ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ കാര്യത്തില്‍ തങ്ങള്‍ വിശ്വാസികള്‍ക്കൊപ്പമാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് മുഖവിലയ്ക്കെടുക്കാന്‍ ആ പാര്‍ട്ടിയുടെ ചരിത്രം അറിയാവുന്നവര്‍ക്ക് കഴിയില്ല. 1950-ല്‍ ശബരിമല ക്ഷേത്രം തീയിട്ട് നശിപ്പിച്ചപ്പോഴും, 1957-ല്‍ ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അന്നത്തെ ഡിഐജി: കെ. കേശവമേനോന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോഴും, 1984-ല്‍, അയ്യപ്പന്റെ പൂങ്കാവനമായി കരുതപ്പെടുന്ന നിലയ്ക്കലില്‍ അനധികൃതമായി പള്ളി സ്ഥാപിക്കാന്‍ ശ്രമിച്ചപ്പോഴും കോണ്‍ഗ്രസ്സ് ശബരിമല വിശ്വാസികള്‍ക്കൊപ്പമായിരുന്നില്ല. മാത്രമല്ല, അവര്‍ക്കെതിരുമായിരുന്നു. നിലയ്ക്കല്‍ സമരത്തെ ക്രൂരമായി അടിച്ചമര്‍ത്താനാണ് കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന് ശ്രമിച്ചത്. ശബരിമല ക്ഷേത്രം തീവച്ചു നശിപ്പിച്ചതിന്റെ പശ്ചാത്തലത്തില്‍ ”ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം നശിക്കും” എന്നു പറഞ്ഞത് കോണ്‍ഗ്രസ്സുകാരനായിരുന്ന സി. കേശവനാണ്.
കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഇത് അപവാദമല്ല. വിശ്വാസികള്‍, അവര്‍ ക്രൈസ്തവരോ മുസ്ലിങ്ങളോ ആയാല്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ അനീതിയാണെങ്കിലും ഒപ്പം നില്ക്കും. ഹിന്ദുക്കളായാല്‍ , ആവശ്യം എത്രകണ്ട് നീതിയാണെങ്കിലും അതിനെ എതിര്‍ക്കുക. ഇതാണ് കോണ്‍ഗ്രസ്സിന്റെ നയം. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും ചൂണ്ടിക്കാട്ടാനാവും. ഏതെങ്കിലും നേതാക്കള്‍ മറിച്ചു പെരുമാറുന്നുണ്ടെങ്കില്‍ അവര്‍ കാപട്യത്തിന്റെ ആള്‍രൂപമായിരിക്കും. രാഷ്ട്രീയ ദുഷ്ടലാക്കാണ് അവര്‍ക്കുള്ളത്. കേരളത്തില്‍ ക്ഷേത്രങ്ങള്‍ രാഷ്ട്രീയ വിമുക്തമാക്കണമെന്ന ആവശ്യം വിശ്വാസികള്‍ കാലങ്ങളായി ഉന്നയിക്കുന്നതാണ്. ഒരു ഘട്ടത്തില്‍പ്പോലും കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇതിനെ പിന്തുണച്ചിട്ടില്ല. വിശ്വാസികളോട് അനുഭാവംപോലും പ്രകടിപ്പിച്ചിട്ടില്ല. ക്ഷേത്രം രാഷ്ട്രീയ വിമുക്തമാക്കണമെന്ന ആവശ്യത്തെ പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കുന്ന വി.ഡി. സതീശനെപ്പോലുള്ളവരില്‍ തിളച്ചുമറിയുന്ന ഹിന്ദുവിരോധം കോണ്‍ഗ്രസ്സിന്റെ ജനിതക വൈകല്യം തന്നെയാണ്.
ഹിന്ദുക്കള്‍ക്ക് എതിര് നില്‍ക്കുകയും, അവരുടെ നിലനില്പുതന്നെ അപകടപ്പെടുത്തുന്ന നടപടികളെടുക്കുകയും ചെയ്തിട്ടുള്ള കോണ്‍ഗ്രസ്സ്, ശശി തരൂരിലൂടെ ഒരിക്കല്‍ക്കൂടി ദുര്‍മുഖം കാട്ടിയിരിക്കുന്നു. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസവുമായി ബന്ധപ്പെട്ട് കിടക്കുന്ന അയോധ്യാപ്രശ്നത്തെക്കുറിച്ചുള്ള തരൂരിന്റെ പ്രസ്താവന കോണ്‍ഗ്രസ്സിന്റെ ഹിന്ദുവിരോധവും കാപട്യവും ഒരിക്കല്‍ക്കൂടി പുറത്തുകൊണ്ടുവരുന്നതാണ്.
”അയോധ്യയാണ് ഭഗവാന് രാമന്റെ ജന്മസ്ഥലമെന്ന് ബഹുഭൂരിപക്ഷം ഹിന്ദുക്കളും വിശ്വസിക്കുമ്പോള്‍തന്നെ, മറ്റുള്ളവരുടെ ആരാധനാലയം തകര്‍ത്ത് രാമക്ഷേത്രം നിര്‍മിക്കണമെന്ന് നല്ലവനായ ഒരു ഹിന്ദുവും ആഗ്രഹിക്കുന്നില്ല” എന്നാണ് ചെന്നൈയിലെ ഒരു പരിപാടിയില്‍ (2018 ഒക്ടോബര്‍ 14) ശശി തരൂര്‍ പറഞ്ഞത്. അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്ന എല്ലാ ഹിന്ദുക്കളെയും മോശക്കാരായി മുദ്ര കുത്തുന്നതാണ് ഈ പ്രസ്താവന. രാമന്റെയും രാമക്ഷേത്രത്തിന്റെയും കാര്യത്തില്‍ ഹിന്ദുക്കളില്‍ ആഴത്തില്‍ വേരോടിയിരിക്കുന്ന വികാരത്തെ അപമാനിക്കുകയാണ് തരൂര്‍. പ്രസ്താവന വിവാദമായതോടെ താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിക്കുകയാണെന്ന പരാതി തരൂര്‍ ഉന്നയിക്കുകയുണ്ടായി. കൂടുതല്‍ പ്രചാരം കിട്ടാനുള്ള വിലകുറഞ്ഞ തന്ത്രമാണിത്. തരൂര്‍ പറഞ്ഞതേ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.
യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളെ അപമാനിക്കാന്‍ ചരിത്ര വസ്തുതകളോട് അജ്ഞത നടിക്കുകയാണ് തരൂര്‍. അയോധ്യയിലെ രാമജന്മഭൂമിയില്‍ നിലനിന്നിരുന്ന പൗരാണികമായ രാമക്ഷേത്രം തകര്‍ത്താണ് അവിടെ ‘ബാബറി മസ്ജിദ്’ നിര്‍മിച്ചത്. ഇത് പതിനാറാം നൂറ്റാണ്ടിലാണ്. ഇക്കാര്യം തെളിയിക്കുന്ന ചരിത്രരേഖകള്‍ എത്ര വേണമെങ്കിലുമുണ്ട്. ഇതിന് നേര്‍ക്ക് തരൂരും കോണ്‍ഗ്രസ്സും കണ്ണടയ്ക്കുന്നു. ആ രേഖകളുടെയൊക്കെ അടിസ്ഥാനത്തിലാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് രാമജന്മഭൂമി, ‘രാംലാല’ ഇരിക്കുന്ന സ്ഥലം ഹിന്ദുക്കള്‍ക്ക് അവകാശപ്പെട്ടതാണെന്ന് വിധിച്ചത്. ഇങ്ങനെയൊരു കോടതിവിധി ഉണ്ടായിട്ടേയില്ലെന്ന മട്ടിലാണ് തരൂര്‍ രമാക്ഷേത്രത്തിനുവേണ്ടി ആഗ്രഹിക്കുന്ന ഹിന്ദുക്കളെ അപകീര്‍ത്തിപ്പെടുത്തുന്നതും, ബാബറി മസ്ജിദിനുവേണ്ടി വാദിക്കുന്നതും.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ഹിന്ദുക്കള്‍ക്ക് നീതി ലഭിക്കരുതെന്ന നിര്‍ബന്ധബുദ്ധിയാണ് കോണ്‍ഗ്രസ്സിനുള്ളത്. മുസ്ലിങ്ങള്‍ക്ക് മക്കയും മദീനയും പോലെയാണ്, ക്രൈസ്തവര്‍ക്കും ജൂതന്മാര്ക്കും ജെറുസലേംപോലെയാണ് ഹിന്ദുക്കള്‍ക്ക് രാമജന്മഭൂമിയായ അയോധ്യ. മതപരമായും സാംസ്കാരികമായും അന്യാധീനപ്പെട്ട ഈ പുണ്യഭൂമി വീണ്ടെടുക്കാനുള്ള ശ്രമം ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും ഹിന്ദുക്കള്‍ നടത്തിയിട്ടുണ്ട്. ഇതു തന്നെയാണ് ബാബറി മസ്ജിദിന്റെ തകര്‍ച്ചയില്‍ കലാശിച്ചതും. ഇതിന്റെ പേരില്‍ ഹിന്ദുക്കളില്‍ കുറ്റബോധം കുത്തിവയ്ക്കാനുള്ള ശ്രമമാണ് കപടമതേതരത്വത്തിന്റെ പേരില്‍ നെഹ്റൂവിയന്‍ കോണ്‍ഗ്രസ്സ് നടത്തിയിട്ടുള്ളത്. നെഹ്റു കുടുംബത്തിന്റെ വംശവാഴ്ച നിലനിന്ന കാലത്ത് ഇത് കുറെയൊക്കെ വിജയിച്ചിട്ടുണ്ടെങ്കിലും ഇനി അതിനുള്ള വിദൂരസാധ്യതപോലുമില്ല.
അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നുവരണമെന്ന് കോണ്‍ഗ്രസ്സ് ആഗ്രഹിക്കുന്നില്ല. ഒരു കാരണവശാലും അത് സംഭവിച്ചുകൂടെന്നുമുണ്ട്. അയോധ്യാ കേസിലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി അനിശ്ചിതമായി നീട്ടിവയ്ക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് കപില്‍ സിബല്‍ സുപ്രീം കോടതിയില്‍ വാദിച്ചത് ഇതിന് തെളിവാണ്. 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോടതി വിധി വന്നാല്‍ രാഷ്ട്രീയ തിരിച്ചടിയുണ്ടാകുമെന്ന് കോണ്‍ഗ്രസ്സ് ഭയക്കുന്നു. വിധി വരുന്നത് ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ ഈ പ്രശ്നത്തിന്റെ പേരില്‍ ഹിന്ദുക്കളെ വിഭജിക്കാനാവുമോയെന്നാണ് കോണ്‍ഗ്രസ്സ് നോക്കുന്നത്. ഹിന്ദുക്കളെയും അയോധ്യയിലെ രാമക്ഷേത്രത്തെയും ബന്ധപ്പെടുത്തിയുള്ള തരൂരിന്റെ തലതിരിഞ്ഞ വാദഗതി ഇതിന് തെളിവാണ്.
ഹിന്ദുവിരോധം ആഴത്തില്‍ വേരോടിയിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. തെരഞ്ഞെടുപ്പ് കാലത്ത് ചിലപ്പോഴൊക്കെ ഹിന്ദുത്വ കാര്‍ഡിറക്കുമെങ്കിലും അധികാരത്തിലേറുന്ന നിമിഷം മുതല്‍ ആ പാര്‍ട്ടി ഹിന്ദുവിരുദ്ധമായേ പെരുമാറൂ. സോണിയാഗാന്ധി നേതൃത്വം ഏറ്റെടുത്തതോടെ കോണ്‍ഗ്രസ്സ് അടിമുടി ഹിന്ദുവിരുദ്ധമായിമാറുകയായിരുന്നു. പത്ത് വര്‍ഷം നിലനിന്ന യുപിഎ ഭരണത്തില്‍ ആവര്‍ത്തിച്ച് തെളിയിക്കപ്പെട്ട സത്യമാണിത്. തരൂരിനെപ്പോലുള്ളവര്‍ക്ക് കരുത്തുപകരുന്നത് പാര്‍ട്ടി നേതൃത്വത്തിന്റെ ഈ മനോഘടനയാണ്. സുപ്രീംകോടതിയില്‍നിന്ന് അയോധ്യക്കേസിന്റെ വിധി വരാനിരിക്കെ, സോണിയയുടെയും രാഹുലിന്റെയും ഗുഡ്ബുക്കില്‍ ഇടംനേടാനുള്ള എളുപ്പവഴി ഹിന്ദുവിരോധം പ്രകടിപ്പിക്കലാണെന്ന് ഗുലാംനബി ആസാദ് മാത്രമല്ല, ശശി തരൂരിനെപ്പോലുള്ളവരും തിരിച്ചറിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: