കണ്ണൂര്‍: ബെംഗളൂരു സ്ഫോടനക്കേസ് പ്രതിയും ഭീകരനുമായ അബ്ദുല്‍ സലീമിന്റെ വെളിപ്പെടുത്തല്‍ മമ്പറം പറമ്പായി സ്വദേശി നിഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ബിജെപിയും പരിവാര്‍ സംഘടനകളും വര്‍ഷങ്ങളായി ചൂണ്ടിക്കാട്ടിയ കാര്യങ്ങള്‍ ശരിവെക്കുന്നതായി.
നിഷാദിന്റെ കൊലക്കു ഭീകരബന്ധമുണ്ടെന്ന് തുടക്കം മുതല്‍ പരിവാര്‍ സംഘടനകള്‍ ആരോപിച്ചിരുന്നു. 2012-ല്‍, പറമ്പായി സ്വദേശി പി. നിഷാദിനെ(32) 25 ലക്ഷം രൂപയുടെ ക്വട്ടേഷന്‍ വാങ്ങി വധിച്ചെന്നാണ് കര്‍ണ്ണാടക തീവ്രവാദ വിരുദ്ധ സ്ക്വാഡിന് മുന്നില്‍ സലീം വെളിപ്പെടുത്തിയത്. സുഹൃത്താണ് ക്വട്ടേഷന്‍ നല്‍കിയതെന്നും ആളൊഴിഞ്ഞ സ്ഥലത്ത് മൃതദേഹം കുഴിച്ചിട്ടുവെന്നും മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. നിഷാദിന്റെ തിരോധാനത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി 2012 നവംബര്‍ 7 ന് ജന്മഭൂമി വാര്‍ത്ത നല്‍കിയിരുന്നു.
സ്വകാര്യ ബസ് ജീവനക്കാരനായിരുന്ന നിഷാദിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായിട്ട് ആറ് വര്‍ഷം പിന്നിടുമ്പോഴാണ് കൊലപ്പെടുത്തിയതാണെന്ന വെളിപ്പെടുത്തലുമായി പ്രതി രംഗത്തെത്തിയത്. ആദ്യം ലോക്കല്‍ പോലീസും പിന്നീട് പ്രത്യേക അന്വേഷണസംഘവും തുടര്‍ന്ന് െ്രെകംബ്രാഞ്ചും അന്വേഷിച്ചെങ്കിലും കേസില്‍ ഒരു തുമ്പും ലഭിച്ചിരുന്നില്ല. കേസന്വേഷണം ഏതാണ്ട് നിലച്ച സ്ഥിതിയിലായിരുന്നു.
2012 ഒക്ടോബര്‍ 21 ന് രാത്രി അത്താഴം കഴിക്കുന്നതിനിടെ നിഷാദിന്റെ മൊബൈലിലേക്ക് വന്ന ഒരു വിളിയോടെയാണ് തുടക്കം. അമ്മയോട് ഉടന്‍ വരാമെന്ന് പറഞ്ഞ് ഫോണുമായി പുറത്തിറങ്ങിയ നിഷാദ് പിന്നെ തിരിച്ചെത്തിയില്ല. കാണാതാവുന്നതിന് തൊട്ട് മുമ്പത്തെ ദിവസങ്ങളില്‍ ചിലര്‍ നിഷാദിനെ മര്‍ദിച്ചിരുന്നു. മതതീവ്രവാദ സംഘടനകള്‍ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശമാണ് പറമ്പായി.
നിഷാദ് കേസില്‍ പോലീസന്വേഷണം എങ്ങുമെത്താതായതോടെ ബിജെപിയുടെ നേതൃത്വത്തില്‍ കര്‍മസമിതി രൂപീകരിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തുവന്നു. കേസ് എന്‍ഐഎയ്ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സമരങ്ങളും സംഘടിപ്പിച്ചു. ശാസ്ത്രീയമായ നിരവധി അന്വേഷണ മാര്‍ഗങ്ങളുണ്ടായിട്ടും നിഷാദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം വഴിമുട്ടി. കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ധര്‍മ്മടം മണ്ഡലം സെക്രട്ടറി എ.പി.അനില്‍കുമാര്‍ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കടക്കം നിവേദനം നല്‍കിയിരുന്നു.
കണ്ണൂര്‍ പറമ്പായി സ്വദേശിയായ സലീം 20 ന് പിണറായിയില്‍ വെച്ചാണ് അറസ്റ്റിലായത്. 2008 ജൂലായ് 25ന് ബെംഗളൂരുവിലെ 9 ഇടങ്ങളില്‍ സ്ഫോടനം നടത്തിയ കേസില്‍ 10 വര്‍ഷമായി ഇയാളെ പൊലീസ് തെരയുകയായിരുന്നു. സ്ഫോടനക്കേസില്‍ ഒന്നാം പ്രതിയും ലഷ്കറെ തോയിബ ദക്ഷിണേന്ത്യന്‍ കമാന്‍ഡറുമായ തടിയന്റവിട നസീര്‍, അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പടെയുള്ളവര്‍ ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: