കോട്ടയം: ശബരിമല ആചാരലംഘനത്തിനെതിരെ പ്രതിഷേധിക്കുന്ന അയ്യപ്പഭക്തരെ അടിമച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ആരോപിച്ചു. സംസ്ഥാനത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യമാണ് നിലവിലുള്ളത്. സര്‍ക്കാരിന്റെയും, പോലീസിന്റെയും, നേതൃത്വത്തില്‍ അരങ്ങേറിയ ആചാര ലംഘനത്തിനെതിരെ ശരണമന്ത്രഘോഷത്തോടെ പ്രതികരിച്ച അയ്യപ്പഭക്തരെ കാവി ഭീകരരെന്ന് മുദ്രകുത്തി ജയിലില്‍ അടയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
ഇവരെല്ലാം കാവിഭീകരരാണെന്ന പത്രക്കുറിപ്പും പോലീസ് പുറത്തിറക്കിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ പങ്കെടുത്തുവെന്ന ആരോപണം ഉന്നയിച്ച് അയ്യപ്പഭക്തര്‍ക്കെതിരെ 146 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 220 ഓളം ഭക്തരുടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് പോലീസ്. ശബരിമല വിശ്വാസികള്‍ക്ക് മേല്‍ സര്‍ക്കാരിന്റെ യുദ്ധപ്രഖ്യാപനമാണ് മുഖ്യമന്ത്രി നടത്തിയത്.
ദര്‍ശനം കഴിഞ്ഞാല്‍ സന്നിധാനം വിട്ടു പോകണമെന്നുള്ള ഉഗ്രശാസനം ഇതിന്റെ ഭാഗമാണ്. കോടിക്കണക്കിന് ഭക്തര്‍ കഷ്ടതകള്‍ സഹിച്ച് ശബരീശ സന്നിധിയില്‍ എത്തുന്നത് ഒരു നിമിഷത്തെ അയ്യപ്പദര്ശനത്തിനാണ്, ഇതിനെയാണ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതെന്നും ബിജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: