ശ്രീനഗര്‍: പത്തുവര്‍ഷം കാത്തിരുന്ന് ലഭിച്ച കണ്മണിയെ കാണാനാകാതെ രണ്‍ജീത് സിങ് ചിതയിലമര്‍ന്നു. ഭര്‍ത്താവിന്റെ ചിത കത്തിയെരിയുമ്പോള്‍ തേങ്ങലടക്കാനാകാതെ ഷിംപുദേവി പാല്‍മണമുള്ള കുഞ്ഞിനെ ചേര്‍ത്തു പിടിച്ചു.
അതിര്‍ത്തിയിലെ രജൗറി ജില്ലയിലെ സുന്ദര്‍ബനിയില്‍ നുഴഞ്ഞുകയറിയ ഭീകരര്‍ക്കെതിരെ ഞായറാഴ്ച നടന്ന പോരാട്ടത്തില്‍ വീരമൃത്യു വരിച്ച മൂന്നു സൈനികരില്‍ ഒരാളാണ് സുളിഗാം സ്വദേശിയായ ലാന്‍സ് നായിക് രണ്‍ജീത് സിങ് ബുട്യാല്‍. രണ്ടുദിവത്തിനിപ്പുറം ത്രിവര്‍ണ പതാക പുതപ്പിച്ച് ഔദ്യോഗിക ബഹുമതികളോടെ സംസ്കാരച്ചടങ്ങ് നടക്കാന്‍ മണിക്കൂറുകള്‍ ശേഷിക്കവെയാണ് ഷിംപു ദേവി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
‘മകളെയും സൈന്യത്തില്‍ ചേര്‍ക്കും. അതിനു വേണ്ട എല്ലാ പിന്തുണകളും താന്‍ നല്‍കും, ഏറ്റവും സന്തോഷത്തോടെ.’ ഭര്‍ത്താവിന്റെ വിയോഗ നിമിഷത്തിലും ഷിംപു ഉറച്ച ശബ്ദത്തോടെ പറഞ്ഞു. മുപ്പത്താറുകാരനായ രണ്‍ജീത് സിങ്് ഭാര്യയുടെ പ്രസവസമയം ഒപ്പമുണ്ടാകണമെന്ന ആഗ്രഹത്തില്‍ ലീവെടുത്ത് പോരാനിരിക്കെയാണ് ആക്രമണത്തില്‍ വീരമൃത്യു വരിക്കുന്നത്. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ പ്രസവ വേദന അനുഭവപ്പെട്ട ഷിംപുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നവജാത ശിശുവിനെയും കൈയിലേന്തിയാണ് ഷിംപു ഭര്‍ത്താവിന്റെ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തത്.
തിങ്കളാഴ്ച തന്നെ സംസ്കാര ചടങ്ങുകള്‍ നടത്താന്‍ തീരുമാനിച്ചുവെങ്കിലും ആചാരപരമായ കാരണങ്ങളാല്‍ നീട്ടുകയായിരുന്നു. 2003ലാണ് രണ്‍ജീത് സിങ് സൈന്യത്തില്‍ ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: