തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തിലെ പ്രതിഷേധത്തിനു പിന്നാലെ സംസ്ഥാനത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ. അര്‍ധരാത്രി മുതല്‍ അയ്യപ്പഭക്തരെ വേട്ടയാടിയ പോലീസ് അവരെ വ്യാപകമായി അറസ്റ്റ് ചെയ്ത് ലോക്കപ്പിലിട്ടു. പാതിരയ്ക്ക് വീടുകളില്‍ കടന്നുകയറി പരിശോധന നടത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചുമായിരുന്നു പോലീസ് നടപടി.
രണ്ടായിരത്തോളംപേര്ക്കെതിരെ കേസെടുത്ത പോലീസ് 1,500 ഓളം പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് അറസ്റ്റ് ചെയ്തു. ഇവരില്‍ ബിജെപി അടക്കമുള്ള സംഘടനകളുടെ ഭാരവാഹികളും പെടുന്നു. നാമജപത്തിന് എത്തിയവരെയും കള്ളക്കേസില്‍ കുടുക്കി പിടികൂടി. പ്രായമായവരെ ഉള്‍പ്പെടെ ജയിലിലടച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭക്തരെ ഭയപ്പെടുത്തി അകറ്റി, ചിത്തിരആട്ട വിശേഷത്തിന് നടതുറക്കുമ്പോള്‍ യുവതികളെ കയറ്റാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും നീക്കം.
ശബരിമല വിഷയത്തില്‍ നിലയ്ക്കലിലെ പ്രതിഷേധത്തിനു ശേഷം പോലീസ് പുറത്തുവിട്ട ലുക്ക്ഔട്ട് നോട്ടീസിനു പിന്നാലെയാണ് വ്യാപക അറസ്റ്റ്. അതാത് പ്രദേശങ്ങളിലെ സിപിഎം പ്രവര്‍ത്തകരാണ് നാമജപത്തില്‍ പങ്കെടുത്തവരെ പിടികൂടാന്‍ പോലീസിനെ സഹായിക്കുന്നത്. പോലീസ് പുറത്തുവിട്ട ചിത്രങ്ങള്‍ സിപിഎം പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചാണ് പ്രതിഷേധക്കാരെ തിരിച്ചറിയുന്നത്. ഇതിലേക്കായി എല്ലാ ജില്ലയിലും പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.
ശബരിമലയിലെത്തിയ യുവതികളെ തടഞ്ഞവരെയും പമ്പ, നിലയ്ക്കല്‍ എന്നിവിടങ്ങളില്‍ പ്രതിഷേധിച്ചവരെയുമാണ് ആദ്യം അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ നാമജപയജ്ഞങ്ങളില്‍ പങ്കെടുത്തവരെയും ലക്ഷ്യമിട്ടു. ആയിരക്കണക്കിന് സ്ത്രീകളാണ് സംസ്ഥാന വ്യാപകമായി നാമജപയജ്ഞങ്ങളില്‍ പങ്കെടുക്കുന്നത്. ബിജെപിയുടെയും മറ്റ് സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെയും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും പോലീസ് കേസെടുത്തു.
പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി 13നാണ് പരിഗണിക്കുന്നത്. ചിത്തിര ആട്ടവിശേഷത്തിന് നവംബര്‍ അഞ്ചിന് നട തുറക്കുമ്പോള്‍ യുവതികളെ പ്രവേശിപ്പിച്ച് കോടതി വിധി നടപ്പാക്കിയെന്ന് വിശദീകരണം നല്‍കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നത്. അതിന് കളമൊരുക്കാനാണ് വ്യാപക അറസ്റ്റ്. കോടതി വിധി നടപ്പാക്കിയെന്ന് സുപ്രീംകോടതിയെ ധരിപ്പിച്ചാല്‍ സര്‍ക്കാരിന് അനുകൂലമായി നിലപാടെടുക്കുമെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം.
നെയ്യഭിഷേകത്തിനും നിയന്ത്രണം
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്ന വിഷയം മുതലെടുത്ത് തിരക്ക് നിയന്ത്രിക്കുന്നതിനൊപ്പം നെയ്യഭിഷേകത്തിനും നിയന്ത്രണം. ഒരു ദിവസം ശബരിമലയില്‍ എത്തുന്ന തീര്‍ഥാടകരുടെ എണ്ണം നിശ്ചയിക്കും.
തീര്‍ഥാടകര്‍ മുന്‍കൂര്‍ ബുക്ക് ചെയ്യണം. അതനുസരിച്ച് വേണം നെയ്യഭിഷേകം നടത്താന്‍. ബുക്കിങ്ങില്‍ നെയ്യഭിഷേകത്തിന്റെ ടിക്കറ്റുമുണ്ടാകും. ഒരു ദിവസത്തില്‍ കൂടുതല്‍ സന്നിധാനത്ത് തങ്ങാന്‍ പാടില്ല. ഇതെല്ലാം കണക്കിലെടുത്ത് വേണം തീര്‍ഥാടനത്തിന് എത്താന്‍.സാധാരണ സന്നിധാനത്ത് എത്തിയ ദിവസം നെയ്യഭിഷേകം നടത്താനായില്ലെങ്കില്‍ പിറ്റേദിവസമാണ് നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: