ന്യൂദല്‍ഹി: ഭാരത് സ്റ്റേജ് നാല് ശ്രേണിയില്‍ വരുന്ന മുഴുവന്‍ വാഹനങ്ങളുടെയും വില്‍പ്പനയും രജിസ്ട്രേഷനും 2020 മാര്‍ച്ച് 31 നുശേഷം വിലക്കി. ഇപ്പോള്‍ ഇന്ത്യയിലോടുന്ന മിക്ക കാറുകളും ചരക്ക് വാഹനങ്ങളും ബൈക്കുകളും ബിഎസ് നാലോ അതില്‍ താഴെയുള്ള ശ്രേണിയിലോ വരുന്നതാണ്.
മലിനീകരണം കുറയ്ക്കാനുള്ള നടപടികളുടെ ഭാഗമായി ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, ജസ്റ്റിസ് അബ്ദുള്‍ നസീര്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരുള്‍പ്പെട്ട സുപ്രീംകോടതി ഡിവിഷന് ബെഞ്ചിന്റെയാണ് വിധി. 2020 മാര്‍ച്ച് 31നു ശേഷം ബിഎസ് ആറ് ശ്രേണിയില്‍ വരുന്ന വാഹനങ്ങളേ വില്ക്കാവൂയെന്നാണ് വിധി.
മലിനീകരണ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളാണ് ഭാരത സ്റ്റേജ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭാരത് നാല് ശ്രേണിയില്‍ പെട്ട വാഹനങ്ങള്‍ 2020 മാര്‍ച്ച് 31 ശേഷം രജിസ്റ്റര്‍ ചെയ്യാനോ വില്‍ക്കാനോ കഴിയില്ല. പുതിയ മാനദണ്ഡങ്ങളുള്ള ബിഎസ് ആറ് വാഹനങ്ങള്‍ വരുന്നതോടെ മലിനീകരണത്തോത് കുറയ്ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
നിലവില്‍ നിര്‍മിച്ചിട്ടുള്ളതും നിര്‍മിച്ചുകൊണ്ടിരിക്കുന്നതുമായ വാഹനങ്ങള്‍ 2020 മാര്‍ച്ച് 31നു ശേഷവും വില്‍ക്കാനും രജിസ്റ്റര്‍ ചെയ്യാനും അനുവദിക്കണമെന്ന കേന്ദ്രത്തിന്റെയും വാഹന നിര്‍മാണക്കമ്പനികളുടെയും ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ബിഎസ് 4 ശ്രേണിയില്‍ പെടുന്ന വാഹനങ്ങളുടെ സ്റ്റോക്ക് പൂര്‍ണമായും വില്ക്കാന് അനുവദിക്കണമെന്ന ആവശ്യവും തള്ളി. 2020 മാര്‍ച്ച് 31നു മുന്‍പ് ബിഎസ് നാല് വാഹനങ്ങളുടെ ഉല്‍പ്പാദനം നിര്‍ത്താമെന്നും ആറു മാസം കൂടി സമയം നല്‍കണമെന്നും വാഹനക്കമ്പനികള് വാദിച്ചെങ്കിലും അതും അംഗീകരിച്ചില്ല.
ബിഎസ് ആറ് വാഹനങ്ങള്‍ക്കു വേണ്ട, മലിനീകരണം കുറഞ്ഞ എണ്ണയുല്പ്പാദിപ്പിക്കാന് പറ്റുന്ന രീതിയില്‍, എണ്ണക്കമ്പനികള്‍ തങ്ങളുടെ എണ്ണശുദ്ധീകരണശാലകള്‍ നവീകരിച്ചുവരികയാണെന്നും ഇതിന് അവര്‍ 28,000 കോടി രൂപയാണ് ചെലവിടുന്നതെന്നും പെട്രോളിയം മന്ത്രാലയം കോടതിയില്‍ പറഞ്ഞു.
എന്നാല്‍ ബിഎസ് ആറ് മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഇന്ധനം ബിഎസ് നാല് വാഹനങ്ങളില്‍ ഉപയോഗിച്ചാല്‍ ലഭിക്കുന്ന നേട്ടം തുച്ഛമാണ്. അതിനാല്‍ 2020 മാര്‍ച്ച് 31നു ശേഷം ബിഎസ് നാല് വാഹനങ്ങള്‍ വില്‍ക്കുന്നത് വിലക്കുക തന്നെ ചെയ്യണം. മന്ത്രാലയം വ്യക്തമാക്കി. ബിഎസ് നാല് വാഹനങ്ങളുടെ ഉല്‍പ്പാദനം തന്നെ നിരോധിക്കണമെന്നാണ് പരിസ്ഥിതി മന്ത്രാലയം ആവശ്യപ്പെട്ടത്.
ഭാരത് സ്റ്റേജ്
വാഹനങ്ങള്‍ പുറംതള്ളുന്ന പുകയടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയാണ് അവയുണ്ടാക്കുന്ന മലിനീകരണത്തോത് കണക്കാക്കുന്നത്. മലിനീകരണം കുറയ്ക്കാനുള്ള സംവിധാനങ്ങള്‍ അനുസരിച്ചാണ് ബിഎസ് റാങ്കിങ്ങ്. ഏതാനും വര്‍ഷം മുന്‍പുവരെ ബിഎസ് മൂന്നായിരുന്നു. ഇപ്പോള്‍ ഇറങ്ങുന്നവ ബിഎസ് നാലാണ്. പുതിയത് ബിഎസ് ആറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: