കുമളി: 123 വര്‍ഷം പിന്നിട്ട മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന നിസ്സംഗത ദുരൂഹതയുണര്ത്തുന്നെന്ന് ആക്ഷേപം. ഏറ്റവുമൊടുവില്‍ പുതിയതായി സാധ്യതാ പഠനത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടും കേരളം ഇതുവരെ പ്രതികരിച്ചില്ല. രണ്ട് സംസ്ഥാനങ്ങളും പ്രത്യേകം വിദഗ്ധ സമിതി രൂപീകരിക്കണമെന്ന് 2018 ജനുവരിയില്‍ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. വിധി വന്ന് 10 മാസം പിന്നിട്ടിട്ടും കേരളം സ്വന്തംനിലയില്‍ വിദഗ്ധസമിതി രൂപീകരിച്ചില്ല.
അതേസമയം, തമിഴ്നാട് വിവിധ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തി പത്തംഗ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ ഒരു ഉന്നതാധികാര സമിതി പ്രവര്‍ത്തിക്കുന്നെങ്കിലും ഇതില്‍ ഒരാള്‍ മാത്രമാണ് ജലസേചന മേഖലയില്‍ നിന്നുള്ളത്. ബാക്കി രണ്ട് പേരും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ്.
ഉന്നതാധികാര സമിതിയുടെ കീഴില്‍ ഉപസമിതിയും നിലവിലുണ്ട്. ഇതിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും കേവലം ഔപചാരിക യോഗങ്ങള്‍ മാത്രമാണ് നടക്കുന്നതെന്നുമുള്ള ആക്ഷേപം കാലങ്ങളായി നിലനില്ക്കുന്നു. ഉപസമിതി യോഗതീരുമാനം നടപ്പാക്കാന്‍ തമിഴ്നാട് ഒരിക്കലും തയാറായിട്ടില്ല. പുതിയ അണക്കെട്ടെന്ന കേരളത്തിന്റെ എക്കാലത്തെയും ആവശ്യത്തിന് കൂടുതല്‍ സഹായകരമാകുന്ന തീരുമാനങ്ങളാണ് സാധ്യതാ പഠനവും, വിദഗ്ധ സമിതി രൂപീകരണവും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുമ്പോള്‍ മാത്രം ഇതേച്ചൊല്ലി വിലപിക്കാതെ കാലാകാലങ്ങളില്‍ നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളാണ് അനധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതെന്ന് പ്രളയം ചൂണ്ടിക്കാട്ടി പെരിയാറിന്റെ തീരത്തുള്ളവരും പറയുന്നു.
എക്കാലവും തങ്ങളുടെ ജനങ്ങള്‍ക്കായി ശക്തമായ നിലപാട് സ്വീകരിച്ച തമിഴ്നാടിന് മുന്നില്‍ മുട്ടുമടക്കി മടങ്ങുകയാണ് പതിവായി സംസ്ഥാനം. അരക്കോടി ജനങ്ങളുടെ ജീവനും സ്വത്തിനും ഉണ്ടാകാന്‍ പോകുന്ന നഷ്ടം പരിഗണിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉറക്കം വെടിയാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ആവശ്യം.
സര്‍ക്കാര്‍ അടിയന്തരമായി ചെയ്യേണ്ടത് (വിവിധ മേഖലയിലെ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍)
- സാധ്യതാ പഠന സമിതിയില്‍ പ്രധാനമായും സിവില്‍ എഞ്ചിനീയറിങ്, ഹൈഡ്രോഡൈനാമിക്സ് (വെള്ളത്തിന്റെ ചലനം), മണ്ണ്, പരിസ്ഥിതി തുടങ്ങിയ മേഖലകളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തണം
- നിലവിലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ താത്പര്യത്തിനതീതമായി സംസ്ഥാനം സ്വന്തം നിലയില്‍ തമിഴ്നാടിന്റേതിന് സമാന രീതിയില്‍ സമിതി രൂപീകരിക്കണം
- ആവശ്യമെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആയുസി(ലൈഫ് സ്പാന്‍)നെപ്പറ്റി അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിക്കാനുള്ള നടപടി സ്വീകരിക്കണം
- സാധ്യതാ പഠനത്തിന് ശേഷമുള്ള പാരിസ്ഥിതികാനുമതിക്കായി തമിഴ്നാടുമായി നയതന്ത്ര നീക്കങ്ങള്‍ നടത്തണം
- റിപ്പോര്‍ട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ പിഴവുകളില്ലാതെ തയാറാക്കി കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കണം.
സതീഷ് കെ.എസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: