ചങ്ങനാശേരി: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍എസ്എസ്. അടിയന്തരാവസ്ഥക്ക് തുല്യമായ തരത്തില്‍ വിശ്വാസികള്‍ക്കെതിരെ പോലീസ് നടപടികളുമായി സര്‍ക്കാര്‍ നീങ്ങുകയാണെന്ന് എന്‍എസ്എസ് കുറ്റപ്പെടുത്തി.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ശബരിമലയില്‍ നൂറ്റാണ്ടുകളായി നിലനിന്നുവരുന്ന വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും നിലനിന്നു കാണണമെന്ന് ആഗ്രഹിക്കുന്ന വിശ്വാസികള്‍ക്കെതിരെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അധാര്‍മികവും ജനാധിപത്യവിരുദ്ധവുമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
സുപ്രീംകോടതി വിധിയുടെ പേരിലാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ നിലപാട്. വിശ്വാസങ്ങളും ആചാരാനുഷ്ഠാനങ്ങളും സംരക്ഷിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോടതിവിധിയുടെ അടിസ്ഥാനത്തില്‍ റിവ്യുഹര്‍ജി ഫയല്‍ ചെയ്യുന്നതിനോ കോടതിയെ സാഹചര്യം ബോദ്ധ്യപ്പെടുത്തുന്നതിനോ സര്‍ക്കാര്‍ തയാറാകുന്നില്ല. മാത്രമല്ല ദേവസ്വം ബോര്‍ഡിനെ അതിനനുവദിക്കുന്നില്ലെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു.
പന്തളം കൊട്ടാരത്തെയും അവകാശികളെയും തന്ത്രിപ്രമുഖന്മാരെയും, മുഖ്യമന്ത്രിയും ചില മന്ത്രിമാരും വിലകുറഞ്ഞ ഭാഷയില്‍ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ്. ഇത് കോടിക്കണക്കിന് വിശ്വാസികളുടെ മനസില്‍ മുറിവേല്‍പ്പിച്ചു കഴിഞ്ഞു. ഇത്തരം നടപടി ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലാത്തതാണ്.
നായര്‍ സര്‍വീസ് സൊസൈറ്റി ഈ വിഷയത്തില്‍ വിശ്വാസികള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും, നിയമപരമായ രീതിയിലും സമാധാനപരമായ മാര്‍ഗത്തിലും ഈ വിഷയത്തില്‍ പ്രതികരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും പറയുന്നുണ്ട്.
എന്‍എസ്എസിന്റെ പതാകദിനമായ ഒക്ടോബര്‍ 31ന് സംസ്ഥാനമൊട്ടാകെയുള്ള കരയോഗങ്ങളില്‍ പതാക ഉയര്‍ത്തിയതിന് ശേഷം ബന്ധപ്പെട്ട ക്ഷേത്രങ്ങളില്‍ വഴിപാടും, കരയോഗമന്ദിരങ്ങളില്‍ അയ്യപ്പന്റെ ചിത്രത്തിന് മുന്നില്‍ നിലവിളക്ക് കൊളുത്തി വിശ്വാസസംരക്ഷണ നാമജപം നടത്താന്‍ തീരുമാനിച്ചിരിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: