തലശ്ശേരി: ഭരണകൂടത്തിന്റെ മര്‍ക്കടമുഷ്ടി ഉപയോഗിച്ച് ശബരിമല പതിനെട്ടാംപടിയില്‍ ആചാരലംഘനം നടത്തിയാല്‍ ആ നിമിഷം കേരളം നിശ്ചലമാകുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് കെ.പി.ശശികല ടീച്ചര്‍ സംസ്ഥാന സര്‍ക്കാറിന് മുന്നറിയിപ്പ് നല്കി. തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ശബരിമല കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍മ്മ സംരക്ഷണ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍.
ശാന്തിയുടെ കേന്ദ്രമായ ശബരിമലയില്‍ അശാന്തി സൃഷ്ടിക്കാനായി കച്ചകെട്ടിയിറങ്ങിയിരിക്കുകയാണ് പിണറായി സര്‍ക്കാര്‍. എന്ത് വില കൊടുത്തും ശബരിമലയില്‍ യുവതികളെ കയറ്റുമെന്നാണ് പിണറായി പറയുന്നത്. നമ്മുടെ രക്തവും ജീവനുമാണ് വിലയായി മുഖ്യമന്ത്രി ലക്ഷ്യമിടുന്നത്.
പോലീസും സിപിഎമ്മുകാരുമാണ് നിലയ്ക്കലില്‍ കലാപം സൃഷ്ടിച്ചത്. അതിന് ഏറ്റവും വലിയ തെളിവാണ് പോലീസ് പുറത്ത് വിട്ട ലിസ്റ്റിലെ 167-ാം പ്രതിയായ പോലിസ് ഡ്രൈവര്‍. ആചാരം അനുഷ്ഠിക്കേണ്ടതും അനാചാരം മാറ്റേണ്ടതും ദുരാചാരം ഉപേക്ഷിക്കേണ്ടതുമാണ്.
10 ന് താഴെയും 50 ന് മുകളിലുമുള്ള പ്രായമുള്ള മുഴുവന്‍ ഭക്തന്മാരായ സ്ത്രീകള്‍ക്കും ഒന്നിച്ച് പമ്പയില്‍ സ്നാനം ചെയ്യുന്നതിനും മലകയറുന്നതിനും പടി ചവിട്ടുന്നതിനും ദര്‍ശനം നടത്തുന്നതിനും ഇതുവരെ ഒരു വിവേചനവും ഉണ്ടായിട്ടില്ല. വൈവിധ്യങ്ങളുടെ കലവറയാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍. പ്രതിഷ്ഠ നടത്തിയയാളാണ് ആ ക്ഷേത്രത്തിന്റെ ആചാരാനുഷ്ഠാനങ്ങള്‍ നിശ്ചയിക്കുന്നത്. അല്ലാതെ രണ്ട് വര്‍ഷമോ 5 വര്‍ഷമോ മന്ത്രിമാരായി വരുന്നവരല്ല. മന്ത്രിമാര്‍ മാറുമ്പോള്‍ മാറ്റാനുള്ളതല്ല ആചാരാനുഷ്ഠാനങ്ങള്‍.
നാട്ടില്‍ ഒരു ക്ഷേത്രത്തിലും യുവതികളായ സ്ത്രീകളോട് ആരും ആര്‍ത്തവത്തെക്കുറിച്ച് അന്വേഷിക്കാറില്ല. സ്വയം മാറി നിന്നുകൊണ്ട് ആചാരം അനുഷ്ഠിയ്ക്കുകയാണ് ചെയ്യുന്നത്. ആര്‍എസ്എസാണ് കേസ് കൊടുത്തതെന്നാണ് ഇവര്‍ പറയുന്നത്. അങ്ങിനെയാണെങ്കില്‍ ഇവര്‍ ആ വിധിയെ അംഗീകരിക്കുമായിരുന്നോ.
യുവതികളെ ശബരിമലയില്‍ കയറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇതുവരെ എസ്എഫ്ഐയോ ഡിവൈഎഫ്ഐയോ സമരം ചെയ്തിട്ടുണ്ടോ. ശബരിമല ദര്‍ശനത്തിനെന്ന പേരില്‍ വിഐപി പരിഗണയില്‍ പോലീസ് എഴുന്നള്ളിച്ചവരുടെ ജീവിത പാശ്ചാത്തലമെന്താണ്. സുപ്രീം കോടതിയില്‍ കേസ് കൊടുത്തവര്‍ പ്രതി ചേര്‍ത്തത് സര്‍ക്കാറിനെയാണ്. വാദിയുടെ ആവശ്യം പ്രതി അംഗീകരിച്ചാല്‍ പിന്നെ അവിടെ മൂന്നാം കക്ഷിയായി വരുന്നവര്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്.
ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ പച്ചക്കള്ളം പറഞ്ഞു പ്രചരിപ്പിക്കുകയാണ് സര്‍ക്കാര്‍. ഇതിനെ എന്ത് വില കൊടുത്തും ഭക്തജനങ്ങള്‍ നേരിടുക തന്നെ ചെയ്യുമെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. ഈറനുടുത്ത് അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ പരിഹസിച്ച പി.കെ.ശ്രീമതി ഉണങ്ങിയ വസ്ത്രം ധരിച്ചിട്ട് പാര്‍ട്ടി ഓഫീസില്‍ എത്തിയാലുണ്ടാവുന്ന അനുഭവം വെച്ചായിരിക്കും അങ്ങിനെ പറഞ്ഞിട്ടുണ്ടാവുകയെന്ന് ശശികല ടീച്ചര്‍ പരിഹസിച്ചു.
ആര്‍എസ്എസ് ജില്ലാ പ്രചാര്‍ പ്രമുഖ് അഡ്വ: ആര് ജയപ്രകാശ് ആമുഖഭാഷണം നടത്തി. ഹിന്ദു ഐക്യവേദി ജില്ലാ പ്രസിഡണ്ട് വി.മണിവര്ണന് അധ്യക്ഷത വഹിച്ചു. ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പി.വി.ശ്യാം മോഹന്‍ സ്വാഗതവും കര്‍മ്മസമിതി കണ്‍വീനര്‍ ഇ.വത്സരാജ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: