ന്യൂദല്‍ഹി: കാല്‍നൂറ്റാണ്ട് മുന്‍പ് രാംപൂരിലെ ചെറിയ അറവുശാലയിലായിരുന്നു മോയിന്‍ അക്തര്‍ ഖുറേഷിയുടെ തുടക്കം. ഇന്ന് ശതകോടീശ്വരനായ ഖുറേഷിക്ക് വിവിധ മേഖലകളിലായി ഇരുപത്തഞ്ചിലേറെ കമ്പനികളുണ്ട്. ഖുറേഷിയെന്ന പണച്ചാക്കില്‍ തട്ടിയാണ് രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സികളിലൊന്നായ സിബിഐയുടെ മൂന്ന് ഡയറക്ടര്‍മാര്‍ വീണുടഞ്ഞത്. മാംസ കയറ്റുമതി വ്യാപാരിയായ ഇയാള്‍ ജയിലിലായെങ്കിലും സിബിഐയിലെ കൂട്ടപ്പൊരിച്ചില്‍ ഇപ്പോഴും തുടരുകയാണ്.
സിബിഐ ഡയറക്ടര്‍ അലോക് വര്‍മയും സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുമാണ് ഏറ്റവുമൊടുവില്‍ ഖുറേഷിയെച്ചൊല്ലി സിബിഐയുടെ പടിക്ക് പുറത്തായത്. ഖുറേഷിയുമായി ബന്ധപ്പെട്ട കേസില്‍ വ്യവസായിയായ സതീഷ് ബാബു സനയില്‍നിന്ന് മൂന്ന് കോടി രൂപ കോഴ വാങ്ങിയെന്നാരോപിച്ച് അസ്താനക്കെതിരെ വര്‍മ കേസെടുത്തിരുന്നു. സനയില്നിന്നും വര്‍മ രണ്ട് കോടി രൂപ കോഴ വാങ്ങിയെന്ന് അസ്താനയും ആരോപിച്ചു. ചേരിപ്പോര് കടുത്തതോടെ ഇരുവരെയും മാറ്റിനിര്‍ത്താന്‍ പ്രധാനമന്ത്രി തീരുമാനിക്കുകയായിരുന്നു.
അലോക് വര്‍മക്ക് മുന്‍പ് ഡയറക്ടര്‍മാരായിരുന്ന എ.പി. സിങ്ങിന്റെയും രഞ്ജിത് സിന്‍ഹയുടെയും സ്ഥാനചലനത്തിന് പിന്നിലും ഖുറേഷിയുമായുള്ള അവിഹിത ബന്ധമായിരുന്നു. 2014ലാണ് സിബിഐയുമായി ബന്ധപ്പെട്ട് ആദ്യമായി ഖുറേഷിയുടെ പേര് ചര്‍ച്ചയാകുന്നത്.
ഡയറക്ടറായിരുന്ന രഞ്ജിത് സിന്‍ഹയുടെ വസതിയില്‍ ഖുറേഷി 15 മാസത്തിനിടെ 70 തവണ സന്ദര്‍ശനം നടത്തിയ വിവരം പുറത്തുവന്നു. സിന്‍ഹയെ ഉപയോഗിച്ച് സിബിഐ കേസില്‍ സുഹൃത്തിന് ജാമ്യം ലഭിക്കാന്‍ ഖുറേഷിക്ക് ഒരു കോടി രൂപ നല്‍കിയതായി ഹൈദരാബാദിലെ സതീഷ് ബാബു സന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മൊഴി നല്‍കിയിട്ടുണ്ട്.
2010 മുതല്‍ 2012 വരെ ഡയറക്ടറായിരുന്ന എ.പി. സിങ്ങും ഖുറേഷിയും സന്ദേശങ്ങള്‍ കൈമാറിയിരുന്നതായും പുറത്തുവന്നു. തുടര്‍ന്ന് ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കേസ് അന്വേഷിച്ചു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സിബിഐ കേസെടുത്തു. അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍, നികുതി വെട്ടിപ്പ് തുടങ്ങി നിരവധി കേസുകളില്‍ ഖുറേഷി അന്വേഷണം നേരിടുന്നുണ്ട്.
സിബിഐ ഉദ്യോഗസ്ഥര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കൈക്കൂലി നല്‍കിയതിനും കേസ് നിലവിലുണ്ട്. യുപിഎ സര്‍ക്കാരിന്റെ കാലത്താണ് ഖുറേഷി സിബിഐയിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിലും സ്വാധീനമുണ്ടാക്കിയെടുത്തത്. ശുദ്ധികലശത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കര്‍ശന നടപടിയുമായി രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: