തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം മൂലമുണ്ടാക്കുന്ന അത്യാപത്തുകള്‍ നേരിടാന്‍ ആരോഗ്യ പ്രവര്‍ത്തകരേയും ജനങ്ങളേയും സജ്ജരാക്കാന്‍ ആരോഗ്യ വകുപ്പ് കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനിന് രൂപം നല്കുന്നു. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യം മൃഗസംരക്ഷണം, ഫിഷറീസ്, കൃഷി, പരിസ്ഥിതി വകുപ്പുകളെ ഏകോപിപ്പിച്ചാണ് പദ്ധതി.
ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം മൂലം യാതൊരു മരുന്നും ഫലിക്കാതെ വരുന്നവരിലെ മരണനിരക്ക് 60 ശതമാനമാണ്. ആന്റിബയോട്ടിക്കുകളുടെ അനിയന്ത്രിതമായ ഉപയോഗത്തെപ്പറ്റി ജനങ്ങളില്‍ ബോധവത്കരണം നടത്തും. ആന്റി ബയോട്ടിക്കുകള്‍ പ്രതിരോധിക്കുന്ന രോഗാണുക്കള്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങളുടെ (ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്-എഎംആര്‍) തോത് കണക്കാക്കാനുള്ള നിരീക്ഷണസംവിധാനങ്ങള്‍ ഏകോപിപ്പിക്കും. ഇതിനായി നോഡല്‍ കേന്ദ്രമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വിഭാഗം പ്രവര്‍ത്തിക്കും.
സ്വകാര്യമേഖലയിലെ മേല്‍നോട്ടം അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് നടത്തും. ആശുപത്രികളിലെ അണുബാധ നിയന്ത്രണം മെച്ചപ്പെടുത്തും. അണുബാധ നിയന്ത്രണത്തിനായി സ്വീകരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍ ഉറപ്പുവരുത്താനായി എല്ലാ ആശുപത്രികളിലും അണുബാധ നിയന്ത്രണ കമ്മിറ്റികള്‍ സജ്ജമാക്കും. ഡ്രഗ്സ് കണ്‍ട്രോളറുടെ സഹായത്തോടുകൂടി ജനങ്ങളെ ബോധവല്‍ക്കരിക്കും. ഡോക്ടറുടെ കുറിപ്പടി കൂടാതെയുള്ള മരുന്നുകളുടെ വില്‍പ്പന കുറയ്ക്കും.
ആന്‍ിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ബാക്ടീരിയകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍, അണുബാധ നിയന്ത്രണം, രോഗനിര്‍ണയം തുടങ്ങിയ മേഖലകളിലെ ഗവേഷണം രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി മേല്‍നോട്ടത്തില്‍ നടക്കും. എഎംആര്‍ മേഖലയില്‍ വൈദഗ്ധ്യമുള്ള എന്‍ജിഒകളുമായി സര്‍ക്കാര്‍-സ്വകാര്യ പങ്കാളിത്തവും ഇതിനായി രൂപീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: