കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസര്‍ച്ച് ട്രെയിനിങ് ആന്‍ഡ് ഡവലപ്മെന്റ് സ്റ്റഡീസി (കിര്‍ത്താഡ്സ്)ന് ഡയറക്ടറില്ലാതായിട്ട് ആറ് മാസം. പട്ടികജാതിവര്‍ഗ വകുപ്പ് ഡയറക്ടര്‍ പി. പുകഴേന്തിക്കാണ് ഡയറക്ടറുടെ ചുമതല നല്‍കിയിരിക്കുന്നത്. ഡയറക്ടറായിരുന്ന ഡോ.എസ്. ബിന്ദുവിനെ പരിവര്‍ത്തിത ക്രൈസ്തവ കോര്പ്പറേഷന് എംഡി ആയി സര്‍ക്കാര്‍ സ്ഥലം മാറ്റിയതോടെയാണ് കിര്‍ത്താഡ്സിന് നാഥനില്ലാതായത്.
ഭരണനിര്വഹണത്തോടൊപ്പം പട്ടികവര്‍ഗ വിഭാഗത്തിന്റെ ഗവേഷണ പഠനങ്ങള്‍ക്ക് അക്കാദമിക നേതൃത്വം നല്‍കുകയാണ് ഡയറക്ടറുടെ പ്രധാന ചുമതല. നരവംശശാസ്ത്രത്തില്‍ ഗവേഷണ ബിരുദമുള്ളവരെയാണ് ഡയറക്ടറായി നിശ്ചയിക്കുക. എന്നാല്‍ താല്‍ക്കാലിക ചാര്‍ജ് വഹിക്കുന്ന പട്ടികവര്‍ഗ വകുപ്പ് ഡയറക്ടര്‍ പുകഴേന്തി ഐഎഫ്എസ് കേഡറിലുള്ള ഉദ്യോഗസ്ഥനാണ്. നരവംശശാസ്ത്രത്തില്‍ ഗവേഷണ ബിരുദമില്ലാത്ത ഇദ്ദേഹത്തിന് കിര്‍ത്താഡ്സിലെ ഗവേഷണങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്കാന് കഴിയില്ല. ഇതോടെ കിര്‍ത്താഡ്സിന് കീഴിലുള്ള ഗവേഷണ പഠനങ്ങള്‍ നിലച്ച മട്ടിലാണ്.
വംശീയ വൈദ്യം, ജാതി സംബന്ധമായ പഠനങ്ങള്‍ എന്നിവയാണ് പ്രധാനമായും ഇപ്പോള്‍ നടക്കുന്ന ഗവേഷണങ്ങള്‍. പരിശീലനം, ഫണ്ട് അനുവദിക്കല്‍, കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ നിര്‍വഹണം എന്നിവയും മന്ദഗതിയിലാണ്.
കേന്ദ്രസര്‍ക്കാരിന്റെ പതിനാറ് കോടി രൂപ ചെലവുള്ള വനവാസി സ്വാതന്ത്ര്യ സമരസേനാനികളെ കുറിച്ചുള്ള മ്യൂസിയവും ചേവായൂരിലുള്ള കിര്‍ത്താഡ്സ് കോമ്പൗണ്ടില്‍ പ്രാഥമിക ഘട്ടത്തിലാണ്. പരിവര്‍ത്തിത ക്രൈസ്തവ കോര്‍പ്പറേഷനിലേക്ക് സ്ഥലം മാറ്റപ്പെട്ട ഡോ.എസ്. ബിന്ദു ദീര്‍ഘകാല അവധിയിലുമാണ്.
തിരുവനന്തപുരത്ത് നടന്ന വകുപ്പുതല യോഗത്തില്‍ വകുപ്പ് സെക്രട്ടറിയുടെ അപ്രീതിക്ക് കാരണമായതാണ് ഡയറക്ടറുടെ സ്ഥാനചലനത്തിന് കാരണമായത്. മൂന്നുമാസത്തിനുള്ളില്‍ സ്ഥിരം ഡയറക്ടറെ നിശ്ചയിക്കുമെന്നായിരുന്നു അന്ന് മന്ത്രിയുടെ ഉറപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: