ദോഹ: തുര്‍ക്കിയിലെ സൗദി സ്ഥാനപതി കാര്യാലയത്തിനുള്ളില്‍ കൊലചെയ്യപ്പെട്ട സൗദി അറേബ്യന്‍ വിമത മാധ്യമപ്രവര്ത്തകന് ജമാല്‍ ഖഷോഗിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. തുര്‍ക്കി അധികൃതരെ ഉദ്ധരിച്ച് സ്കൈ ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കഷണങ്ങളാക്കിയ മൃതദേഹ ഭാഗങ്ങള്‍ തുര്‍ക്കിയിലെ സൗദി അറേബ്യന്‍ സ്ഥാനപതിയുടെ ഔദ്യോഗിക വസതിയിലെ പൂന്തോട്ടത്തിലാണ് മറവു ചെയ്തിരുന്നത്. വിലകള്‍ മുറിച്ചെടുത്തശേഷം ഖഷോഗിയുടെ തലയറുക്കുകയാണ് ചെയ്തത്. ഖഷോഗിയുടെ മുഖം ഇടിച്ചുചതച്ച് വികൃതമാക്കിയ നിലയിലാണ് കണ്ടെടുത്തതെന്നാണ് സ്കൈ ന്യൂസിന്റെ റിപ്പോര്‍ട്ട്.
ഖഷോഗിയുടെ മരണം സംബന്ധിച്ച നഗ്നസത്യങ്ങള്‍ പുറത്തുവിടുമെന്ന്തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്റെ പ്രസ്താവനക്ക് പിന്നാലെയാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയതെന്നത് ശ്രദ്ധേയമാണ്. ഖഷോഗിയുടെ ഭൗതികശരീരം എവിടെ മറവുചെയ്തെന്നതു സംബന്ധിച്ച് വിവരമില്ലെന്നായിരുന്നു സൗദിയുടെ ഭാഷ്യം. ഒരാള്‍ കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിക്കുന്ന ഒരു രാജ്യത്തിന് മൃതദേഹം എവിടെ മറവുചെയ്തെന്ന് അറിയില്ല എന്നു പറയുന്നത് അസംബന്ധമല്ലേ എന്നായിരുന്നു എര്‍ദോഗന്റെ മറുചോദ്യം.
ഖഷോഗിയുടെ മൃതദേഹം തുര്‍ക്കിക്കു പുറത്തേക്ക് കൊണ്ടുപോയിട്ടില്ലെന്ന കാര്യം അദ്ദേഹത്തെ കാണാതായ ഒക്ടോബര്‍ രണ്ടിനു തന്നെ തുര്‍ക്കി രഹസ്യാന്വേഷണ വിഭാഗമായ മിറ്റ് ഉറപ്പാക്കിയിരുന്നു. ഇതിനായി വിപുലമായ പരിശോധനയാണ് മിറ്റ് അന്ന് അങ്കാറയിലെ അതാതുര്‍ക്ക് വിമാനത്താവളത്തില്‍ നടത്തിയത്.
സൗദി കോണ്‍സുലേറ്റിലുണ്ടായ അപ്രതീക്ഷിത മല്‍പിടുത്തത്തിലല്ല, മറിച്ച് മുന്‍നിശ്ചിത തീരുമാനപ്രകാരം സൗദിയുടെ 15 അംഗ കൊലയാളി സ്ക്വാഡ് അതു കൃത്യമായി നടപ്പാക്കുകയായിരുന്നുവെന്നും തുര്‍ക്കി അധികൃതര്‍ വിശദീകരിക്കുന്നു.
സൗദി രാജകുടുംബത്തിന്റെ വിമര്‍ശകരായി വിദേശങ്ങളില്‍ താമസിക്കുന്നവരെ സ്വദേശത്തെത്തിച്ച് കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്തി നല്ല പൗരന്മാരാക്കാനുള്ള സര്‍ക്കാര്‍ തീരുമാനപ്രകാരം ഖഷോഗിയെ തട്ടിയെടുക്കാനാണ് 15 അംഗ സൈനിക സംഘം തുര്‍ക്കിയിലെത്തിയതെന്നാണ് സൗദിയില്‍ നിന്നുണ്ടായ വിശദീകരണം. ഇതിനായി ഇന്ജക്ഷന് നല്കി മയക്കാന്‍ ശ്രമിച്ചപ്പോള്‍ ഖഷോഗി എതിര്‍ത്തുവെന്നും തുടര്‍ന്നുണ്ടായ കൈയാങ്കളിയില്‍ അദ്ദേഹം കൊല്ലപ്പെട്ടുവെന്നും ദൗത്യം പാളിയതിനാല്‍ മൃതദേഹം ഒരു ഇസ്തംബൂളുകാരനെ, മറവുചെയ്യാനേല്‍പ്പിച്ച് സംഘം ഉടന്‍ മടങ്ങിയെന്നുമായിരുന്നു സൗദി വെളിപ്പെടുത്തല്‍.
അന്വേഷണ ഉദ്യോഗസ്ഥരെ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്നും ഇതോടെ വ്യക്തമായിക്കഴിഞ്ഞു. പ്രതിശ്രുതവധു ഹദീസ് സെന്‍ഗിസിന്റെ കയ്യിലെ മൊബൈലുമായി തന്റെ ആപ്പിള്‍ വാച്ച് ബന്ധിപ്പിച്ചാണ് ഖഷോഗി കോണ്സുലേറ്റിലേക്കു പോയത്. സെന്‍ഗിസിന്റെ മൊബൈലില്‍ ഇങ്ങനെ രേഖപ്പെടുത്തപ്പെട്ട ഓഡിയോ വിഷ്വലുകളാണ് ദുരൂഹമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. താന്‍ കോണ്‍സുലേറ്റില്‍ കടന്ന് ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചുവരുന്നില്ലെങ്കില്‍ തുര്‍ക്കി പ്രസിഡന്റിന്റെ ഉപദേഷ്ടാവിനെ വിവരമറിയിക്കണമെന്നും ഖഷോഗി നിര്‍ദേശിച്ചിരുന്നു.
തുര്‍ക്കി അന്വേഷകരെ കബളിപ്പിക്കാന്‍ ഖഷോഗിയോടു സാമ്യമുള്ള കൊലയാളി സംഘത്തിലെ ഒരാള്‍, ഖഷോഗിയുടെ വസ്ത്രങ്ങള്‍ ധരിച്ച് കോണ്‍സുലേറ്റില്‍ നിന്ന് ഒന്നര മണിക്കൂര്‍ കഴിഞ്ഞ് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു. ഈ ദൃശ്യം കാട്ടി ഖഷോഗി എംബസിയില്‍ നിന്നു പുറത്തുപോയെന്നാണ് സൗദി ആദ്യം അവകാശപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: