കോട്ടയം: ദേവസ്വം ബോര്‍ഡ് പിരിച്ചുവിട്ട് ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണമെന്ന് ചങ്ങനാശ്ശേരി തൃക്കൊടിത്താനം മഹാക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റും, പഞ്ചദിവ്യ ദേശദര്‍ശന്‍ സമിതി കണ്‍വീനറുമായ ബി. രാധാകൃഷ്ണമേനോന് വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ക്ഷേത്ര ആചാരങ്ങളും, അനുഷ്ഠാനങ്ങളും പാലിക്കപ്പെടാന്‍ ഉത്തരവാദിത്വമുള്ള ദേവസ്വം ബോര്‍ഡ് വിശ്വാസങ്ങളെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. ദേവസ്വം ബോര്‍ഡിനെ നോക്കുകുത്തിയാക്കി അവിശ്വാസികള്‍ ക്ഷേത്രം പിടിച്ചെടുക്കുന്ന സാഹചര്യത്തില്‍ ക്ഷേത്രങ്ങള്‍ വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കണം.
ശബരിമലയേയും ഹൈന്ദവ ആചാരങ്ങളെയും തകര്‍ക്കാനുള്ള സിപിഎം അജണ്ടയാണ് നടക്കുന്നത്. തന്ത്രിയേയും പന്തളം രാജകൊട്ടാരത്തേയും ഭീഷണിപ്പെടുത്തുന്ന നിലപാടാണ് മുഖ്യമന്ത്രിക്കും മറ്റുമന്ത്രിമാര്‍ക്കും. നിലപാടില്‍ ഉറച്ചുനില്‍ക്കാത്ത ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് രാജിവെക്കണം.
പിണറായി വിജയന് അവിശ്വാസികളുടെ മാത്രമല്ല വിശ്വാസികളുടെ കൂടി മുഖ്യമന്ത്രിയാണ്. പിടിവാശി ഉപേക്ഷിച്ച് മുഖ്യമന്ത്രി വിശ്വാസികളുടെ താല്പര്യം കൂടി സംരക്ഷിക്കണമെന്നും, ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഭക്തജന കൂട്ടായ്മ സംഘടിപ്പിച്ച് സര്‍ക്കാരിന്റെ നടപടിക്കെതിരെ സമരം ശക്തമാക്കുമെന്നും രാധാകൃഷ്ണമേനോന് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി സജികുമാര്‍ തിനപ്പറമ്പിലും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: