ശബരിമലയിലെ യുവതീ പ്രവേശനത്തേപ്പറ്റി പറയുമ്പോഴൊക്കെ പരാമര്‍ശിക്കുന്ന പേരാണ് മഹാരാഷ്ട്രയിലെ ശനി ശിങ്ക്നപൂര്‍ ക്ഷേത്രം. അവിടെ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലായിരുന്നുവെന്നും 2016ല്‍ കോടതി വിധിക്ക് ശേഷമാണ് പ്രവേശനം ലഭിച്ചത് എന്നുമൊക്കെയാണ് പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് പത്രസമ്മേളനത്തില്‍ ഈ ക്ഷേത്രത്തെപ്പറ്റി പറഞ്ഞത് സ്ത്രീകള്‍ 400 വര്‍ഷമായി ആ പരിസരത്ത് പോയിട്ടില്ല എന്നാണ്. നാനൂറു വര്‍ഷം പഴക്കമുള്ള നിരോധനം മാറ്റാമെങ്കില്‍, എന്തുകൊണ്ട് ശബരിമലയിലെ ഭാഗികമായ നിരോധനം മാറ്റിക്കൂടാ എന്നായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്. എന്താണ് വാസ്തവം? ശനി ശിങ്ക്നപൂരില്‍ സ്ത്രീകള്‍ക്ക് സമ്പൂര്‍ണ നിരോധനം ഉണ്ടായിരുന്നോ?
കോടതി വിധി വരുന്നതിനു മുന്‍പ് രണ്ടു തവണ അവിടെ പോവുകയും ധാരാളം സ്ത്രീകളെ കാണുകയും ചെയ്തിട്ടുള്ള ആള് എന്ന നിലക്ക്, ചില കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ശനി ക്ഷേത്രത്തിലെ കേസിന്റെ അടിസ്ഥാനം തന്നെ രണ്ടു വലിയ നുണകള്‍ ആണ്. ഒന്ന്: ക്ഷേത്രം. രണ്ട്: സ്ത്രീനിരോധനം.
1. ക്ഷേത്രം: സാധാരണ അര്‍ത്ഥത്തില്‍ ഉള്ള ക്ഷേത്രം അവിടെ നിലവിലില്ല. തുറന്ന സ്ഥലത്ത് അല്പം ഉയര്‍ന്ന് തറയ്ക്ക് നടുവില്‍ അഞ്ചര അടി ഉയരത്തിലുള്ള, പ്രത്യേക രൂപമോന്നും ഇല്ലാത്ത ഒരു കറുത്ത ശിലയാണ് വിഗ്രഹം. ഈ ക്ഷേത്രത്തിനു മേല്‍ക്കൂര പണിയാന്‍ പാടില്ല എന്നാണ് വിശ്വാസം. അതുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യവും നിലവില്‍ ഉണ്ട്. തുറന്ന സ്ഥലത്താണ് വിഗ്രഹം എന്നത് കൊണ്ട് വളരെ അകലെ നിന്നും, നാല് വശത്തു നിന്നും വിഗ്രഹം ദര്‍ശിക്കാം. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും അഞ്ചോ ആറോ അടി അകലെ നിന്ന് കാണാം.
2. സ്ത്രീ നിരോധനം: ഈ പറഞ്ഞ അഞ്ചോ ആറോ അടി അകലെ നിന്ന് പുരുഷനോടൊപ്പം സ്ത്രീകള്‍ക്കും ദര്‍ശനം നടത്താന്‍ ഒരു കാലത്തും നിരോധനം ഇല്ലായിരുന്നു. യുട്യൂബില്‍, വിധി വരുന്നതിനു മുന്‍പുള്ള വീഡിയോകള്‍ കാണാം. അതിലൊക്കെ സ്ത്രീകളും ദര്‍ശനം നടത്തുന്നുണ്ട്. ഈ ക്ഷേത്രത്തെപ്പറ്റിയാണ് ദേവസ്വം മന്ത്രി പറഞ്ഞത്, സ്ത്രീകള്‍ 400 വര്ഷയമായി ആ പരിസരത്ത് പോയിട്ടില്ല എന്ന്.
പിന്നെ എന്തിനു വേണ്ടിയായിരുന്നു കേസ്? ഈ ക്ഷേത്രത്തില്‍ ചില പ്രത്യേക വഴിപാടുകള്‍ ഉണ്ട്. വിഗ്രഹത്തിന്റെ അടുത്തു പോയി ഈ വഴിപാടു നടത്താനും വിഗ്രഹത്തെ സ്പര്‍ശിക്കാനും പുരുഷന്മാര്ക്കു മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ. എല്ലാ പുരുഷന്മാര്ക്കും കയറാന്‍ കഴിയില്ല. വ്രത ശുദ്ധിയൊടെ ക്ഷേത്രത്തില്‍ത്തന്നെ കുളിച്ചു പഞ്ച എന്ന ചുമപ്പു വസ്ത്രം ധരിച്ചു, വരുന്നവര്‍ക്ക് മാത്രമേ പ്രവേശനമുള്ളു. അരക്ക് മുകളില്‍ വസ്ത്രം ധരിക്കരുത്, തല മറയ്ക്കരുത്, എന്നൊക്കെ നിബന്ധനയുണ്ട്. ദര്‍ശനത്തിനു വരുന്ന 99 ശതമാനം പുരുഷന്മാരും ഈ വഴിപാടു നടത്താറില്ല. അവരും സ്ത്രീകളെപ്പോലെ താഴെ നിന്ന് തൊഴുതു മടങ്ങുകയാണ് പതിവ്. ഈ വിഗ്രഹത്തിന് അടുത്തെത്തി തൊഴാനും, തൊടാനും അഭിഷേകം നടത്താനും സ്ത്രീകളെ അനുവദിക്കണം എന്നായിരുന്നു കേസ്. അത് കോടതി അനുവദിക്കുകയും തൃപ്തി ദേശായിയെപ്പോലുള്ളവര്‍ അവിടെ കയറുകയും ചെയ്തു. അല്ലാതെ കാലാകാലമായി സ്ത്രീകള്‍ക്കു പ്രവേശനം നിരോധിച്ചിരുന്ന ക്ഷേത്രമായിരുന്നില്ല ശനി ശിങ്ക്നപൂര്‍. നമ്മുടെ അമ്പലങ്ങളിലെ ശ്രീകോവില്‍ പോലെയുള്ള ഭാഗത്ത് പ്രവേശനം ലഭിക്കുന്നതിനു വേണ്ടിയായിരുന്നു കേസ്. ഉത്തരേന്ത്യന്‍ ക്ഷേത്രങ്ങളില്‍ പൊതുവേ വിഗ്രഹത്തിനടുത്തു വരെ എല്ലാവര്ക്കും പോകാവുന്നതാണല്ലോ.
രസകരമായ മറ്റൊരു വസ്തുത, ഈ കേസ് നടക്കുമ്പോഴും ഇപ്പോഴും ക്ഷേത്രഭരണം നടത്തുന്ന ട്രസ്റ്റിന്റെ അധ്യക്ഷ ഒരു വനിതയാണെന്നതാണ്. ശനി ശിങ്ക്നപൂരില്‍ എന്തുകൊണ്ട് സ്ത്രീകള്‍ക്ക് നിയന്ത്രണം എന്നത് ആചാരപരമായ കാര്യമാണ്. പല ആചാരങ്ങളുടെയും പിന്നിലുള്ള യുക്തി കണ്ടെത്തുക ബുദ്ധിമുട്ടുമാണ്. എങ്കിലും ഈ വിഷയത്തില്‍ സദ്ഗുരു ജഗ്ഗി വാസുദേവ് പറഞ്ഞിട്ടുള്ളത് വളരെ ചുരുക്കി സൂചിപ്പിക്കാം. ശനി ശിങ്ക്നപൂര്‍ പോലെയുള്ള ഹിന്ദു ക്ഷേത്രങ്ങള്‍ മറ്റു മതസ്ഥരുടെ പള്ളികളെ പോലെ ആരാധനയ്ക്കോ പ്രാര്‍ത്ഥനയ്ക്കോ ഉള്ള സ്ഥലമല്ല. ഒരു കാലത്ത് മന്ത്രവാദം പോലുള്ള കര്‍മങ്ങള്‍ നടന്നിരുന്ന സ്ഥലമാണ്. ഉച്ചാടനം, ആവാഹനം തുടങ്ങിയവ. ഈ സ്ഥലത്ത് ഉണ്ടാകുന്ന വിപരീത ശക്തികള്‍ പുരുഷന്മാരെ സ്വാധീനിക്കാന്‍ കഴിവുള്ളവയല്ല. സ്ത്രീ ശരീരത്തെ സ്വാധീനിക്കാന്‍ സാധ്യത കൂടുതല്‍ ആണുതാനും. അതുകൊണ്ട് സ്ത്രീകള്‍ അടുത്തു പോകാതിരിക്കുന്നതാണ് അവരുടെ ആരോഗ്യത്തിനു നല്ലത്. ഇത് വിവേചനമല്ല. വിവേകമാണ് എന്നാണു സദ്ഗുരു പറയുന്നത്.
അതീന്ദ്രിയ ശക്തികളില്‍ വിശ്വസിക്കുന്നവരാണല്ലോ ക്ഷേത്രാരാധകര്‍. ഉത്തരേന്ത്യയില്‍ സാടെ സാത്തി എന്ന് പറയുന്ന ഏഴരശനി തുടങ്ങിയ ശനി ദോഷങ്ങള്‍ ഉള്ളവര്‍ക്കുള്ള പൂജകളാണ് ശനി ശിങ്ക്നപൂരില്‍ നടക്കുന്നത്. അതീന്ദ്രിയ ശക്തികളിലോ ശനി ദേവനിലോ ഹിന്ദുക്കളോ മറ്റുള്ളവരോ വിശ്വസിക്കണം എന്ന് യാതൊരു നിര്‍ബന്ധവും ആര്‍ക്കുമില്ല. പക്ഷെ, വിശ്വസിക്കുന്നവര്‍ ഈ ശക്തികള്‍ക്കു തങ്ങളുടെ മേല്‍ ഒരു സ്വാധീനവും ഉണ്ടാകില്ല എന്ന് പറയുന്നത് ആ ശക്തികളില്‍ വിശ്വാസമില്ലാ എന്ന് പറയുന്നതിനു തുല്യമല്ലേ? ശനി ക്ഷേത്രത്തില്‍ തങ്ങള്‍ക്ക് എന്തും ചെയ്യാം എന്ന് പറയുന്നത് ആ ക്ഷേത്ര സങ്കല്പത്തെത്തന്നെ നിരാകരിക്കുകയല്ലേ? അഥവാ നമ്മുടെതായ ഒരു പുതിയ സങ്കല്പം അടിച്ചേല്പ്പിക്കപ്പെടുകയല്ലേ? അതിനു നമുക്ക് അവകാശമുണ്ടോ? അത് ഈ തലമുറ സമ്പാദിച്ചതല്ലല്ലോ. ഈ ആചാരത്തിന്റെ യുക്തി നമുക്ക് മനസ്സിലായില്ലെങ്കിലും അടുത്ത തലമുറ അത് മനസ്സിലാക്കികൂടാ എന്നുണ്ടോ? അതുവരെ അത് സംരക്ഷിച്ചുകൂടെ?
ഇനി, ഈ ആചാരം കഴിഞ്ഞ നാനൂറോ അതിലധികമോ വര്‍ഷം സംരക്ഷിച്ച, ശനി ദേവനില്‍ പൂര്‍ണ വിശ്വാസം ഉള്ള നാട്ടുകാരുടെ കാര്യം പരിശോധിക്കാം. ശിങ്ക്നപൂര്‍ എന്ന ഗ്രാമത്തില്‍ വീടുകള്‍ക്കും കടകള്‍ക്കും വാതിലുകളോ ജനല്‍ കതകുകളോ താഴോ താക്കോലോ ഒന്നുമില്ല. രാത്രിയോ പകലോ വീടുകളില്‍ ആര്‍ക്കും പ്രവേശിക്കാം. വിലപിടിപ്പുള്ള വസ്തുക്കളൊന്നും പൂട്ടി വെക്കാറില്ല.
കേസ് നടക്കുന്ന സമയത്ത് കേരളത്തിലെ ദൃശ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ അര്‍ദ്ധ രാത്രിയില്‍ അവിടത്തെ വീടുകള്‍ക്കുള്ളില്‍ കയറി, ഉറങ്ങി കിടക്കുന്നവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുള്ളതാണ്. തോണ്ണൂറുകളില്‍ തീര്‍ഥാടക പ്രവാഹം തുടങ്ങിയ കാലത്താണ് ഇവിടെ ഹോട്ടലുകള്‍ പണിയാന്‍ തുടങ്ങിയത്. ആദ്യ കാലത്ത് ഹോട്ടല്‍ മുറികള്‍ക്ക് താഴും താക്കോലും ഇല്ലായിരുന്നു. പുറമേ നിന്ന് വരുന്നവര്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയാത്തതുകൊണ്ട് പിന്നീട് അകത്തു നിന്ന് മാത്രം പൂട്ടാനുള്ള സംവിധാനം ഒരുക്കി. തീര്‍ഥാടകര്‍ക്ക് വേണ്ടി ക്ഷേത്ര ദേവസ്ഥാനം ഒരുക്കിയിട്ടുള്ള വാസ സ്ഥലങ്ങളിലും കതകും പൂട്ടുമോന്നുമില്ല. കുറ്റ കൃത്യങ്ങളോന്നും ഇവിടെ നടക്കുന്നില്ല. അടുത്ത കാലത്ത് തുടങ്ങിയ പോലീസ് സ്റ്റേഷനില്‍ ഉള്ള പോലീസുകാര്‍ക്ക് ക്ഷേത്ര ദര്‍ശനത്തിനു വരുന്ന വി.ഐ.പി.കളുടെ സുരക്ഷയാണ് പ്രധാന പണി.
വീടുകള്‍ തുറന്നിട്ടാണ് ശനി ശിങ്ക്നപ്പൂരിലെ സ്ത്രീകളും പെണ്‍കുട്ടികളും ഉറങ്ങുന്നത്. മോഷണമോ ബലാല്‍സംഗമോ ഒന്നും നടക്കാറില്ല. അതൊക്കെ ശനി ദേവനില്‍ ഉള്ള വിശ്വാസം കൊണ്ട് മാത്രമാണ്. ഈ മനുഷ്യരെയാണ്, തരം കിട്ടിയാല്‍ എന്തും അടിച്ചുമാറ്റുന്ന നമ്മള് ‘പുരോഗമനക്കാര്‍’- പരിഷ്കൃതരാക്കാന്‍ കഷ്ടപ്പെട്ടത്. ഇവരുടെ അടുത്താണ് സ്ത്രീയെ വാക്കിലും നോക്കിലും പ്രവര്‍ത്തിയിലും പീഡിപ്പിക്കുന്ന പരിഷ്കൃതരെന്നും ആധുനികരെന്നും അവകാശപ്പെടുന്ന നമ്മള് ലിംഗനീതി, വിവേചനം, നവോഥാന മൂല്യങ്ങള്‍, എന്നൊക്കെ പറഞ്ഞു അവരുടെ വിശ്വാസങ്ങളെ ചോദ്യം ചെയ്തത്.
ഇവര്‍ക്ക് നമ്മുടെ ‘പരിഷ്കൃത’- സമൂഹത്തില്‍ നിന്ന് എന്താണ് പഠിക്കാനുള്ളത്? നമുക്ക് അവരെ എന്താണ് പഠിപ്പിക്കാനുള്ളത്? ഒരു ഗ്രാമ ക്ഷേത്രത്തിലെ മൂര്‍ത്തിക്ക്, അവിടെയുള്ള ജനങ്ങളെ മുഴുവന്‍ സംസ്കൃത ചിത്തരാക്കാന്‍ കഴിയുന്നുണ്ടെങ്കില്‍, കുറ്റ വാസനകളില്‍ നിന്ന് അകറ്റാന്‍ കഴിയുന്നുണ്ടെങ്കില്‍, ജനങ്ങളെ സാത്വികരാക്കാന് കഴിയുന്നുണ്ടെങ്കില്‍ അതൊരു ഗവേഷണ വിഷയമാക്കുകയല്ലേ വേണ്ടത്? അതിനു പകരം അവരുടെ വിശ്വാസങ്ങള്‍ തകര്‍ത്ത്, പകരം നമ്മുടേത് അടിച്ചെല്പ്പിക്കുകയാണോ ചെയ്യേണ്ടിയിരുന്നത്?
അഡ്വ.ശശിശങ്കര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: