ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തമിഴ്നാട് പത്തംഗ സമിതിയ്ക്ക് രൂപം നല്കി. സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ സമിതിയിലെ തമിഴ്നാടിന്റെ പ്രതിനിധി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി പ്രഭാകറാണ് പുതിയ പത്തംഗ സമിതിയുടെ അധ്യക്ഷന്‍.
തേനി കലക്ടര്‍, തേനി ആര്‍ഡിഒ, മധുര ജലവിഭവ ചീഫ് എഞ്ചിനീയര്‍, പെരിയാര്‍ വൈഗ സൂപ്രണ്ടിങ് എഞ്ചിനീയര്‍, തേനി ജില്ലാ പൊലീസ് മേധാവി, തേനി ഡിഎഫ്ഒ, തേനി ഡിഎംഒ, അഗ്നിശമന സേനയുടെ പ്രതിനിധി, പെരിയാര്‍ വൈഗ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. നിലവില്‍ മുല്ലപ്പെരിയാര്‍ ഉപസമിതിയിലെ തമിഴ്നാട് പ്രതിനിധിയായ പെരിയാര്‍ വൈഗ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുബ്രഹ്മണ്യനാണ് സമിതി യുടെ ഏകോപന ചുമതല.
അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ മഴ, നീരൊഴുക്ക്, ജലനിരപ്പ്, സ്പില്‍വേയിലെ ഷട്ടറുകള്‍ ഉയര്‍ത്തല്‍ ഇവയെല്ലാം ഈ പുതിയ സമിതിയാകും നിയന്ത്രിക്കുക. ഓഗസ്റ്റ് 16ന് ജലനിരപ്പ് 142 അടി പിന്നിട്ടതോടെ സ്പില്‍വേയുടെ ഷട്ടറുകള്‍ പരമാവധി തുറന്നത് കേരളത്തിന് കനത്ത നാശമാണ് വിതച്ചത്. ഇത് സുപ്രീം കോടതിയുടെ മുന്നില്‍ എത്തിയതോടെ ജലനിരപ്പ് 139ല്‍ നിലനിര്‍ത്താന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇത്തരം തിരിച്ചടി ആവര്‍ത്തിക്കാതിരിക്കാനാണ് അണക്കെട്ടിലെ കാര്യങ്ങള്‍ തീരുമാനിക്കാന്‍ തമിഴ്നാട് പ്രത്യക സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: