കണ്ണൂര്‍: ശബരിമലയെ കണ്ണൂരാക്കാന്‍ സിപിഎമ്മിന്റെ നീക്കമെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ്. അക്രമത്തിനുള്ള നീക്കം ശബരിമലയില്‍ ചോരപ്പുഴ ഒഴുക്കുമെന്നും കൃഷ്ണദാസ് പറഞ്ഞു. ശബരിമലയിലേക്ക് സ്പെഷൽ പോലീസ് ഓഫീസർമാരെ നിശ്ചയിക്കുന്നത് സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ഇറക്കിയ ഉത്തരവ് സിപിഎമ്മുകാർക്ക് ശബരിമല താവളമാക്കാനുള്ള ഗൂഢാലോചനയാണെന്നും കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
645 രൂപ പ്രതിദിന വേതനാടിസ്ഥാനത്താൽ വിവിധ ജില്ലകളിലെ സഖാക്കളെ ശബരിമലയിലേക്ക് ഡ്യൂട്ടിക്ക് നിയോഗിക്കാനാണ് നീക്കം. വിമുക്ത ഭടൻമാരും എൻസിസി സേവനത്തിലുണ്ടായിരുന്നവരും മാത്രമല്ല അതത് ജില്ലകളിൽ എസ്പിക്ക് ബോധ്യമുള്ളവരെയും ഡ്യൂട്ടിക്കായി ഉൾപ്പെടുത്താമെന്നാണ് ഉത്തരവിലുള്ളത്. സിപിഎം ലോക്കൽ കമ്മിറ്റികൾ നൽകുന്ന പട്ടികയാവും എസ്പിമാർ അംഗീകരിക്കുക. മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് ശബരിമലയിൽ വിശ്വാസികളുടെ പ്രതിഷേധത്തെ അടിച്ചമർത്താമെന്നാണ് പോലീസ് ധരിച്ചിട്ടുള്ളത്. പമ്പയിലും സന്നിധാനത്തുമെല്ലാം സിപിഎം വിധേയത്വമുള്ള ഓഫീസർമാരെ നിയോഗിക്കാനും നീക്കം നടക്കുന്നുണ്ട്. ഇതു കൊണ്ടൊന്നും വിശ്വാസികളുടെ പ്രതിഷേധം ഇല്ലാതാക്കാനാവില്ല. അവർക്കൊപ്പം ആർഎസ്എസും ബിജെപിയും ഉറച്ചു നിൽക്കും.
ശബരിമലയെ മറ്റൊരു കണ്ണൂരാക്കി ചോരപ്പുഴയൊഴുക്കാനാണ് സിപിഎം പദ്ധതി. ഇതുകൊണ്ടൊന്നും ബിജെപിയെ തളർത്താനാവില്ല. വെടിക്കെട്ടുകാരന്റെ മകനെ ഉടുക്കു കൊട്ടി പേടിപ്പിക്കരുത്. സിപിഎമ്മിന്റെ സൈദ്ധാന്തിക മുഖം പറിച്ചു കീറിയത് ഇപ്പോൾ അയ്യപ്പനാണ്. ബിജെപി- ആർഎസ്എസ് പ്രവർത്തകരായ വിശ്വാസികളെ പ്രതിഷേധത്തിന്റെ പേരിൽ സംസ്ഥാനം മുഴുവൻ വേട്ടയാടുന്ന പോലീസ് നടപടിയിലൂടെ ബിജെപിയെ പേടിപ്പിക്കാമെന്നാണ് സർക്കാർ വിശ്വസിക്കുന്നത്. എന്നാൽ അടിയന്തരാവസ്ഥയെ അതിജീവിച്ച പ്രസ്ഥാനമാണ് തങ്ങളുടേതെന്ന് കൃഷ്ണദാസ് ചൂണ്ടിക്കാട്ടി.
കള്ളക്കേസിൽ പ്രതികളായ നിരപരാധികൾക്ക് എല്ലാ നിയമ സഹായങ്ങളും നൽകുമെന്നും അദ്ദേഹം പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, കെ.കെ.വിനോദ് സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: