തിരുവനന്തപുരം: ശബരിമലയില്‍, 1991ലെ ഹൈക്കോടതി വിധിക്ക് ശേഷമാണ് യുവതികള്‍ പ്രവേശിക്കാത്തതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം പൊളിയുന്നു. 200 വര്‍ഷം മുമ്പുപോലും ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചിരുന്നില്ലെന്ന് ബ്രിട്ടീഷ് ഗവണ്മെന്റ് നടത്തിയ സര്‍വേ രേഖയില്‍ പരാമര്‍ശം. ‘മെമ്മയൊര് ഓഫ് ദി സര്‍വേ ഓഫ് ദി ട്രാവന്‍കൂര്‍ ആന്‍ഡ് കൊച്ചിന് സ്റ്റേറ്റ്’ എന്ന പുസ്തകത്തിലാണ് ഇക്കാര്യം.
1816 മുതല്‍ 1820വരെ തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ ഭൂമി ശാസ്ത്ര സ്ഥിതി വിവര സര്‍വേയിലാണ് ഇത് രേഖപ്പെടുത്തിയിട്ടുള്ളത്. സര്‍വേ രേഖ 1827 ഡിസംബര്‍ 19ന് ബ്രിട്ടീഷ് ഗവണ്മെന്റ് അംഗീകരിച്ചു. 1883-ല്‍ ഇത് പുസ്തകരൂപത്തില്‍ പുറത്തിറക്കി. അതിനുശേഷം 1994ല്‍ കേരള ഗസറ്റേഴ്സ് ഡിപ്പാര്‍ട്ട്മെന്റ് ഇത് പുനഃപ്രസിദ്ധീകരിച്ചു. അന്ന് അതിന്റെ സംസ്ഥാന എഡിറ്ററായിരുന്ന ഡോ. എസ്. റയ്മണ്‍ പറയുന്നത് ഇങ്ങനെ:
ബ്രിട്ടീഷ് സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ബെന്ജമിന് സ്വയന്‍ വാര്‍ഡ്, പീറ്റര്‍ ഐര് കോര്‍ണര്‍ എന്നിവരാണ് സര്‍വേ നടത്തിയത്. രണ്ടാം വാല്യത്തിലെ 136, 137 പേജുകളിലാണ് പന്തളം പ്രദേശത്തെ കുറിച്ചും ശബരിമലയിലെ ക്ഷേത്രത്തെയും ഉത്സവത്തെയും ആചാരത്തെയും കുറിച്ചുമുള്ളത്. അതില്‍ ശബരിമല ‘ചൗരിമല’യാണ്. പുസ്തകത്തില്‍ ഇങ്ങനെ പറയുന്നു. ‘ചൗരിമലയിലെ പ്രധാനക്ഷേത്രം പമ്പയില്‍ നിന്ന് അഞ്ചര മൈല്‍ അകലെയാണ്. ഇവിടേക്കുള്ളത് ദുര്‍ഘടമായ വഴികളാണ്. തടികൊണ്ട് നിര്‍മിച്ച ക്ഷേത്രം മലമുഖത്തില് കല്ലുകൊണ്ട് നിര്‍മിച്ച പ്രതലത്തിലാണ്. ഇതിലേക്ക് കടക്കാനായി വടക്ക് ഭാഗത്തായി ഒരു വഴിയും അതില്‍ ഉറപ്പുള്ള കല്ലുകൊണ്ട് നിര്‍മിച്ച 18 പടികളും ഉണ്ട്. അതിന് ചുറ്റും 150 ചതുരശ്ര വിസ്തീര്‍ണത്തില്‍ ശക്തമായ മതില്‍ക്കെട്ടും ഉണ്ട്. അമ്പലം ചെറുതും ചെമ്പ് പൂശിയതുമാണ്. വാര്‍ഷിക ഉത്സവം ജനുവരി 12ന് ആരംഭിച്ച് അഞ്ച് ദിവസം നീളും.
ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നായി പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയില്‍ ആള്ക്കാര് എത്തും. അവിടെ എത്തുന്നവര്‍ സ്വര്‍ണത്തിലുള്ള പ്രത്യേക രൂപങ്ങളും പണവും പടിക്കെട്ടുകളില്‍ സമര്‍പ്പിക്കും. ഇവയെല്ലാം സര്‍ക്കാര്‍ തൊഴിലാളികള്‍ ശേഖരിക്കും. ചില സമയങ്ങളില്‍ ക്ഷേത്രത്തിനുള്ള ചെലവ് വരവിനേക്കാള്‍ അധികമായാല്‍ ഗവണ്മെന്റ് വഹിക്കും. ഇവിടെ ഔദ്യോഗിക ഭാരവാഹികളായി ഒരു ബ്രാഹ്മണനെയും രണ്ട് നായര്‍ സമുദായത്തില്‍പെട്ടവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത പ്രദേശമാണ് ഇവിടം. പലരും കാലാവസ്ഥയുടെ ഇരയായി തീരും. അതിനാല്‍ ഔദ്യോഗിക ഭാരവാഹികള്‍ മാറിക്കൊണ്ടിരിക്കും.
”വയസായ സ്ത്രീകളും പെണ്‍കുട്ടികളും ക്ഷേത്രത്തില്‍ എത്താറുണ്ട്. എന്നാല്‍ ഋതുമതികളായവര്‍ നിശ്ചിത ജീവിതകാലഘട്ടത്തില്‍ അവിടെ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. എല്ലാവിധ ലൈംഗികപരമായ കാര്യങ്ങളോടും ഈ ദേവസ്ഥാനത്തിന് വിരക്തി ആയതിനാല്‍ ആണിത്” എന്നും രേഖപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല ഏറ്റവും സമീപ പ്രദേശമായ കുക്കാട്, യെരുമക്കുളി തുടങ്ങിയ പ്രദേശത്ത് നിന്ന് ഇവിടേക്ക് 22 മൈല്‍ ദൂരമുണ്ടെന്നും പാതകള്‍ കഠിനമാണെന്നും മലയുടെ കിഴക്കന്‍ പ്രദേശങ്ങളില്‍ താമസിക്കുന്ന വനവാസികളാണ് ഇവിടെ എത്താന്‍ സഹായിക്കുകയെന്നും രേഖപ്പെടുത്തിയിട്ടുണ്ട്, ഡോ. എസ്. റയ്മണ്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: