ചേര്‍ത്തല: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന കേസിലെ സാക്ഷി ഫാ. കുര്യാക്കോസ് കാട്ടുതറയുടെ മൃതദേഹം സംസ്ക്കരിച്ചു. ചടങ്ങുകള്‍ക്കെത്തിയ പരാതിക്കാരിയായ കന്യാസ്ത്രിയെ പിന്തുണച്ച കന്യാസ്ത്രീകള്‍ക്കെതിരെ കൈയേറ്റ ശ്രമം.
കുറവിലങ്ങാട് മഠത്തില്‍ നിന്ന് എത്തിയ സിസ്റ്റര്‍ അനുപമ, സിസ്റ്റര്‍ നീനാ റോസ്, സിസ്റ്റര്‍ ജോസഫൈന്, സിസ്റ്റര്‍ ആന്സീറ്റ എന്നിവരെയാണ് ബിഷപ് അനുകൂലികളായ ചിലര്‍ തടയാന്‍ ശ്രമിച്ചത്. ഒടുവില്‍ കരഞ്ഞുകൊണ്ടാണ് സിസ്റ്റര്‍ അനുപമ പള്ളി അങ്കണം വിട്ടത്.
സംസ്കാരത്തിന് ശേഷം പള്ളിമേടയിലേക്ക് പ്രവേശിച്ച ഇവരെ ചിലര്‍ തടഞ്ഞുവെയ്ക്കുകയായിരുന്നു. പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കാനൊരുങ്ങിയ ഇവര്‍ക്കു നേരെ പഞ്ചായത്ത് അംഗം ടോമി ഉലഹന്നാന്റെ നേതൃത്വത്തിലുള്ള സംഘം തട്ടിക്കയറുകയും ബലമായി പുറത്താക്കുകയുമായിരുന്നു.
പീഢനപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ മൊഴിനല്കിയതിലുള്ള വൈരാഗ്യമാണ് കൈയേറ്റ ശ്രമത്തിന് കാരണമെന്നാണ് വിവരം. തന്റെ ഇടവകയാണിതെന്നും തനിക്കിവിടെ നില്ക്കാന് അവകാശമുണ്ടെന്നും സിസ്റ്റര്‍ അനുപമ കരഞ്ഞു പറഞ്ഞെങ്കിലും ഇവര്‍ അംഗീകരിക്കാന്‍ തയാറായില്ല.
സിസ്റ്ററെ പിന്തുണയ്ക്കുന്ന ഒരുവിഭാഗം രംഗത്തെത്തിയതോടെ പള്ളി പരിസരം സംഘര്‍ഷ ഭരിതമായി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസാണ് ഇവരെ സുരക്ഷിതരായി വാഹനത്തില്‍ കയറ്റി വിട്ടത്. ഫാദര്‍ കുര്യാക്കോസ് കാട്ടുതറയുടെ മരണം മാനസിക പീഡനം മൂലമാണെന്ന് സിസ്റ്റര്‍ അനുപമ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
ഫാ. കുര്യാക്കോസ് കാട്ടുതറയുടെ സംസ്കാര ചടങ്ങിനിടെ പള്ളിപരിസരത്ത് പ്രതിഷേധം. വികാരിയുടെ മരണത്തിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണെന്ന് ആരോപിച്ച് കേരള കത്തോലിക്ക സഭ നവീകരണ പ്രസ്ഥാനത്തിന്റെ നേത്യത്വത്തില്‍ പ്ലക്കാര്‍ഡുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ഫാ. കാട്ടുതറയുടെ ഘാതകരെ അറസ്റ്റ് ചെയ്യുക, ഫ്രാങ്കോയുടെ ജാമ്യം റദ്ദാക്കുക, ഇന്ന് അച്ചന് നാളെ ഞങ്ങള്‍ തുടങ്ങിയ വാചങ്ങളാണ് പ്ലക്കാര്‍ഡുകളില്‍ എഴുതിയിരുന്നത്. ലഘുലേഖകളും ഇവര്‍ വിതരണം ചെയ്തു.
ഫാ. കാട്ടുതറയുടെ സംസ്കാര ശുശ്രൂഷകള്‍ക്ക് എറണാകുളം അങ്കമാലി അതിരൂപത അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തേടത്ത്, ജലന്തര്‍ രൂപത വികാരി ജനറല്‍ മാത്യു കോക്കണ്ടത്തില്‍ എന്നിവര്‍ കാര്‍മികരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: