കണ്ണൂര്‍: ബിജെപി ജില്ലാ കാര്യാലയ ഉദ്ഘാടനത്തിനായി കണ്ണൂരിലെത്തിയ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷാ സിപിഎം ക്രിമിനലുകള്‍ കൊലപ്പെടുത്തിയ രമിത്തിന്റെ വീട് സന്ദര്‍ശിച്ചു. രമിത്തിന്റെ അമ്മ നാരായണിയുമായി അമിത് ഷാ സംസാരിച്ചു. അമിത് ഷാക്കൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിളളയും രമിത്തിന്റെ വീട് ഇന്ന് സന്ദര്‍ശിച്ചു.
2016-ല്‍ പിണറായി വിജയന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വീടിന് സമീപം സിപിഎം ക്രിമിനലുകള്‍ രമിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. 2002ല്‍ സമാനമായ രീതിയിലാണ് രമിത്തിന്റെ അച്ഛന് ഉത്തമനും സിപിഎം കൊലക്കത്തിക്ക് ഇരയാകുന്നത്.
ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷാ യാത്രയുടെ ഭാഗമായി കണ്ണൂരിലെത്തിയ അമിത് ഷാ യാത്രയുടെ രണ്ടാം ദിവസമായ പിണറായിയിലെ പദയാത്രയില്‍ പങ്കെടുത്തിരുന്നില്ല. ഇതാദ്യമായാണ് ബിജെപി ദേശീയ അധ്യക്ഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിയില്‍ എത്തുന്നത്.
രാവിലെ 10.20ന് മട്ടന്നൂരില്‍ പുതിയ വിമാനത്താവളത്തിലെ ആദ്യ യാത്രക്കാരനായാണ് അമിത് ഷാ കണ്ണൂരിലിറങ്ങിയത്. തുടര്‍ന്ന് കണ്ണൂര്‍ നഗരത്തില്‍ നിര്‍മ്മിച്ച ബിജെപിയുടെ പുതിയ ജില്ലാ സമിതി കാര്യാലയമായ മാരാര്‍ജി ഭവന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബലിദാനി സ്മൃതി പരിപാടിയുടെ ഉദ്ഘാടനവും അമിത് ഷാ നിര്‍വഹിച്ചു.
കണ്ണൂരില്‍ നിന്ന് 3.30-ഓടെ വര്‍ക്കല ശിവഗിരി മഠത്തിലെത്തുന്ന അമിത് ഷാ നവതി മഹാഗുരുപൂജ പരിപാടിയിലും പങ്കെടുക്കും. സന്ദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ട് ആറുമണിയോടെ ദേശീയ അധ്യക്ഷന്‍ ദല്‍ഹിക്ക് മടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: