ആറ്റിങ്ങല്‍: എന്‍എസ്എസ് ചിറയിന്‍കീഴ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ ശരണമന്ത്ര നാമജപ യാത്രയില്‍ പങ്കെടുത്ത സ്ത്രീകളുള്‍പ്പെടെയുള്ള ആയിരത്തോളം അയ്യപ്പഭക്തര്‍ക്കെതിരെ പോലീസ് കേസെടുത്തു. യാത്രയുടെ വീഡിയോ പരിശോധിച്ചുവെന്നും, ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തതെന്നും അധികൃതര്‍ പറഞ്ഞു.
സംഭവത്തില്‍ ഉടന്‍ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും, ശബരിമല വിഷയത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുമാണ് യൂണിയന് പ്രസിഡന്റ് ജി.മധുസൂദന്‍ പിള്ളയുടെ നേതൃത്വത്തില്‍ യാത്ര നടത്തിയത്.
ഇതിന് പുറമെ നെടുമങ്ങാട് എന്‍എസ്എസ് യൂണിയന്റെ നേതൃത്വത്തില്‍ നാമജപ യാത്ര നടത്തിയ അയ്യപ്പഭക്തര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ 16നാണ് ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളും പരിശുദ്ധിയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് താലൂക്ക് എന്‍എസ്എസ് യൂണിയന് നാമജപ യജ്ഞവും നാമജപ യാത്രയും നടത്തിയത്. യാത്രയുടെ പേരില്‍ മാര്‍ഗതടസം സൃഷ്ടിച്ചു എന്ന കുറ്റം ചുമത്തിയാണ് താലൂക്ക് എന്‍എസ്എസ് യൂണിയന് പ്രസിഡന്റ് വി.എ.ബാബുരാജ് അടക്കം കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേരെ പ്രതിയാക്കി നെടുമങ്ങാട് പ്പോലീസ് കേസെടുത്തത്.
യാത്രയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും സ്ത്രീകളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: