ഇടതുപക്ഷ സര്‍ക്കാര്‍ എത്ര വിദഗ്ദ്ധമായിട്ടാണ് പ്രളയാനന്തര കേരളത്തിലെ ജനങ്ങളുടെ ദുരിതത്തെ മറച്ചത് ? വിശ്വാസ സംരക്ഷണത്തിനായി ജനങ്ങള്‍ എല്ലാം മറന്നു നിരത്തിലിറങ്ങാന്‍ അവസരമൊരുക്കുകയാണ് പിണറായി സര്‍ക്കാര്‍. പ്രളയം വരുത്തിവെച്ച എല്ലാ പ്രശ്നങ്ങള്‍ക്കും കാരണക്കാര്‍ എന്ന നിലയില്‍ ജുഡീഷ്യല്‍ അന്വേഷണം നേരിടേണ്ട സര്‍ക്കാര്‍, ശബരിമല പ്രശ്നത്തിന്റെ മറവില്‍ വിദഗ്ധമായി രക്ഷപ്പെടുകയാണ്. സാലറി ചലഞ്ച് പോലെയുള്ള നിര്‍ബന്ധിത ധനശേഖരണ ശ്രമങ്ങള്‍ മൂലം ഉദ്യോഗസ്ഥ വൃന്ദവുമായി സംഘട്ടനങ്ങള്‍ നിലനില്ക്കുന്നു. പ്രഖ്യാപിച്ച പതിനായിരം രൂപയുടെ അടിയന്തിര സഹായം ലഭ്യമാകാത്ത പ്രളയബാധിതര്‍ ഏറെയുണ്ട്.
ദുരിതബാധിതരല്ലാത്ത ചില സ്വന്തക്കാര്‍ക്കു ധനസഹായം ലഭ്യമാക്കുകയും ചെയ്തു. ഇതിനെതിരെ പരാതി ഉയര്‍ന്നിട്ടും നടപടി ഒന്നും ഇല്ല. സഹായങ്ങള്‍ എവിടെ ലഭ്യമാകും എന്നറിയാതെ ജനം നെട്ടോട്ടമോടുന്നു. കേന്ദ്രം നല്കാന് മുതിര്‍ന്ന പ്രളയ സഹായങ്ങള്‍ പിണറായി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം മൂലം ലഭ്യമായിട്ടുമില്ല. എന്താണ് നഷ്ടപ്പെട്ടത്, എന്തൊക്കെയാണ് ആവശ്യങ്ങള്‍ തുടങ്ങിയവയുടെ കണക്കും ആവശ്യക്കാരുടെ വിവരങ്ങളും നല്‍കിയിട്ടില്ല. പിണറായി സര്‍ക്കാരിന്റെ ആവശ്യം കേന്ദ്രം ദുരിതാശ്വാസത്തിനായി കോടിക്കണക്കിന് രൂപ നല്‍കുക എന്നതു മാത്രമാണ്. വകമാറ്റി ചിലവഴിക്കാന്‍ വേണ്ടി പണം നല്കാന് കേന്ദ്രം തയ്യാറുമല്ല. നഷ്ടങ്ങളുടെ കണക്കു ബോദ്ധ്യപ്പെടുത്തിയാല്‍ അവ പുനര്‍നിര്‍മ്മിച്ച് നല്‍കും.
ഇവിടെയാണ് സര്‍ക്കാര്‍ പിടിവള്ളിയായി സുപ്രീം കോടതി വിധിയില്‍ അഭയം പ്രാപിച്ചത്. കേരളത്തിലെ മാത്രമല്ല ലോകമെമ്പാടുമുള്ള അയ്യപ്പ വിശ്വാസികള്‍ ജാതി മത രാഷട്രീയ വ്യത്യാസമില്ലാതെ കോടതി വിധിയെ മറികടക്കാന്‍ സര്‍ക്കാര്‍ സഹായത്തിന് കേണിട്ടും സര്‍ക്കാര്‍ മുഖം തിരിച്ചു തന്നെ നില്ക്കുന്നു. തങ്ങള്‍ കോടതി വിധി നടപ്പാക്കുന്നവര്‍ ആണത്രേ. എത്രയോ കോടതി വിധികള്‍ ഇന്നും പരിശോധിക്കപ്പെടുക പോലും ചെയ്യാതെ സര്‍ക്കാര്‍ വശം നിലനില്ക്കുന്നു. അതിനൊക്കെ ന്യായീകരണവാദികള്‍ ന്യായീകരണങ്ങള്‍ നിരത്തുമ്പോള്‍, സമൂഹത്തെ പ്രകോപിപ്പിച്ച് സംസ്ഥാനത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് പിണറായി സര്‍ക്കാര്‍. അയ്യപ്പസ്വാമിയുടെ പേരില്‍ കേരളത്തിലെ ജനങ്ങളെ ഭീതിദമായ അന്തരീക്ഷത്തിലേക്ക് തള്ളിവിടുന്നു.
ദുരിതാശ്വാസത്തിന് എന്ന പേരില്‍ സ്വന്തം നിലയില്‍ സ്വരൂപിച്ച പണം ദുരിതബാധിതരെ സഹായിക്കാന്‍ പര്യാപ്തമല്ല. ഇനി എന്ത് എന്ന് പിണറായി സര്‍ക്കാരിന് ബോദ്ധ്യവും ഇല്ല. ഇവിടെയാണ് കോടതി വിധിയെ ആശ്രയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ഈ ജനവഞ്ചന കേരള ജനത തിരിച്ചറിയണം. പ്രളയ ദുരിതബാധിതരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം സാധ്യമാക്കണം. വിശ്വാസ സംരക്ഷണവും നടത്തണം. സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തെ ധര്‍മ്മപാതയിലൂടെ മുട്ടുകുത്തിക്കണം.
ബി.ആര്. മഞ്ജീഷ്,
ചങ്ങനാശ്ശേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: