ന്യൂദല്‍ഹി: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ മൊബൈല്‍, ഇന്റര്‍നെറ്റ്, സാങ്കേതിക പരിപാടിക്ക് ന്യൂദല്‍ഹിയിലെ ഏറോസിറ്റിയില്‍ തുടക്കം കുറിച്ചു. കേന്ദ്രമന്ത്രി മനോജ് സിന്‍ഹ ഉദ്ഘാടനം ചെയ്തു. ടെലികോം വകുപ്പും സിഒഎഐയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വിവിധ മേഖലകളില്‍ നിന്നായി 15,000ത്തിലധികം പ്രതിനിധികള്‍ പങ്കെടുത്തു. ഐസിടി, ടിഎംടി മേഖലകള്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്ന് മനോജ് സിന്‍ഹ പറഞ്ഞു. പുതിയ ഡിജിറ്റല്‍ ചക്രവാളം: ബന്ധം, സൃഷ്ടി, നൂതനം എന്നതാണ് പ്രദര്‍ശനത്തിന്റെ വിഷയം. ആദ്യ ദിവസം 5ജിയുടേതായിരുന്നു. ജിയോ ഇന്‍ഫോകോം, ഇന്റല്‍, നോക്കിയ, ക്വാല്‍കോം, സാംസങ്, ഹുവെയ് തുടങ്ങിയവരെല്ലാം 5ജി ട്രയലുകളില്‍ പങ്കെടുത്തു.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം വിപണിയായി ഈ വര്‍ഷം ഇന്ത്യ മാറിയതിന്റെ തുടര്‍ച്ചയായി ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥ നാലുവര്‍ഷത്തിനുള്ളില്‍ ഒരു ട്രില്യണ്‍ ഡോളര്‍ എന്ന നാഴികക്കല്ലു പിന്നിടുമെന്ന് മൊബൈല്‍ കോണ്‍ഗ്രസില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സെല്ലുലര്‍ ഓപറേറ്റേഴ്സ് അസോസ്സിയേഷന് ഓഫ് ഇന്ത്യയുടെ ഐഎംസി-കെപിഎംജി റിപ്പോര്‍ട്ടാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
ഇന്ത്യയിലെ ഡാറ്റാ ഉപയോഗം അഞ്ചുവര്‍ഷത്തില്‍ അഞ്ചിരട്ടി വളര്‍ച്ച നേടുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ എണ്ണം 550 മില്യണായി ഉയരും.
ലോകത്തിന്റെ മറ്റു മേഖലകളേക്കാള്‍ ഉയര്‍ന്ന നിലയിലേക്കു മുന്നേറാന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ സഹായിക്കുന്നതില്‍ ടെലികോം മേഖല ഒഴിവാക്കാനാവാത്ത വലിയ പങ്കാണു വഹിക്കുന്നതെന്ന് റിപ്പോര്‍ട്ട് പുറത്തിറക്കുന്ന ചടങ്ങില്‍ പങ്കെടുത്ത സെല്ലുലര്‍ ഓപറേറ്റേഴ്സ് അസോസ്സിയേഷന് ഓഫ് ഇന്ത്യ ഡയറക്ടര്‍ ജനറല്‍ രാജന് എസ്.മാത്യൂസ് പറഞ്ഞു.
പതിനഞ്ചു രാജ്യങ്ങളില്‍ തങ്ങള്‍ നടത്തിയ പഠനത്തില്‍ സാങ്കേതിക നേതൃത്വത്തിന്റെ കാര്യത്തില്‍ മുന്നിലുള്ള ആദ്യ മൂന്നു രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടെന്ന് റിപ്പോര്‍ട്ടിനെക്കുറിച്ചു സംസാരിക്കവെ കെപിഎംജി ടിഎംടി അഡൈ്വസറി പാര്‍ട്ട്ണര്‍ കെ.ജി. പുരുഷോത്തമന് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: