ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറയി വിജയന് നടത്തിയ പത്രസമ്മേളനം, മിതമായി പറഞ്ഞാല്‍, കേരളത്തിലെ ജനങ്ങളുടെ ചെലവില്‍ അവരെത്തന്നെ വെല്ലുവിളിക്കാനായിരുന്നു. ഒരു ജനകീയ നേതാവിനോ മുഖ്യമന്ത്രിക്കോ ഒട്ടും യോജിക്കാത്തതായിരുന്നു അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം നിറഞ്ഞ വാക്കുകള്‍. പറഞ്ഞതുപലതും വസ്തുതകള്‍ക്ക് നിരക്കാത്തവയും നുണയും ഭീഷണിയുടെ സ്വരം നിറഞ്ഞതും ആയിരുന്നു. ജനങ്ങളെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്ന മുഖ്യമന്ത്രിയാണ് താന്‍ എന്നത് അദ്ദേഹം മറന്നു. വെറും സി പി എം നേതാവിന്റെ അഹന്ത നിറഞ്ഞതായിരുന്നു സ്വരം.
അയ്യപ്പഭക്തര്‍ നടത്തിയ പ്രതിഷേധം ബി ജെ പിയുടേയും സംഘപരിവാറിന്റെയും ഗൂഢാലോചനയാണെന്നാണ് മുഖ്യമന്ത്രിയുടെ ആരാരോപണം. ആചാരലംഘനം നടത്തി യുവതികള്‍ ദര്‍ശനം നടത്താന്‍ വന്നാല്‍ അവരെ സഹായിക്കും എന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് ഒരു സംഘടനയുടേയും നേതൃത്വമില്ലാതെയാണ് ഭക്തര്‍ ശരണ മന്ത്രവുമായി തെരുവില്‍ ഇറങ്ങിയതെന്ന് ലോകം മുഴുവന്‍ മാധ്യമങ്ങളിലൂടെ കണ്ടു കൊണ്ടിരിക്കുകയായിരുന്നു.
സര്‍ക്കാര്‍ ഒത്താശയോടെ ചിലര്‍ ആചാര ലംഘനത്തിന് ഇറങ്ങിപ്പുറപ്പെട്ടപ്പൊള് അതിനെ നാമജപങ്ങളുമായി ചെറുത്തത് കേരളത്തിലെയും അയല്‍ സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തരായിരുന്നു. സി പി എം ഉള്‍പ്പടെ വിവിധ രാഷ്ട്രീയപ്പാര്‍ട്ടികളിലും സാമുദായിക സംഘടനകളിലും ഉള്ളവര്‍ ഭക്തരുടെ ഇടയില്‍ ഉണ്ടായിരുന്നു എന്നുള്ളതാണ് സത്യം. ഇതര മതസ്ഥയായ ഒരു യുവതി ഹൈന്ദവാചാരം ലംഘിക്കാന്‍ തയാറായതിന്റെ പേരില്‍ അവരെ അവരുടെ മതത്തില്‍ നിന്നു തന്നെ പുറത്താക്കി. ഹൈന്ദവേതരര്‍ പോലും ശബരിമല കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരാണ് എന്നുള്ളതിന് ഇതു തെളിവല്ലേ? ഇതില്‍ എവിടെയാണ് ബിജെപി, ആര് എസ് എസ് ഗൂഢാലോചന?
അതേ സമയം ചില സി പി എം പ്രവര്‍ത്തകരും ഇതര മതസ്ഥരും ആയ യുവതികളെ ശബരിമല സന്നിധാനത്തെത്തിക്കാന്‍ സര്‍ക്കാരും പോലീസും ചേര്‍ന്ന് ശ്രമിച്ചതിനു പിന്നില്‍ കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള കുടില തന്ത്രമായിരുന്നു എന്നാരെങ്കിലും പറഞ്ഞാല്‍ തെറ്റുണ്ടോ? അത്തരക്കാരെ പോലീസ് ഹെല്‍മറ്റു ധരിപ്പിച്ച് പോലിസ് വലയത്തില്‍ ക്ഷേത്രനടയിലേക്ക് കൊണ്ടു പോകാനുള്ള ശ്രമം ഭക്തര്‍ തടഞ്ഞപ്പോള്‍ അവരെ തല്ലിച്ചതക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ പോലീസ്. നിലക്കലും മറ്റും എത്ര വാഹനങ്ങളാണ് പോലിസുകാര്‍ തല്ലിത്തകര്‍ത്തത്! ആരുടെ ഗൂഢാലോചനയായിരുന്നു പോലീസിന്റെ നരനായാട്ട്? പൊലീസിന് വീഴ്ച പറ്റിയിട്ടില്ല എന്നു മുഖ്യമന്ത്രി പറയുമ്പോള്‍, എന്തിനായിരുന്നു പോലീസ് അയ്യപ്പഭക്തരുടെ വാഹനങ്ങള്‍ അടിച്ചു തകര്‍ത്തത് എന്ന ചോദ്യമാണ് ജനമനസ്സുകളില്‍ ഉയരുന്നത്. സര്‍ക്കാരിനും പോലീസിനും അവിടെ വീഴ്ച പറ്റിയത് ലോകം മുഴുവന്‍ ദൃശ്യമാധ്യമങ്ങള്‍ വഴി കണ്ടതാണ്.
ശബരിമല വിഷയത്തില്‍ അന്യ മത വിശ്വാസികളുടെയിടയിലും കടുത്ത രോഷം ഉണ്ട്. നാളെ ഇത് തങ്ങള്‍ക്കും നേരിടേണ്ടി വരും എന്ന ആശങ്ക അവരില്‍ മിക്കവര്‍ക്കും ഉണ്ട്. പ്രീണനം നടത്തി തങ്ങള്‍ക്കാക്കി വച്ചിരിക്കുന്നു എന്ന് സി പി എം വിചാരിക്കുന്ന ന്യൂനപക്ഷ വോട്ട് ബാങ്ക് ഇതോടെ ചോര്‍ന്നൊലിച്ചു പോകുമോ എന്ന ഭയം മൂലമാണ് മുഖ്യമന്ത്രി ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടെയും മേല്‍ പഴിചാരാന്‍ ഗൂഢശ്രമം നടത്തുന്നത്.
-ആര്.ഗോപാലകൃഷ്ണന് നായര്‍, ഏറ്റുമാനൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: