ന്യൂദല്‍ഹി: ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിക്കണമോ എന്ന കാര്യം പരിശോധിക്കാന്‍ കമ്മീഷനെ നിയോഗിക്കണമെന്ന് സുപ്രീംകോടതിയില്‍ നിലപാട് അറിയിച്ചിരുന്നതാണെന്ന സിപിഎം കള്ളം പൊളിയുന്നു. ഇത്തരത്തിലുള്ള യാതൊരു നിര്‍ദേശവും വാദത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടില്ലെന്ന് സുപ്രീംകോടതി രേഖകള്‍ വ്യക്തമാക്കുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ആവര്‍ത്തിച്ച് ചോദിച്ചിട്ടും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണം എന്ന നിലപാട് അല്ലാതെ മറ്റൊന്നും തന്നെ സര്‍ക്കാര്‍ അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞിട്ടില്ലെന്നതിന്റെ രേഖകള്‍ സുപ്രീംകോടതി രജിസ്ട്രിയില്‍ നിന്ന് അഭിഭാഷകയായ ഉഷാ നന്ദിനി ശേഖരിച്ചു. 2016 നവംബറില്‍ ദീപക് മിശ്ര, ആര്. ഭാനുമതി, അശോക് ഭൂഷണ് എന്നിവരടങ്ങിയ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിലാണ് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അവകാശ വാദങ്ങള്‍ പൊളിക്കുന്ന പരാമര്‍ശങ്ങളുള്ളത്.
ഇതില്‍ ദീപക് മിശ്ര എഴുതിയിരിക്കുന്നത് ഇപ്രകാരമാണ്. ‘സംസ്ഥാന സര്‍ക്കാരിന്റെ സീനിയര്‍ അഭിഭാഷകന് ജയ്ദീപ് ഗുപ്ത കേസിന്റെ വാദം കേള്‍ക്കലിന് ഒരു തീയതി നിശ്ചയിക്കണം എന്ന് ആവശ്യപ്പെട്ടതിനാല്‍ കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കുന്നു. സംസ്ഥാന സര്‍ക്കാരിനോട് എന്താണ് നിലപാട് എന്ന് ആരാഞ്ഞപ്പോള്‍, 2007ല്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലം ആണ് സര്‍ക്കാരിന്റെ നിലപാട് എന്നും, ഇടയ്ക്ക് ഫയല്‍ ചെയ്ത (യുഡിഎഫ് സര്‍ക്കാരിന്റെ) അഫിഡവിറ്റ് അല്ലെന്നും ഗുപ്ത കോടതിയില്‍ വ്യക്തമാക്കി. കൃത്യമായ നിലപാട് കോടതി വീണ്ടും ആരാഞ്ഞപ്പോള്‍ സ്പഷ്ടമായി പറഞ്ഞത് എല്ലാ പ്രായത്തിലും ഉള്ള സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണം എന്നും ആയിരുന്നു’. ഹിന്ദു ധര്‍മശാസ്ത്രത്തില്‍ ആധികാരിക പരിജ്ഞാനമുള്ള പ്രമുഖ പണ്ഡിതരും അഴിമതിയില്ലാത്തവരും ബഹുമാന്യരുമായ സാമൂഹ്യപരിഷ്ക്കര്‍ത്താക്കളും ഉള്‍പ്പെട്ട കമ്മീഷന് രൂപീകരിക്കണം എന്ന ആവശ്യം ഒരു ഘട്ടത്തിലും കേരള സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചിട്ടില്ല. ശബരിമല വിഷയത്തില്‍ ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട സിപിഎം, യുവതീപ്രവേശനത്തിന് കമ്മീഷനെ നിയോഗിക്കണമെന്ന് കോടതിയോട് തങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അത് നിരസിക്കപ്പെടുകയായിരുന്നു എന്ന വാദമുയര്‍ത്തിയാണ് ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: