ആലപ്പുഴ: പുന്നപ്ര-വയലാര്‍ രക്തസാക്ഷികള്‍ ആരെന്ന് വെളിപ്പെടുത്താതെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വന്തം അണികളെയും രക്തസാക്ഷി കുടുംബങ്ങളെയും അപമാനിക്കുന്നു. രക്തരൂക്ഷിത പോരാട്ടത്തിന്റെ 72-ാമത് വാര്‍ഷികാചരണം നടത്തുമ്പോഴും രക്തസാക്ഷികള്‍ ആരെന്നോ, എത്രപേര്‍ കൊല്ലപ്പെട്ടെന്നോ അജ്ഞാതമായി അവശേഷിക്കുന്നു.
അഞ്ചു വര്‍ഷം മുമ്പ് പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗം തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ രക്തസാക്ഷികളുടെ കണക്കെടുക്കാന്‍ സമിതിയെ സിപിഎം നിയോഗിച്ചിരുന്നു. എന്നാല്‍ ഇതുവരെ യാതൊരു കണക്കെടുപ്പും നടത്തിയിട്ടില്ല. കഴിഞ്ഞ ദിവസത്തെ ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് ‘പുന്നപ്രയിലും മാരാരിക്കുളത്തും മേനാശേരിയിലും എല്ലാം വെടിയേറ്റ് മരിച്ചവരുടെ എണ്ണത്തെ കുറിച്ച് ഏതാണ്ട് ഒരു കണക്ക് ഉണ്ട്. പക്ഷെ വയലാറില്‍ മരിച്ചവരുടെ എണ്ണം എത്രയെന്നു പറയാന്‍ ആവില്ല. ഇരുന്നൂറിനും അഞ്ഞൂറിനും ഇടയ്ക്ക് എവിടെയും ആവാം യാഥാര്‍ഥ്യം. മണ്ഡപപ്പറമ്പിലെ വലിയ കുളത്തില്‍ മുഴുവന്‍ ശവശരീരങ്ങള്‍ കൂട്ടിയിട്ടു മൂടി.’
കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ പാര്‍ട്ടി കണ്ടെത്താന്‍ ശ്രമിക്കാത്തത് ബോധപൂര്‍വമാണെന്നാണ് വിമര്‍ശനം ഉയരുന്നത്. പാര്‍ട്ടി കൊട്ടിഘോഷിക്കുന്നത് പോലെ ആയിരങ്ങള്‍ കൊല്ലപ്പെട്ടില്ലെന്ന യാഥാര്‍ഥ്യം മാത്രമല്ല, സമരം പാര്‍ട്ടിയെ വളര്‍ത്താന്‍ അവര്‍ണ സമുദായങ്ങളെ കൂട്ടക്കുരുതി കൊടുത്ത കമ്മ്യൂണിസ്റ്റ് വഞ്ചന മാത്രമായിരുന്നെന്ന് തിരിച്ചറിയപ്പെടും എന്ന ഭയമാണ് സിപിഎമ്മിനെ കണക്കെടുപ്പില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്.
കമ്യൂണിസ്റ്റ് നേതാക്കളുടെ പ്രസംഗങ്ങളില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് നിറതോക്കിനു മുന്നിലേക്ക് എടുത്തുചാടി കൊല്ലപ്പെട്ടവര്‍ ഈഴവരാദി പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ടവരും പട്ടികജാതിക്കാരുമായിരുന്നു.
പുന്നപ്ര- വയലാര്‍ സമരനായകരെന്ന് ചില നേതാക്കളെ വാഴ്ത്തുമ്പോള്‍ മരിച്ചുവീണ പട്ടിണിപ്പാവങ്ങളാരെന്ന് കണ്ടെത്താന്‍ ശ്രമിക്കാത്തതില്‍ ദുരൂഹതയുണ്ട്. നാല്‍പ്പതു കിലോമീറ്റര്‍ ചുറ്റളവിലെ പ്രദേശങ്ങളില്‍ നടന്ന സമര പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ വിശദാംശങ്ങള്‍ സിപിഎമ്മിന്റെ നിലവിലുള്ള സംഘടനാ ശേഷി ഉപയോഗിച്ച് നിസ്സാരമായി ശേഖരിക്കാവുന്നതേയുള്ളൂ.
ഒളിവില്‍ പോയ വി.എസ്. അച്യുതാനന്ദന് അടക്കമുള്ളവരെ സമരനേതാക്കളെന്ന് വാഴ്ത്തിപ്പാടുമ്പോള് പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷികളായവര്‍ ഇന്നും അജ്ഞാതരായി അവശേഷിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: