കോഴിക്കോട്: ശബരിമലയിലെ പോലീസ് നടപടിക്കെതിരെ ബിജെപി ഹൈക്കോടതിയിലേക്ക്. കേരളം ഭരിക്കുന്ന അവസാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറുമോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള പറഞ്ഞു.
ബിജെപി പ്രവര്‍ത്തകരെ പോലീസ് വേട്ടയാടുകയാണ്. കഴിഞ്ഞ ദിവസം മാത്രം നൂറോളം പേരെ അറസ്റ്റ് ചെയ്തു. നിലയ്ക്കല്‍ നടന്ന അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും ശ്രീധരന് പിള്ള ആവശ്യപ്പെട്ടു. ഭക്തരെ നിയന്ത്രിക്കുന്നത് ശബരിമലയെ തകര്‍ക്കാനാണെന്നും കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തി.
ഭക്തരെ നിയന്ത്രിക്കാനുള്ള സര്‍ക്കാരിന്റെ ഈ നീക്കം കമ്യൂണിസ്റ്റ് ചതിയാണ്. ശബരിമലയുടെ പിതൃസ്ഥാനീയത തട്ടിയെടുക്കാന്‍ എകെജി സെന്റര്‍ ശ്രമിക്കുകയാണ്. വിശ്വാസത്തിനെതിരായ വെല്ലുവിളിയാണിത്. ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം പ്രതിഷ്ഠയ്ക്ക് ആണ്. ആചാരങ്ങളില്‍ അന്തിമ വാക്ക് തന്ത്രിയുടേതാണ്. ഇതൊന്നും മനസ്സിലാക്കാത്ത മുഖ്യമന്ത്രിയെ കാലം വലിച്ചെറിയും.
സുപ്രീം കോടതി വിധി നടപ്പാക്കുന്നത് തടഞ്ഞു എന്നതിലെ കോടതിയലക്ഷ്യ കേസിനെ ഭയക്കുന്നില്ല. കേസിന് പിന്നില്‍ സിപിഎം ആണ്. അയ്യപ്പ വിശ്വാസികള്‍ക്കായി എന്ത് ശിക്ഷയും ഏറ്റ് വാങ്ങുമെന്നും ശ്രീധരന് പിള്ള പറഞ്ഞു. വിധിയെ വിമര്‍ശിക്കുന്നത് ജനങ്ങളുടെ അവകാശമാണ്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചാല്‍ രക്തം വീഴ്ത്തി അശുദ്ധിയാക്കാന്‍ ആളുകളെ നിയോഗിച്ച രാഹുല്‍ ഈശ്വറിനെതിരെ കേസെടുക്കണം. ബിജെപിയേയും അധിക്ഷേപിക്കുന്ന ആളാണ് രാഹുലെന്നും ശ്രീധരന് പിള്ള പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: