കോഴിക്കോട്: മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ചുമതലയില്‍ നിന്ന് കമല്‍റാം സജീവിനെ നീക്കി. പകരം പ്രമുഖ എഴുത്തുകാരന് സുഭാഷ് ചന്ദ്രന് ചുമതല ഏറ്റെടുത്തു. മാതൃഭൂമിയുടെ പാരമ്പര്യം തകിടം മറിച്ച് ജമാ അത്തെ ഇസ്ലാമിയുടെ അജണ്ട നടപ്പാക്കുകയാണെന്ന കടുത്ത വിമര്‍ശനത്തിനൊടുവിലാണ് അസിസ്റ്റന്റ് എഡിറ്ററായ കമല്‍റാം സജീവിനെ നീക്കിയത്. മീശ നോവല്‍ പ്രസിദ്ധീകരിച്ചതിലൂടെ മാതൃഭൂമി വന്‍ എതിര്‍പ്പാണ് വായനാസമൂഹത്തില്‍ നിന്ന് ഏറ്റുവാങ്ങിയത്. ഹിന്ദുവിരുദ്ധ നിലപാടുകളുള്ള എഴുത്തുകാര്‍ക്ക് മാത്രം ഇടം കൊടുക്കുകയും മാതൃഭൂമിയുടെ പരമ്പരാഗത സാഹിത്യ മേഖലകളിലുള്ളവരെയും വായനക്കാരെയും അവഗണിക്കുകയുമായിരുന്നു കമല്‍റാമിന്റെ കാലഘട്ടത്തിലെന്നാണ് വിമര്‍ശനം.
ഇന്ത്യ ടുഡേ, മലയാള മനോരമ എന്നീ പ്രസിദ്ധീകരണങ്ങളില്‍ പ്രവര്‍ത്തിച്ചതിനു ശേഷമാണ് കമല്‍റാം സജീവ് മാധ്യമം വാരികയുടെ ചുമതലയേറ്റെടുക്കുന്നത്. വിരമിച്ച നക്സലൈറ്റുകളും മൗദൂദിയന്‍ ആശയങ്ങള്‍ പിന്‍പറ്റുന്ന എഴുത്തുകാരും മാധ്യമം വാരികയുടെ പതിവുകാരായി. തുടര്‍ന്ന് ഇദ്ദേഹം സിപിഎമ്മിന്റെ കൈരളി ചാനലിലെത്തി. കൈരളിയില്‍ കൂട്ടപ്പിരിച്ചുവിടല്‍ നടക്കുമ്പോഴാണ് മാതൃഭൂമിയിലേക്കുള്ള മാറ്റം. മാതൃഭൂമി ജീവനക്കാരുടെ എതിര്‍പ്പ് വകവെക്കാതെയാണ് മാനേജ്മെന്റ് കമല്‍റാമിനെ നിയമിച്ചത്. നിലവിലുള്ള ജീവനക്കാരുടെ പ്രമോഷന് നഷ്ടപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്നായിരുന്നു ആവശ്യം. എന്നാല്‍ ശ്രേയാംസ്കുമാറിന്റെ അടുത്ത ആളായി കമല്‍റാം മാറി.
ചീഫ് സബ് എഡിറ്ററായി ചുമതലയേറ്റെടുത്ത അദ്ദേഹം താമസിയാതെ ആഴ്ചപ്പതിപ്പിന്റെ അസിസ്റ്റന്റ് എഡിറ്ററായി. മാതൃഭൂമിയുടെ സ്വത്വത്തെ തകിടം മറിച്ച മാറ്റമായിരുന്നു അത്. ആഴ്ചപ്പതിപ്പിന്റെ മുതിര്‍ന്ന ചുമതലക്കാര്‍ ഒന്നൊന്നായി ഇതോടെ കൊഴിഞ്ഞുപോയി. ആര്‍ട്ടിസ്റ്റ് മദനന്, ബി.എസ്. പ്രദീപ്കുമാര്‍ എന്നീ ചിത്രകാരന്മാര്ക്ക് ആഴ്ചപ്പതിപ്പില്‍ ഇടമില്ലാതായി. സബ് എഡിറ്ററായിരുന്ന എ.കെ. ബിജുരാജ് രാജിവെച്ച് മാധ്യമം വാരികയിലേക്ക് പോയി. പ്രൂഫ് റീഡറായിരുന്ന യുവസാഹിത്യകാരന് ലത്തീഫ് പറമ്പിലിനെ സ്ഥലം മാറ്റി. മാതൃഭൂമി ജീവനക്കാരുടെ ഇടയില്‍ കോണ്സെന്ട്രേഷന് ക്യാമ്പ് എന്ന മറുപേരിലറിയപ്പെടുന്ന കൊല്ലത്തേക്കായിരുന്നു മാറ്റം. തുടര്‍ന്ന് ലത്തീഫ് പറമ്പില്‍ രാജിവെച്ചു.
സ്വന്തക്കാരെ തിരുകിക്കയറ്റിക്കൊണ്ട് കമല്‍റാം വാരികയെ തന്റെ ചൊല്പ്പടിയില് നിര്‍ത്തി. ആക്ടിവിസ്റ്റുകളും ഇടത് മാവോയിസ്റ്റ് ചിന്താഗതിക്കാരും മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അണിയറ പ്രവര്‍ത്തകരായി . കെ.കെ. ശ്രീധരന് നായരും തുടര്‍ന്ന് എം.പി. ഗോപിനാഥും പോലുള്ള പ്രമുഖര്‍ പീരിയോഡിക്കല്‍ എഡിറ്റര്മാരായെങ്കിലും ആഴ്ചപ്പതിപ്പിന്റെ സര്‍വാധിപനായി കമല്‍റാം മാറുകയായിരുന്നു. ‘മീശ’ എന്ന നോവലിന്റെ പ്രസിദ്ധീകരണത്തോടെയാണ് മാനേജ്മെന്റ് മാറി ചിന്തിക്കാന്‍ നിര്‍ബന്ധിതരായത്. കമല്‍റാം സജീവിനെ നിലനിര്‍ത്തണമെന്ന സമ്മര്‍ദ്ദം ഏറെ ഉണ്ടായെങ്കിലും മാനേജ്മെന്റ് മാറ്റാന്‍ തീരുമാനമെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: