികച്ച തുടക്കം സമ്മാനിച്ച കീരന് പവലിലുമാണ് വിന്‍ഡീസിന്റെ പ്രതീക്ഷ. പരിചയ സമ്പന്നനായ മര്‍ലോണ്‍ സാമുവല്‍സ് ആദ്യ മത്സരത്തില്‍ പൂജ്യത്തിന് പുറത്തായി.
ടെസ്റ്റ് പരമ്പരയില്‍ നിന്ന് വിട്ടുനിന്ന കെമര്‍ റോച്ചാണ് വിന്‍ഡീസിന്റെ പേസ് ആക്രമണത്തെ നയിക്കുന്നത്. ആദ്യ ഏകദിനത്തില്‍ പക്ഷെ, റോച്ചിന് മികവ് കാട്ടാനായില്ല. റോച്ചും ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡറും ദേവേന്ദ്ര ബിഷുമുമൊക്ക തകര്ത്തുകളിച്ചാല് ഒരു പക്ഷെ ഇന്ത്യയെ തടഞ്ഞുനിര്ത്താനായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: