തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റിന് ഇന്ന് തിരി തെളിയും. ഇനിയുള്ള മൂന്നു ദിനങ്ങളില്‍ പുതിയ ദൂരവും ഉയരവും വേഗവും സ്വന്തമാക്കാനായി കൗമാര പ്രതിഭകള്‍ പോരടിക്കും. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് മത്സരങ്ങള്‍.
14 ജില്ലകളില്‍ നിന്നായി അണ്ടര്‍ 14,17,19 വിഭാഗങ്ങളിലായി 2200 കുട്ടികള്‍ പങ്കെടുക്കും. 96 ഇനങ്ങളില്‍ മത്സരം നടക്കും.
ചാമ്പ്യന്‍ പട്ടത്തിനായി ശക്തമായ പോരാട്ടമാകും ഇത്തവണയും നടക്കുക. നിലവിലെ ചാമ്പ്യന്മാരായ എറണാകുളവും രണ്ടാംസ്ഥാനക്കാരായ പാലക്കാടും കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാടാനുറച്ചാണ് ട്രാക്കില്‍ ഇറങ്ങുന്നത്. കോതമംഗലം മാര്‍ ബേസില്‍ ആണ് സ്കൂളുകളില്‍ നിലവിലെ ജേതാക്കള്‍. കഴിഞ്ഞ തവണ കോഴിക്കോട് പുല്ലൂരാംപാറ സെന്റ് ജോസഫ് സ്കൂള്‍ രണ്ടാം സ്ഥാനവും കോതമംഗലം സെന്റ് ജോര്‍ജ് മൂന്നാം സ്ഥാനവും നേടി.
പറളി എച്ച്എസ്എസ്, കല്ലടി എച്ച് എസ് കുമരംപുത്തൂര്‍ ഉള്‍പ്പെടെയുള്ള സ്കൂളുകളിലെ താരങ്ങള്‍ കൂടി ട്രാക്കിലേക്ക് ഇറങ്ങുന്നതോടെ കടുത്ത മത്സരം നടക്കും.
ആദ്യദിനമായ ഇന്ന് രാവിലെ ഏഴിന് നടക്കുന്ന അണ്ടര്‍ 17 ആണ്‍കുട്ടികളുടെ 3000 മീറ്റര്‍ മത്സരത്തോടെ പോരാട്ടം തുടങ്ങും. ഒന്‍പതിന് പൊതുവിദ്യാഭ്യാസഡയറക്ടര്‍ കെ.വി. മോഹന്‍കുമാര്‍ പതാകയുയര്‍ത്തും. ഇന്ന് 31 ഇനങ്ങളിലാണ് ഫൈനല്‍ നടക്കുക. മേള 28ന് സമാപിക്കും.
പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ ചെലവുചുരുക്കിയാണ് മേള നടക്കുന്നത്. നാലുദിവസത്തെ മത്സരം മൂന്നായി ചുരുക്കി. ഉദ്ഘാടന, സമാപനച്ചടങ്ങുകളും ദീപശിഖാപ്രയാണവും മാര്‍ച്ച് പാസ്റ്റും ഒഴിവാക്കി. കാഷ് അവാര്‍ഡ്, ട്രോഫികള്‍, മെഡലുകള്‍ എന്നിവയും ഒഴിവാക്കി. ജേതാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് മാത്രമാകും ലഭിക്കുക. ജില്ലയില്‍ നിന്ന് ഒരിനത്തില്‍ മൂന്നിനു പകരം രണ്ടുപേര്‍ക്കു മാത്രമേ മത്സരിക്കാന്‍ അവസരമുള്ളൂ.
അണ്ടര്‍ 19 പെണ്‍കുട്ടികളുടെ 5000 മീറ്റര്‍ ഓട്ടം ഒഴിവാക്കി. അണ്ടര്‍ 17 ആണ്, പെണ് 400 മീറ്റര്‍ ഹര്‍ഡില്‍സ് ഉള്‍പ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: