തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം കുറയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇതിനായി ബോധവല്‍ക്കരണം വേണം. പൊതുജനങ്ങള്‍, ഡോക്ടര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മരുന്ന് വില്‍പ്പനശാലകള്‍ എന്നിവരെ പങ്കാളികളാക്കി പ്രവര്‍ത്തനങ്ങള്‍ നടത്തണം. ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചാല്‍ മാത്രമേ മരുന്ന് നല്‍കൂ എന്ന നിലപാട് മരുന്നുശാലകളും ഏറ്റെടുക്കണം. ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് തയാറാക്കിയ കേരള ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ മാസ്കറ്റ് ഹോട്ടലില്‍ പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ചടങ്ങില്‍ മന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിച്ചു. സംസ്ഥാനത്ത് വളരെ വലിയ തോതിലാണ് ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത്. 20,000 കോടിയോളം മരുന്നുകളാണ് കേരളത്തില്‍ ഉപയോഗിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. അതില്‍ 20 ശതമാനവും ആന്റിബയോട്ടിക്കുകളാണ്. ആന്റിബയോട്ടിക്കുകള്‍ നിയന്ത്രിക്കുന്നതിന് ആരോഗ്യ പ്രവര്‍ത്തകര്‍, മരുന്ന് കമ്പനികള്‍ എന്നിവ ഉള്‍പ്പെടെയുള്ളവരുടെ സഹകരണം ആവശ്യമാണ്. രോഗ പ്രതിരോധത്തിനും മറ്റുമായി ആയുഷ് വകുപ്പിനെക്കൂടി ഉള്‍പ്പെടുത്താന്‍ കഴിയുമോയെന്ന് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്, ഡബ്ലിയുആര്‍ ഇന്ത്യ പ്രതിനിധി ഡോ. ഹെങ്ക് ബേക്ഡം, ഡബ്ലിയുഎച്ച്ഒ പ്രതിനിധി ഡോ. അനൂജ് ശര്‍മ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: